Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2014

നിറങ്ങൾ മിന്നിമറയുന്ന ഇടം

     മങ്ങിയ വെളിച്ചം മാത്രമുള്ള ഹാളിനകത്ത് ചുവപ്പ്‌വിരിയിട്ട മൂന്നുപേർക്കുമാത്രം ഇരിക്കാവുന്ന വൃത്താകൃതിയിലുള്ള മേശകളിലൊന്നിന്‍റെ അരികിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ മുല്ലപ്പൂ ചൂടിയ അവളെ അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കസവുകരയുള്ള സെറ്റ്സാരിയുടെ മുൻഭാഗം നേരെയാണെന്ന് ഉറപ്പുവരുത്തി പുഞ്ചിരിതൂകി വിനയവും സ്നേഹവും സ്ഫുരിക്കുന്ന ശൈലിയിൽ ചോദിച്ചു. - "എന്താ എടുക്കണ്ടേ? ബിയർ, വിസ്കി, ബ്രാണ്ടി, റം?"

     ബിയർ ഓർഡർ ചെയ്തത് രമേഷ് ആണ്. ഏതാനും മിനുട്ടുകൾക്കകം ഒരു ട്രേയിൽ രണ്ട് ബിയറും രണ്ട് ഗ്ലാസുകളും രണ്ട് ചെറിയ പാത്രങ്ങളിൽ ചോളപ്പൊരിയും ഒലീവ്കായയുമായി അവൾ എത്തി. ബിയർ പതയില്ലാതെ ഗ്ലാസിലേക്ക് ഒഴിച്ച് അവർക്ക് മുന്നിൽ വച്ചുകൊടുക്കുമ്പോൾ വെറുതെ ഒരു പരിചയപ്പെടൽ എന്നപോലെ സ്റ്റീഫൻ അവളെ നോക്കി ചോദിച്ചു. - "പുതിയ ആളാണെന്ന് തോന്നുന്നു?"
"വന്നിട്ട് അഞ്ച് മാസായി." - പുഞ്ചിരിച്ചുകൊണ്ടുതന്നെ അവളുടെ മറുപടി.
"പേര്?"
"ജീന."

     ബാറിനകത്തേക്ക് ആളുകൾ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മിന്നിമറയുന്ന നിറങ്ങൾക്ക് നടുവിൽ ബോളിവുഡ് സിനിമാഗാനങ്ങളുടെ താളത്തിനൊപ്പം നർത്തകികൾ വശ്യമായ നൃത്തച്ചുവടുകൾ ആരംഭിച്ചിരുന്നു. മറ്റുള്ള സ്ത്രീകളോടൊപ്പം ജീനയും പരിശീലനം ലഭിച്ച പരിചാരകയെപ്പോലെ ആളുകളെ സ്വീകരിക്കാനും കസേരകളിലേക്ക്‌ ക്ഷണിക്കാനും ഉത്സാഹിച്ചു. ഇടയ്ക്ക് രമേഷിന്‍റെയും സ്റ്റീഫന്‍റെയും അരികിലെത്തി പരിചാരകയുടെ ജോലി നിർവഹിക്കാൻ അവൾ സമയം കണ്ടെത്തി.
"ബിയർ എടുക്കട്ടെ?" - അവൾ മേശയുടെ അരികിൽ കൈകൾവച്ച് അല്പം മുന്നോട്ട് ചാഞ്ഞ് പുഞ്ചിരിതൂകിക്കൊണ്ട്‌ ചോദിച്ചു.
"ഇത് കഴിയട്ടെ." -  സ്റ്റീഫൻ പ്രതിവചിച്ചു.
രമേഷ് ജീനയെ നോക്കി അവളുടെ സൗന്ദര്യം വിലയിരുത്തി. എന്നിട്ട് പറഞ്ഞു. - "ഞങ്ങൾ കഴിച്ചുതുടങ്ങിയതേയുള്ളൂ."
"നാട്ടിലെവിടെയാ?" - അവളുടെ പുഞ്ചിരി രമേഷിനെ ആകർഷിച്ചുതുടങ്ങിയിരുന്നു.
"കണ്ണൂർ." - അവൾ തിരിച്ചുചോദിച്ചു. - "നിങ്ങളോ?"
"ഞാനും കണ്ണൂരിലാണ്." - രമേഷ് തന്നെയാണ് ആദ്യം പറഞ്ഞത്. "ജീന കണ്ണൂരിലെവിടെയാ?"
"അത് പറയില്ല." - അവൾ പുഞ്ചിരിച്ചു. "രണ്ടുപേരും കണ്ണൂരാണോ?" - ചോദ്യം സ്റ്റീഫനോടായിരുന്നു.
"ഞാൻ കോട്ടയത്ത്. പേര് സ്റ്റീഫൻ. ഇത് രമേഷ്."
ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികിൽനിന്ന് മൂന്ന് ചെറുപ്പക്കാർ വിളിച്ചപ്പോൾ അങ്ങോട്ട്‌ പോയി. അല്പസമയത്തിന്ശേഷം തിരിച്ചെത്തി.
"ബിയർ കഴിയാറായല്ലോ. ഒന്നുകൂടി എടുക്കാമല്ലേ?"
"ഇനി കൊണ്ടുവന്നോളൂ." - രണ്ടുപേരും ഒരേസമയം പറഞ്ഞു.
അവൾ ബാർകൗണ്ടറിനടുത്തേക്ക് നടന്നു.

     അപ്പോഴാണ്‌ രമേഷ്  കുറേ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുകയായിരുന്ന ആഗ്രഹം സ്റ്റീഫനുമുന്നിൽ പ്രകടിപ്പിച്ചത്. - "എനിക്ക് ഒരു രാത്രി ഒരു പെണ്ണിനോടൊപ്പം ജീവിക്കണം. പെണ്ണിനെ അറിയണം."
സ്റ്റീഫൻ ആദ്യം അത് കാര്യമായി എടുത്തില്ല. എങ്കിലും പറഞ്ഞു. - " ഈ സിറ്റിയിൽ അതിനെന്താണ് തടസം? ഏത് രാജ്യക്കാരിയാണോ നമ്മൾ ചിലവഴിക്കുന്ന സമയം എത്രയാണോ അതിനനുസരിച്ച് കാശുമുടക്കണമെന്ന്മാത്രം."
"നീയൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു ഈ ഹോട്ടലിൽ അതിനുള്ള സൗകര്യമുണ്ടെന്ന്." - രമേഷ് സ്റ്റീഫനെ ഓർമ്മപ്പെടുത്തി.
സ്റ്റീഫൻ തലകുലുക്കി സമ്മദിച്ചു. - "ശരിയാണ്. ഞാനിവിടെ താമസിച്ചിട്ടുണ്ട്. നീയും ജെന്നിഫറും വരുന്നതിനുമുൻപ്. അന്നത്തെ പെണ്ണുങ്ങളൊക്കെ പോയി. ഇവരിൽ ആരൊക്കെ തയ്യാറാവുമെന്നറിയില്ല."

     ഫിലിപ്പീൻസുകാരിയായ ജെന്നിഫർ ഓഫീസിലെ സഹപ്രവർത്തകയാണ്. ജെന്നിഫർ അവരുടെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ ഒന്നും അറിയാതെ ഫയലുകളിൽ തെറ്റുകൾമാത്രം ചെയ്തുകൂട്ടിയപ്പോൾ അവളെ സഹായിച്ചത് സീനിയറായ സ്റ്റീഫനായിരുന്നു. അതിനവൾ പ്രതിഫലമായി നൽകിയത് വ്യാഴാഴ്ചകളുടെ രാവും വെള്ളിയാഴ്ചകളുടെ പകലും അവളുടെ മെത്തയിലെ തന്‍റെ മാദകത്വമായിരുന്നു.

     വ്യാഴാഴ്ച ഹാഫ്ഡേ ആയതിനാൽ രണ്ടരമണിക്ക് ഫ്ലാറ്റിലെത്തിയ ഉടനെ കുളികഴിഞ്ഞ് ഭക്ഷണം കഴിച്ചുവെന്ന് വരുത്തിത്തീർത്ത് ധൃതിയിൽ ഇറങ്ങിപ്പോവുമ്പോൾ സ്റ്റീഫൻ ഒന്നും പറയാറുണ്ടായിരുന്നില്ല, ആദ്യമൊക്കെ. രമേഷ് പുതിയ ആളായിരുന്നു, ഫ്ലാറ്റിലും ഓഫീസിലും ഗൾഫിൽതന്നെയും. രണ്ടായിരത്തിന്‍റെ ആരംഭകാലമായിരുന്നു അത്. ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഗള്‍ഫ്മോഹം സഫലമായതിന്‍റെ സന്തോഷത്തിലും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ വശ്യത സൃഷ്ടിച്ച അമ്പരപ്പിനുമിടയില്‍പ്പെട്ട ഒരു നാട്ടിന്‍പുറത്ത്കാരന്‍റെ മാനസികാവസ്ഥ എങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. വിദ്യാഭ്യാസം നാട്ടിന്‍പുറത്തെ സ്കൂളുകളിലും വെറും രണ്ടരകിലോമീറ്റര്‍ മാത്രം അകലെയുള്ള പാരലല്‍ കോളേജിലും. പിന്നെ കുറച്ചുകാലം ഗ്രാമപ്രമുഖനായ കുഞ്ഞഹമ്മദ് ഹാജിയുടെ ബ്ലോക്ക്‌ബോര്‍ഡ് കമ്പനിയില്‍ ഒരേസമയം ടൈംകീപ്പറായും സൂപ്പര്‍വൈസറായും അക്കൌണ്ടന്റായും ഉള്ള തൊഴില്‍ പരിചയം.

     പക്ഷെ, സ്റ്റീഫന്‍ നേരെ വിപരീതമായിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഇന്ത്യന്‍നഗരങ്ങളിലൊന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു. കോയമ്പത്തൂരും ബംഗ്ലൂരുമായി ഉപരിപഠനം. മുംബെ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മഹാനഗരങ്ങളിലൂടെ തന്‍റെ വിദ്യാഭ്യാസത്തിന് യോജിച്ച ജോലി തേടിയുള്ള അലച്ചില്‍. നാഗരികതയുടെ ദയാരഹിതവും അല്ലാത്തതുമായ നിമിഷങ്ങളെ അനുഭവിച്ചറിഞ്ഞയാള്‍. ആ വൈരുദ്ധ്യംകൊണ്ടുതന്നെയായിരിക്കാം ആദ്യനാളുകളില്‍ ഇരുവര്‍ക്കുമിടയില്‍ വല്ലാത്ത അകല്‍ച്ച പ്രകടമായത്. ഒരേമുറിയിലായിരുന്നിട്ടും അപൂര്‍വ്വം മാത്രമുള്ള സംസാരത്തില്‍ ഒതുങ്ങിനിന്നു, ആദ്യമൊക്കെ. പിന്നീട് സാവകാശം അടുത്തു. കൂട്ടുകാരായി. നാഗരികതയുടെ വശ്യമായ സൗന്ദര്യത്തിനപ്പുറത്തെ ബീഭത്സമായ അകത്തളങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത് സ്റ്റീഫനില്‍നിന്നാണ്. സ്റ്റീഫനോടൊപ്പം നഗരത്തിലെ ഗെല്ലികളിലൂടെയുള്ള സായാഹ്നസവാരികളില്‍ കണ്ടറിഞ്ഞു, ചില വൈരൂപ്യങ്ങള്‍!

     മാസാവസാനം ശമ്പളം കിട്ടിയാല്‍ ഏതെങ്കിലും ഒരു രാത്രി പാതിരാവോളം നിശാക്ലബ്ബില്‍ ബിയര്‍ നുണഞ്ഞുകൊണ്ട് ലോകത്തെപ്പറ്റിയും മനുഷ്യജീവിതങ്ങളുടെ കാല-ദേശ വൈരുദ്ധ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തും അത്ഭുതപ്പെട്ടും സമയം ചിലവഴിക്കല്‍ ഒരു പുതിയ ശീലമായിക്കഴിഞ്ഞു. പലപ്പോഴും ജെന്നിഫര്‍ ഒരു കഥാപാത്രംപോലെ അവര്‍ക്കിടയില്‍ കടന്നുവന്നു. അവള്‍ക്ക് സ്റ്റീഫനെയും സ്റ്റീഫന് അവളെയും മടുത്തുതുടങ്ങിയിരുന്നു.

     സ്റ്റീഫന്‍ ജെന്നിഫറില്‍നിന്നൊ ജെന്നിഫര്‍ സ്റ്റീഫനില്‍നിന്നൊ ഒഴിഞ്ഞുമാറിയ ഒരു വ്യാഴാഴ്ചയിലെ രാത്രി ആയിരുന്നു അത്. രമേഷ് ബിയര്‍ ഇറക്കി ഒലീവ്കായ ചവച്ചുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ചത് തമാശയല്ലെന്ന് തിരിച്ചറിഞ്ഞ് സ്റ്റീഫന്‍ ഗൗരവം പൂണ്ടു. അപ്പോഴേക്കും ജീന ബിയറുമായി തിരിച്ചെത്തി.
"വെളിയിലൊക്കെ പോകാറുണ്ടോ?" - സ്റ്റീഫനാണ് ചോദിച്ചത്.
"മ്ഉം... വല്ലപ്പോഴും ഞങ്ങള്‍ക്ക് ആവശ്യമുള്ള കോസ്റ്റ്യൂംസും മറ്റും വാങ്ങിക്കാന്‍."
"തനിച്ചാണോ പോകാറ്?"
"അല്ല. തനിച്ച് വിടില്ല. ഞങ്ങള്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടാവും. സെക്ക്യൂരിറ്റിയായി രണ്ടാണുങ്ങളും."

     പിന്നെയും രണ്ടോ മൂന്നോ തവണ അവള്‍ ബിയറുമായി എത്തി. ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികില്‍ തനിച്ചിരിക്കുകയായിരുന്ന വിദേശിയനായ അറബിയെ പരിചരിക്കുകയായിരുന്ന അവളുടെ ശരീരവടിവിലേക്ക് നോക്കി സ്റ്റീഫന്‍ പറഞ്ഞു - "നമുക്കൊന്ന് ശ്രമിച്ചുനോക്കാം."
അപ്പോള്‍ അറബി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അനുവദിക്കാതെ തെന്നിമാറി.
"നിനക്കല്ലേ ഈ ഹോട്ടലില്‍ പിടിപാടുള്ളത്?" - രമേഷ് സ്റ്റീഫനോട് ചോദിച്ചു.
"മ്ഉം... ഞാനൊന്ന് അവനെ വിളിച്ച് നോക്കട്ടെ." - ഹോട്ടലിന്‍റെ ഓഫീസിലെ പരിചയക്കാരനായ ജീവനക്കാരനെ ഉദ്ദേശിച്ച് സ്റ്റീഫന്‍റെ മറുപടി.

     അങ്ങനെയാണ് ആ രാത്രി അതേ ഹോട്ടലിലെ എട്ടാംനിലയിലെ നാൽപതാം നമ്പർ മുറിയിൽ കാത്തിരുന്ന രമേഷിന് അരികിൽ ജീന എത്തിയത്.
ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് ചോദിച്ചത്. - "കാത്തിരുന്ന് ബോറടിച്ചോ?" - അവൾ മുടിയിലെ വാടിത്തുടങ്ങിയ മുല്ലപ്പൂ അഴിച്ച് ടീപോയിയുടെ മുകളിൽ വച്ചു.
"അല്പം ബോറടിച്ചു." - വെറുതെയെങ്കിലും രമേഷിന്‍റെ മറുപടി.
ആ രാത്രിയുടെ അവസാനം വീണ്ടും ഇതുപോലൊരു രാത്രിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് ഭംഗിവാക്ക് പറഞ്ഞപ്പോൾ അവൾ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. - "പക്ഷെ, ഞാനിവിടെ ഉണ്ടാവില്ല." - അവൾ തുടർന്നു. - "രണ്ടാഴ്ച കൂടുമ്പോൾ ഞങ്ങളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റും."
"എവിടക്ക്?" - അറിയുമെങ്കിലും രമേഷ് അത്ഭുതം നടിച്ച് ചോദിച്ചു.
അവൾ വിശദീകരിച്ചു - "ഞങ്ങളുടെ മുതലാളിക്ക് വേറെയും അഞ്ചാറ് ബാറുകളുണ്ട്. രണ്ടാഴ്ച മാത്രമേ ഒന്നിൽ നിർത്തുകയുള്ളൂ. അടുത്ത രണ്ടാഴ്ച മറ്റൊരിടത്തായിരിക്കും. ഓരോ ബാറിലും ഇവിടുത്തെപ്പോലെ കുറെ ചെറിയചെറിയ ഹാളുകൾ. ഇന്ന് ഉണ്ടായിരുന്ന ഹാളിൽ ആയിരിക്കില്ല, നാളെ."
രമേഷ് പറഞ്ഞു - "എവിടെയായാലും അന്വേഷിച്ച് വരാലോ."
"എങ്ങിനെ വരും?" - അവൾ ചോദിച്ചു. എന്നിട്ട് വിശദീകരിച്ചു. - "ആരും അത് പറഞ്ഞുതരില്ല." ഞങ്ങൾക്കാണെങ്കിൽ മൊബൈൽഫോണ്‍ ഉപയോഗിക്കാൻ അനുവാദവുമില്ല." - തെല്ലുനേരം എന്തോ ആലോചിച്ച് അവൾ വീണ്ടും - "പിന്നെ ഹോട്ടലിൽ നിങ്ങളുടെ കൂട്ടുകാരൻ ഉണ്ടെന്നല്ലേ പറഞ്ഞത്. ചിലപ്പോൾ അയാൾ പറഞ്ഞുതരുമായിരിക്കും.അവരൊക്കെയാണ് തീരുമാനിക്കുന്നത് ഞങ്ങൾ എവിടെ ജോലി ചെയ്യണമെന്ന്."
രമേഷിന്‍റെ സംശയം - "മൊബൈൽ ഇല്ലാതെ പിന്നെയെങ്ങനെയാണ് വീട്ടിലേക്ക് വിളിക്കുന്നത്‌?"
"ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കും. മറ്റെവിടേക്കും വിളിക്കാൻ പാടില്ല."
"അപ്പോൾ നീ പറഞ്ഞത് നുണയാണ്?"
"നുണയോ? എന്ത് നുണ?"
"ഇവിടെ സുരക്ഷിതയാണെന്ന്?"
"ഓ. അതോ? ഞാനിവിടെ സുരക്ഷിതയാണല്ലോ. അല്ലെങ്കിലും അങ്ങനെ പറയാനേ പാടുള്ളൂ. മറിച്ച് പറഞ്ഞാൽ ഒരുപക്ഷെ, ഞാൻ..." അവൾക്ക് വാചകം മുഴുമിപ്പിക്കാൻ സാധിച്ചില്ല. തെല്ലുനേരത്തെ മൗനത്തിനുശേഷം  ചോദിച്ചു - "സാറിനു കഴിയുമോ എന്നെ രക്ഷപ്പെടുത്താൻ?"
രമേഷിന് ശരിക്കും ഉത്തരം മുട്ടി. എന്തുപറയണമെന്നറിയാതെ നിശബ്ദനായി ഇരുന്നു.
"അതുകണ്ട് അവൾ പുഞ്ചിരിച്ചു. "സാറിനെന്നല്ല ആർക്കും കഴിയില്ല."
നേരത്തെ ബാറിൽ വച്ച് ബിയർ ഒഴിക്കുമ്പോഴുണ്ടായിരുന്ന സൗന്ദര്യം അവളുടെ മുഖത്തിന് ഇല്ലെന്ന് അയാൾക്ക്‌ തോന്നി. നിർവ്വികാരവും നിരാശാജനകവുമായിരുന്നു അപ്പോൾ. പുഞ്ചിരിയിലെ കൃത്രിമത്വം ശരിക്കും പ്രകടമായിരുന്നു.
ജീന വിവരിച്ചു - "രണ്ടുവർഷം മാത്രമേ ഞങ്ങൾ ഇവിടെ ഉണ്ടാവൂ. അതിൽ കൂടുതൽ ഇവിടെ നിർത്തില്ല. അപ്പോഴേക്കും കഴിയുന്ന പണമുണ്ടാക്കുക. ഇപ്പോൾ എനിക്ക് പണമാണാവശ്യം. കുറേ ആണുങ്ങളുടെ കൂടെ കിടക്കേണ്ടിവരുന്ന പെണ്ണിന്‍റെ കളങ്കം കുറച്ച് പണംകൊണ്ട് മാറിക്കിട്ടിയാലൊ."

     പിന്നീട് രണ്ടാമതൊരിക്കൽകൂടി ഇതുപോലൊരു സന്ദർഭത്തിലായിരുന്നു ജീന തന്നെക്കുറിച്ച് രമേഷിന് വിവരിച്ചു കൊടുക്കുന്നത്. അതിനുമാത്രം എന്താണ് ഇരുവരും തമ്മിലുള്ള അടുപ്പം എന്ന് കേൾക്കുന്നവർക്ക് തോന്നാം. ഇതേ തോന്നൽ രമേഷിനും ഉണ്ടായിരുന്നു. ഒരു വ്യഭിചാരിയിൽനിന്നും സഹതാപവും പണവും കിട്ടാനുള്ള ഒരു വേശ്യയുടെ കൗശലം മാത്രമാണിതെന്ന്തന്നെയായിരുന്നു അയാളും കരുതിയിരുന്നത്. പക്ഷെ, പല തവണകളായി ആവർത്തിച്ച്കേട്ടപ്പോൾ വിശ്വാസം വന്നുതുടങ്ങുകയായിരുന്നു.
അവൾ പറഞ്ഞു - "ഞാൻ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് ആയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിൽപെട്ട ഒരാൾ മുഖേനയാണ് ഞാനിവിടെ എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡാൻസ് ചെയ്യുന്ന സ്ത്രീകൾക്ക് മെയ്ക്കപ്പ് ചെയുകയാണ് എന്റെ ജോലിയെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഇവിടെയെത്തിയപ്പോഴാണറിയുന്നത് അയാളെന്നെ ചതിക്കുകയായിരുന്നുവെന്ന്. ബാറിൽ മദ്യം ഒഴിച്ചുകൊടുക്കലാണ് അവർ എനിക്ക് തന്ന ജോലി. കൂടെ ഇതും. ആകെ ഉണ്ടായിരുന്ന ആറ് സെന്റ്‌ ഭൂമി പണയപ്പെടുത്തിയാണ്‌ അനുജത്തിയെ നേഴ്സിങ്ങിന് ചേർത്തത്. വീടും പറമ്പും ജപ്തി ചെയ്യുമെന്ന സ്ഥിതിയായപ്പോൾ ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്, പ്രവാസം."

     രമേഷിന് ശരിക്കും അവളോട് സഹതാപം തോന്നിത്തുടങ്ങിയിരുന്നു. "നിനക്ക് അച്ഛനും അമ്മയും ഇല്ലേ?"
"അച്ഛൻ." - പുച്ഛത്തോടെയാണ് അവൾ ആ വാക്ക് ഉച്ചരിച്ചത്. - "മൂക്കറ്റം കുടിച്ച് സ്വബോധമില്ലാതെ വീട്ടിൽ കയറിവരുന്ന ഏതോ ഒരാൾ മാത്രമാണെനിക്ക്. രാത്രിയിൽ വീട്ടിൽ കയറിവരുമ്പോൾ ആരെങ്കിലുമുണ്ടാവും കൂടെ. അവർ വരുന്നത് അച്ഛനോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല. എന്നെയും അനുജത്തിയെയും അവരുടെ മുന്നിൽപെടാതെ ഒളിപ്പിച്ചുനിർത്തും, അമ്മ. എന്നിട്ടും തോറ്റുപോയി, ഇവിടെ."
അവൾ തുടർന്നു - "ആദ്യമൊക്കെ ഒഴിഞ്ഞുമാറി. വിസയുടെ കാശുകൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളിൽ പലരും എന്നെ നിർബന്ധിച്ചു, പ്രലോഭിപ്പിച്ചു. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. പക്ഷെ, ഒരിക്കൽ കൈവിട്ടുപോയി, ഒരാളുടെ മുന്നിൽ. ധൈര്യം തന്ന് കൂടെനിന്നയാൾ ഇഷ്ടവും സ്നേഹവും നടിച്ച് ചതിച്ചു. പിന്നീട് അയാളെ കണ്ടിട്ടില്ല. കണ്ടത് ഞാനും അയാളും തമ്മിലുള്ള വീഡിയോ ആയിരുന്നു."  

     ഈ കഥകളൊക്കെ പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം ഓരോതവണ കാണുമ്പോഴും ജീനയിൽ വിനയവും സ്നേഹവും കൂടിവരുകയായിരുന്നു. രമേഷിൽ അവളോടുള്ള സഹതാപവും. 

"എത്രതവണ നമ്മൾതമ്മിൽ കണ്ടു ഇങ്ങനെ? ഓർമ്മയുണ്ടോ?" - രമേഷ് ചോദിച്ചു.
"അറിയില്ല. ഒർത്തുവച്ചിട്ടില്ല. ആരുടെയും മുഖം ഓർമ്മയിലുണ്ടാവരുതേയെന്ന് പ്രാർത്ഥിക്കുകയാണ്." - അവൾ അയാളുടെ ചുണ്ടിൽ ചുംബിച്ചു. - "പക്ഷെ, ഈ മുഖം ഞാൻ മറക്കില്ല, എത്ര തവണയെന്ന് ഓർമ്മയില്ലെങ്കിലും."
അവൾ ഒന്ന് നിശ്വസിച്ചു. - "ഇരുപത്തിമൂന്ന്മാസം കഴിഞ്ഞു. എനി ഒരുമാസംകൂടി. എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെനിക്ക്."
രമേഷ് അവളെ നോക്കി എന്തുപറയണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു.
ജീന തന്നെ സംസാരം തുടർന്നു. അവൾ പതിവിലും വാചാലയായിരുന്നു. - "ഞാൻ കണ്ട ആണുങ്ങളിൽ ഏറ്റവും സ്നേഹമുള്ളയാൾ നിങ്ങളാണ്. പലർക്കും ഇത് ജീവനുള്ള ശരീരമായിരുന്നില്ല. എങ്ങനെയും ഉപയോഗിക്കാവുന്ന വെറുമൊരു മാംസക്കഷണം മാത്രം. എന്റെ ശരീരത്തിൽ അവർ ഏൽപ്പിക്കുന്ന വേദനയായിരുന്നു പലരുടെയും സംതൃപ്തി."
അവൾ ഓർത്തു. ആർത്തിപൂണ്ട മനുഷ്യരുടെ പല്ലുകൾ കൊണ്ട മുലക്കണ്ണുകളിലെ വേദന. തുടയ്ക്ക് പിന്നിലെ നഖക്ഷതങ്ങളിലെ നീറ്റൽ...
"പക്ഷെ, സാർ മാത്രം എന്താണിങ്ങനെ?" 
രമേഷ് അവളെനോക്കി പുഞ്ചിരിച്ചു. - "മൃഗങ്ങളെപ്പോലെ ഇണചേരുന്നത് എനിക്കിഷ്ടടമല്ല." - പൂർണ്ണമായും വിവസ്ത്രയായിക്കഴിഞ്ഞ അവളെ തന്നിലേക്കടുപ്പിച്ചുകൊണ്ടാണ് രമേഷ് അങ്ങനെ പറഞ്ഞത്.
"ങ്ഹ ഹ..." - അവൾ പ്രതിവചിച്ചു - "ഹേയ്... ഞാൻ നിങ്ങളുടെ കാമുകിയല്ല."
രമേഷിന്‍റെ കൈകൾ പിന്നെയും മുറുകി. - "ഈ നിമിഷം മുതൽ നീയെന്‍റെ കാമുകിയാണ്."
"പക്ഷെ, സാറിന് ഭാര്യയും കുട്ടികളുമുണ്ടല്ലോ? അപ്പോൾ എനിക്കെന്താണ് നിങ്ങൾക്കിടയിൽ പ്രസക്തി?"
"ഒരു കാമുകിയുടെ പ്രസക്തി അത്ര നിസാരമാണോ?"
"അതുവേണ്ട. നിങ്ങൾക്കിടയിലേക്ക് കയറിവന്ന് കുടുംബം തകർക്കാൻ ഞാനില്ല. പക്ഷെ, ഒരപേക്ഷയുണ്ട്. കാമുകിയുടെ അപേക്ഷ നിരസിക്കാൻ പാടില്ല." - അവൾ ഒരു കുസൃതിച്ചിരി ചിരിച്ചു.
അതുകേട്ട് രമേഷ് ചോദ്യഭാവത്തിൽ അവളെ നോക്കി. - "പറയൂ. കേൾക്കട്ടെ."
അവൾ പറഞ്ഞു. - "എനി മറ്റൊരു പെണ്ണിന്‍റെയടുത്ത് സാറ് പോകരുത്. ഭാര്യയേയും മക്കളേയും ഓർത്ത്. അവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും. ആലോചിച്ചുനോക്കിയിട്ടുണ്ടോ? പിന്നെ ഇതൊരു കാമുകിയുടെ സ്വാർത്ഥത കൂടിയാണ്. എനിക്ക് അഭിമാനിക്കാലോ എന്‍റെ കാമുകനെക്കുറിച്ച്."
"ഞാനും അങ്ങനെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. എന്‍റെ ജീവിതത്തിലെ ശരിതെറ്റുകളെക്കുറിച്ച്." ഈയിടെയായി രമേഷിൽ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. - "അവരെ കൊണ്ടുവരണം. എത്രയും പെട്ടെന്ന്."
"എങ്കിൽ സത്യം ചെയ്യു. ഏറ്റവും ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിച്ചുകൊണ്ട്‌." - അവൾ രമേഷിന് നേരെ കൈ നീട്ടി.
രമേഷ് ആ കൈയ്യിൽ തൊട്ടു. മൃദുലമായി തലോടി.
"ഇതുകണ്ടോ?" - അവൾ കഴുത്തിലെ നക്ലസ് കാണിച്ചുകൊണ്ട് പറഞ്ഞു. - "ഒരു അറബി തന്നതാ. ഒരു കിഴവൻ. ഒന്നിനും പറ്റില്ല അയാളെക്കൊണ്ട്. വന്നിട്ട് വെറുതെ സമയവും പൈസയും ചിലവഴിച്ച് തിരിച്ചുപോകും. അയാൾക്കാണെങ്കിൽ ഞാൻതന്നെ വേണംതാനും. അടുത്തമാസം നാട്ടിലേക്ക് പോകുമെന്ന് അയാളോടാരോ പറഞ്ഞു."
രമേഷ് അതിലേക്ക് നോക്കാൻ താല്പര്യം കാണിച്ചില്ല. ചോദിച്ചു. - "തിരിച്ചുപോയിട്ട് എന്താ പ്ളാൻ?"
"എന്ത് പ്ളാൻ? എനിക്കൊന്നുമറിയില്ല. ഇപ്പോൾ ഒരാഗ്രഹമേയുള്ളൂ. എങ്ങനെയെങ്കിലും നാട്ടിലെത്തണം."
കുറേ നേരം ആലോചിച്ച ശേഷം ഓർത്തെടുത്തപോലെ അവൾ ചോദിച്ചു. "ഒരു തമാശ കേൾക്കണോ?"
"എന്താണിത്ര വലിയ തമാശ?"
"കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറയുകയാണ്‌, ഇനി സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന്. പരിചയമുള്ള രണ്ട്മൂന്ന് ബ്രോക്കർമാരോട് പറഞ്ഞുവച്ചിട്ടുണ്ട്. പറ്റിയ ചെറുക്കൻ ഉണ്ടെങ്കിൽ പറയണമെന്ന്."
"എന്നിട്ട് നീയെന്ത് പറഞ്ഞു?"
"എന്ത്പറയാൻ? ചിരിക്കണോ കരയണോ? രണ്ടിനും സാധിച്ചില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും അനുവദിക്കാത്ത ജീവിതമാണ് എന്നെപോലുള്ളവരുടേത്. ആദ്യത്തെ രണ്ടുമൂന്ന്മാസം കരഞ്ഞുതീർത്തു. ആത്മഹത്യയെക്കുറിച്ച്പോലും ചിന്തിച്ചു."
"ഇവിടുന്നു പോകുമ്പോൾ എല്ലാ ഓർമ്മകളും അനുഭവങ്ങളും ഇവിടെ ഉപേക്ഷിച്ചുവേണം പോകാൻ. ഒന്നും കൂടെ കൊണ്ടുപോകരുത്." - രമേഷ് വെറുതെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.
"മ്ഉം. ശ്രമിക്കും. അതുതന്നെയാണ് എന്‍റെയും ആഗ്രഹം. പിന്നെ..." - അവൾ ഒന്ന് നിർത്തി. അല്പം മടിച്ചുകൊണ്ടാണെങ്കിലും തുടർന്നു. - "നമ്മളാദ്യം പരിചയപ്പെട്ടപ്പോൾ ഞാനൊരു നുണ പറഞ്ഞിട്ടുണ്ട്. അങ്ങനെയേ പറയാൻ പാടുള്ളൂ എന്നായിരുന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത്."
രമേഷ് കൗതുകത്തോടെ അവളെ നോക്കി.
"എന്റെ പേര് ജീന എന്നല്ല."
"പിന്നെ?"
"സജ്ന എന്നാണ്. നാട് കണ്ണൂരെന്ന് പറഞ്ഞതും നുണയാണ്."
"പിന്നെയെവിടെയാണ്?"
"അത് പറയില്ല. രഹസ്യമായിത്തന്നെയിരിക്കട്ടെ. പറഞ്ഞാൽ സാറെന്നെ അന്വേഷിച്ച് വന്നാലോ."
രമേഷ് ഒന്നും പറഞ്ഞില്ല. അവളെ ബലമായി പുണരുകമാത്രം ചെയ്തു. രമേഷും സജ്നയും പുണർന്നുകിടന്നു.
അവൾ ഇങ്ങനെ പറഞ്ഞു. "ഞാനിവിടെ വന്നിട്ട് ആദ്യമായി ഒരാളോട് സത്യം പറഞ്ഞു. ഇന്നെനി സുഖമായുറങ്ങണം. വൈകുന്നേരം വീണ്ടും അണിഞ്ഞൊരുങ്ങണം."
അപ്പോൾ ചുമരിലെ ക്ലോക്കിൽ മൂന്ന്മണി കഴിഞ്ഞിരുന്നു.
***