Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഏപ്രിൽ 06, 2021

തിരഞ്ഞെടുപ്പോർമ്മ (അച്ഛന്റെയും):

എല്ലാ തിരഞ്ഞെടുപ്പുകാലത്തും കുട്ടിക്കാലത്തെ തിരഞ്ഞെടുപ്പോർമ്മകൾ അറിയാതെ മനസ്സിൽ തെളിയും. പട്ടികയിൽ ചാക്ക് വലിച്ചു ആണിതറച്ച് കുമ്മായം തേച്ച് വെളുപ്പിച്ച് അച്ഛനും ഇളയച്ചനും എഴുതിയ തിരഞ്ഞെടുപ്പ് ബോർഡുകൾ, ബാനറുകൾ, വോട്ടിങ് ലിസ്റ്റുകളുടെ പരിശോധന, റാലികൾ, പൊതുയോഗങ്ങൾ, അങ്ങേനെങ്ങനെ... അത് വെറുമൊരു തിരഞ്ഞെടുപ്പോർമ്മയല്ല. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൂടിയാണ്.

കൊളച്ചേരിയുടെയും പെരുമാച്ചേരിയുടെയും അതിർത്തിയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഏറ്റവും അടുത്ത സ്കൂൾ പെരുമാച്ചേരി യു.പി.സ്കൂൾ ആയിരുന്നു. പിന്നെയുള്ളത് പള്ളിപ്പറമ്പ് എൽ.പി.സ്കൂൾ ആണ്. പെരുമാച്ചേരിയെക്കാൾ ദൂരം കൂടുതലാണ് പള്ളിപ്പറമ്പ്. പെരുമാച്ചേരി സ്കൂൾ മയ്യിൽ പഞ്ചായത്തിലും പള്ളിപ്പറമ്പ് സ്കൂൾ കൊളച്ചേരി പഞ്ചായത്തിലുമാണ്. രണ്ടു പഞ്ചായത്തും തളിപ്പറമ്പ നിയോജകമണ്ഡലത്തിലാണ്. അതുകൊണ്ട് ഞങ്ങളുടെ പ്രദേശത്തെ ചില വീട്ടുകാർക്ക് പെരുമാച്ചേരിയിലും ചില വീട്ടുകാർക്ക് പള്ളിപ്പറമ്പിലുമായിരിക്കും വോട്ട്. കൊളച്ചേരി യു.പി.സ്കൂൾ ഞങ്ങളെ സംബന്ധിച്ച് വളരെ അകലെയായിരുന്നു. പിന്നീടാണ് ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു എൽ.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്. അതോടെ ചില വീട്ടുകാർക്ക് അവിടെയായി വോട്ട്.
പെരുമാച്ചേരി കോൺഗ്രസ്സിന്റെ ശക്തികേന്ദ്രവും പള്ളിപ്പറമ്പ് മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രവുമായിരുന്നു. കോൺഗ്രസ്സുകാരും സി.പി.എമ്മുകാരും കീരിയെയും പാമ്പിനെയും പോലെ കഴിഞ്ഞിരുന്ന കാലമായിരുന്നല്ലൊ അത്. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായ പെരുമാച്ചേരിയിൽ കുറച്ചു സി.പി.എമ്മുകാരൊക്കെ ഉണ്ടായിരുന്നുവെങ്കിലും മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ പള്ളിപ്പറമ്പിൽ മഷിയിട്ടു നോക്കിയാൽ പോലും കമ്മ്യുണിസ്റ്റുകാരെയോ ഇടതുപക്ഷ അനുഭാവുകളെയോ കാണില്ലായിരുന്നു. കൊളച്ചേരി ഭാഗത്തുനിന്നും വോട്ടുചെയ്യാനെത്തുന്ന വോട്ടർമാർ മാത്രമായിരുന്നു ആ ദിവസം അവിടെ കാണുന്ന ഇടതുപക്ഷക്കാർ.
എന്റെ ഓർമ്മയിൽ അച്ഛൻ പള്ളിപ്പറമ്പ് സ്കൂളിലും പെരുമാച്ചേരി സ്കൂളിലും ബൂത്ത് ഏജന്റായി ഇരുന്നിട്ടുണ്ട്. എത്ര തവണ ഇരുന്നിട്ടുണ്ട് എന്നറിയില്ല. പള്ളിപ്പറമ്പ് ബൂത്തിലിരുന്ന ഓർമ്മയായിരുന്നു അച്ഛൻ അവസാനകാലത്ത് കൂടുതലും പറയാറുണ്ടായിരുന്നത്. കമ്മ്യുണിസ്റ്റുകാരില്ലാത്ത പള്ളിപ്പറമ്പ് പ്രദേശത്ത് പാർട്ടി വീടുകളൊന്നും ഇല്ലാത്തതിനാൽ ഉച്ചക്ക് കഴിക്കാനുള്ള ചോറും കറിയും ഒരു ടിഫിൻ പാത്രത്തിലാക്കി നേരം വെളുക്കുന്നതിനും മുൻപ് രണ്ടു കിലോമീറ്ററിലധികം ദൂരമുള്ള പള്ളിപ്പറമ്പ് സ്കൂളിലേക്ക് നടന്നുപോയത് ഇപ്പോഴും എനിക്ക് നല്ല ഓർമ്മയാണ്.
അച്ഛൻ ഒരു വാത രോഗിയായിരുന്നു. വാത രോഗം വന്നു കിടന്നുപോയിരുന്നു. മംഗലാപുരത്ത് ഡോക്ടറെ കാണാൻ വേണ്ടി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോവാൻ രണ്ടുപേർ ചേർന്ന് താങ്ങിപ്പിടിച്ച് കാറിൽ കയറ്റിയതൊക്കെ എനിക്ക് മങ്ങിയ ഓർമ്മയാണ്. പ്രായം ചെല്ലുന്തോറും വേറെയും അസുഖങ്ങൾ കൂടി വന്നു. ഇത് സാന്ദർഭികമായി പറഞ്ഞുവെന്നു മാത്രം. വിഷയത്തിലേക്കുതന്നെ തിരിച്ചു വരാം. വാതരോഗം വന്നു പുറത്തിറങ്ങാൻ സാധിക്കാത്തപ്പോഴും അച്ഛൻ വീട്ടിലിരുന്ന് ബോർഡുകൾ എഴുതി.
വാത രോഗം ശരിക്കും ഭേദമായിരുന്നില്ല. നേരം വെളുക്കുന്നതിനും മുൻപ് ടിഫിൻ പാത്രം തൂക്കിപ്പിടിച്ച് വാതപുണ്ണുള്ള കാലും കൊണ്ട് ബൂത്തിലിരിക്കാൻ പോയ അച്ഛനെയും നോക്കിനിന്ന അച്ഛമ്മയുടെ അരികിൽ കുട്ടിയായ ഞാനും നിന്നത് ഇപ്പോഴും മായാതെ മനസ്സിലുണ്ട്. അച്ഛമ്മക്ക് അച്ഛന്റെ രാഷ്ട്രീയപ്രവർത്തനം ഇഷ്ടമായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തുന്നതുവരെ എല്ലാവർക്കും ഉത്കണ്ഠയായിരുന്നു. അച്ഛമ്മക്കായിരുന്നു ഉൽക്കണ്ഠ കൂടുതൽ. മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ്. പള്ളിപ്പറമ്പ് എത്തുന്നതിനുമുൻപുള്ള കാവുഞ്ചാലിൽ കോൺഗ്രസുകാരാണ് കൂടുതൽ. അവരുമായി നല്ല സ്നേഹം നിലനിർത്താൻ അച്ഛന് സാധിച്ചിരുന്നു. എന്നാലും ആരെങ്കിലും എന്തെങ്കിലും മണ്ടത്തരം കാണിച്ചാലോ എന്ന ചിന്തയായിരുന്നു ഉൽക്കണ്ഠക്ക് കാരണം. വൈകുന്നേരം വോട്ടിങ് അവസാനിച്ച ശേഷം ടിഫിൻപാത്രം തൂക്കിപ്പിടിച്ചു നടന്നുവരുന്ന അച്ചനെ കാണുമ്പോൾ മാത്രമാണ് എല്ലാവർക്കും ആശ്വാസമായത്.
ഇപ്പോൾ കാലം മാറി. രാഷ്ട്രീയ സാഹചര്യവും മാറി. അന്നത്തെ ചില കോൺഗ്രസുകാരുടെയും മുസ്‌ലിം ലീഗുകാരുടെയും മക്കൾ ഇടതുപക്ഷ അനുഭാവികാളയിമാറി. തിരിച്ചും സംഭവിച്ചു. കാവുഞ്ചാൽ ഭാഗത്ത് സംഘപരിവാറിന്റെ പതാക ഉയർന്നു. ഞാനൊരിക്കൽ ഒരു കോൺഗ്രസുകാരനായ സുഹൃത്തിനോട് ആ പതാക ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു. ഇതൊക്കെ നിന്റെ കഴിവുകേടുകൊണ്ടല്ലേ എന്ന്. അപ്പോൾ അവൻ പറഞ്ഞു. സഖാക്കളുടെ മക്കളും അതിലുണ്ട് എന്ന്.
ഇതിന്റെ ബാക്കിയും കുറെയുണ്ട് എഴുതാൻ. തിരഞ്ഞെടുപ്പോർമ്മ ആയതുകൊണ്ട് ഇവിടെ നിർത്താം. ബാക്കി പിന്നീടെപ്പോഴെങ്കിലും എഴുതാം.
***

ബുധനാഴ്‌ച, മേയ് 20, 2020

രവീന്ദ്രൻമാഷ്



കോവിഡ് കാലമാണ്. എപ്പോൾവേണമെങ്കിലും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം എന്ന അവസ്ഥയിലാണ്. പ്രവേശിച്ചുകഴിഞ്ഞൊ എന്നും അറിയില്ല. രണ്ടുമാസമായി റൂമിലിരുന്നാണ് ജോലി. പതിവുപോലെ ഇന്നലെയും ജോലി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് തേജസിന്റെ ഫോൺകാൾ വന്നത്. "സൂരജിന്റെ അച്ഛൻ മരണപ്പെട്ടു. ഇപ്പോൾ എ.കെ.ജി ആശുപത്രിയിലാണുള്ളത്."
സൂരജും കുടുംബവും ഇവിടെ ഖത്തറിലാണ്.
"നാട്ടിൽ ആരാണ് വേറെയുള്ളത് മക്കളായിട്ട്?" ഞാൻ ചോദിച്ചു.
തേജസിന്റെ മറുപടി. "മക്കളായിട്ട് ആരുമില്ല. സൂരജിന്റെ പെങ്ങൾ ഒമാനിലാണ്. ഈ സമയത്ത് രണ്ടുപേർക്കും പോകാൻ കഴിയില്ലല്ലോ."
ഞാൻ ഫോൺ കട്ട് ചെയ്ത് സൂരജിനെ വിളിച്ചു. എന്തുപറയണമെന്നറിയാതെ കൂടുതൽ സംസാരിക്കാതെ ഞാൻതന്നെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാനോർത്തു. "മക്കളുടെ സ്ഥാനത്ത് നിൽക്കാൻ വേറെ ആരെങ്കിലും ഉണ്ടാവുമോ ആവോ?" വൈകുന്നേരം വിളിച്ചപ്പോൾ സൂരജ് പറഞ്ഞു, കുടുംബത്തിലെ തന്നെയുള്ള ഒരാൾ ആ കർമ്മം ചെയ്തുവെന്ന്.
ഈ കോവിഡ് കാലത്ത് എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കില്ല.
കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ചരിത്രാധ്യാപകനായിരുന്നു രവീന്ദ്രൻമാഷ്. മാഷ് എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്നെ നല്ല പരിചയമായിരുന്നു. സത്യം പറഞ്ഞാൽ കുരുത്തക്കേടുതന്നെ. അക്കാലത്ത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രധാന അധ്യാപകനെക്കാൾ ഭയം രവീന്ദ്രൻമാഷെ ആയിരുന്നു.  ഉച്ചക്ക് ഇന്റർവെൽ സമയത്ത് ഒരു ചെറിയ വടിയുമായി സ്കൂൾ കോമ്പൗണ്ടിലൂടെ ഒരു നടത്തമുണ്ട് മാഷിന്. അപ്പോൾ എല്ലാ പൊട്ടിത്തെറിച്ച പിള്ളേരും ഒരു അരികിലേക്ക് ഒതുങ്ങിനിൽക്കും മാഷിന്റെ മുന്നിൽ പെട്ടാൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അതായിരുന്നു രവീന്ദ്രൻമാഷ്. ഞങ്ങൾ സ്‌കൂൾ വിട്ടതിനുശേഷമാണ് കുറച്ചുകാലം രവീന്ദ്രൻ മാഷും പ്രധാന അധ്യാപനായി സേവനമനുഷ്ടിച്ചത്.
സ്കൂൾ കാലം കഴിഞ്ഞപ്പോഴും കമ്പിൽ ബസാറിലൂടെ നടന്നുപോവുന്ന മാഷേ കണ്ടിട്ടുണ്ട്. ഭയം കാരണം ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പരിചയഭാവത്തിൽ തലയാട്ടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം പ്രവാസജീവിതത്തിന്റെ തിരക്കിലും സ്കൂൾ കാലം ഓർക്കുകയും സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കിടുകയും ചെയ്യുമ്പോൾ അറിയാതെ നാവിൻതുമ്പത്ത് രവീന്ദ്രൻ മാഷ് എന്ന പേരും ഒഴുകിയെത്തും. ഭയത്തോടെയും ആദരവോടെയും രവീന്ദ്രൻമാഷെ ഓർക്കാത്ത ഒരാളും ആ കാലത്തെ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടാവില്ല.
2019 ഡിസംബർ 14 ന് കമ്പിൽ സ്കൂളിൽ വച്ചുനടന്ന 1987 - 88 വർഷത്തെ SSLC ബാച്ചിന്റെ സംഗമത്തിന് അനാരോഗ്യം കാരണം മാഷിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഏതാനും കൂട്ടുകാർ മാഷ് താമസിച്ചിരുന്ന കടമ്പേരിയിലെ വീട്ടിൽ ചെന്ന് ആദരിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കണ്ടിരുന്ന, കമ്പിൽ ബസാറിലൂടെ നന്നുപോവുമ്പോൾ കണ്ടിരുന്ന മാഷേ ആയിരുന്നില്ല അവിടെ കട്ടിലിൽ കിടന്നിരുന്നത്. പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത മാഷ് ഞങ്ങളെ കണ്ടപ്പോൾ സങ്കടം സഹിക്കാനാവാതെ ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളിൽ പലരും മാഷിൻ്റെ ഓർമ്മകളിൽനിന്നും പടിയിറങ്ങിപ്പോയിരുന്നു, കൂട്ടത്തിൽ ഈ ഞാനും. അന്നായിരുന്നു രവീന്ദ്രൻമാഷെ അവസാനാമായി കണ്ടത്. ഒരു നിയോഗമെന്നപോലെ അന്ന് മാഷെ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. പൊന്നാട അണിയിച്ച ശേഷം ആ കാലിൽ തൊട്ടു വണങ്ങുമ്പോൾ എന്റെ ശിരസിൽ ദുർബലമായ ഒരു വിരൽസ്പർശം ഞാനറിഞ്ഞു. ഒരു പക്ഷെ, ആ ഒരു കടമ നിർവഹിക്കാൻവേണ്ടി മാത്രമായിരിക്കും, ആ ഒരു വിരൽസ്പർശനത്തിനുവേണ്ടി മാത്രമായിരിക്കും സംഗമത്തിന്റെ പേരിൽ വെറും ഒൻപതുദിവസത്തെ അവധിയിൽ ഞാൻ നാട്ടിലെത്തിയത്!
ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റ് പൊള്ളുന്ന ഈ മരുഭൂമിയിൽ നിന്നുകൊണ്ട് ഒരു ഹൈസ്കൂൾ കുട്ടിക്ക്, ഒരു കൗമാരപ്രായക്കാരന് ഉണ്ടായിരുന്ന അതേ ഭയത്തോടെ അതേ ആദരവോടെ അഗ്നിനാളങ്ങൾ കഴുകിയ ആ പാദങ്ങളിൽ ഞാൻ മനസുകൊണ്ട് നമസ്കരിക്കുകയാണ്.
***

ബുധനാഴ്‌ച, സെപ്റ്റംബർ 14, 2016

ഓണം ഓർമ്മപ്പെടുത്തുന്നത്

സിറാജ് ഖത്തർ എഡിഷൻ

          എന്നുമുതലാണ് നമ്മൾ മലയാളികൾ ഓണം ആഘോഷിച്ചുതുടങ്ങിയത്? എവിടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം? ആരുടെ ഭരണകാലത്തായിരുന്നു? തുടങ്ങിയ സംശയങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം എത്രയാന്വേഷിച്ചിട്ടും  ലഭിക്കുന്നില്ല. ഓണം   കേരളീയരുടെ ദേശീയ ഉത്സവമാണെന്നുമാത്രമേ അറിയൂ. അതിനെ തിരുവോണമെന്നും പൊന്നോണമെന്നും വിളിക്കുന്നുണ്ട്. മഹാബലി എന്നൊരു നീതിമാനായ രാജാവ് കേരളം ഭരിച്ചിരുന്നുവെന്നും വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും നമ്മൾ പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതുമായ ഐതിഹ്യം. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ ശൃഷ്ടിക്കപ്പെട്ട കേരളത്തിൽ എങ്ങിനെയാണ് അഞ്ചാമത്തെ അവതാരമായ വാമനൻ എത്തിപ്പെടുന്നതെന്ന് ഐതിഹ്യത്തിൽ പറയുന്നുമില്ല.

         ഓണം ആഘോഷിച്ചുതുടങ്ങിയത് തൃക്കാക്കരയിലാണെന്നാണ് മദ്ധ്യകേരളത്തിലുള്ളവർ വിശ്വസിക്കുന്നത്. എന്നാൽ അതിനേക്കാൾ വർഷങ്ങൾക്കുമുൻപ് തമിഴ്‌നാട്ടിൽ ഈ ആഘോഷമുണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പാണ്ട്യരാജ്യമായും ചേരമാൻ പെരുമാളുമായും ബുദ്ധമതവുമായുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ട് വ്യത്യസ്ഥ കഥകൾ നിലവിലുണ്ട്. ഇതൊന്നും തള്ളിക്കളയാനാവുന്നതുമല്ല. കേരളവും തമിഴ്‌നാടും ബുദ്ധമതത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നുവെന്നും രണ്ടുപ്രദേശങ്ങളുടെയും പ്രാചീനസംസ്കാരം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയായിരുന്നുവെന്നും നമുക്കറിയാം.

           ഇവിടെ കുറിച്ചിടുന്നത് ഉത്തരമലബാറിലെ ഓണത്തെക്കുറിച്ചാണ്. കർക്കിടകമാസമായാൽ  വീടുകൾതോറും സന്ദർശിക്കുന്ന ആടി, വേടൻമാരുടെ വരവോടെയാണ് ഞങ്ങൾ കുട്ടികൾക്ക് ഓണക്കാലം ആവാറായിയെന്ന തിരിച്ചറിവുണ്ടാവുന്നത്. ആടി മലയന്മാരുടെതും വേടൻ വണ്ണാൻമാരുടേതുമാണ്. ഇവ രണ്ടും കുട്ടിത്തെയ്യങ്ങളാണ്. ഓരോ പ്രദേശത്തിനും പ്രത്യേകം പ്രത്യേകം അവകാശികളുണ്ട്. പണ്ടുമുതലേയുണ്ടായിരുന്ന എഴുതപ്പെടാത്ത ഒരു നിയമവ്യവസ്ഥപോലെ ഈ സമ്പ്രതായം ലംഘിക്കാതെ പിന്തുടർന്നുപോരുന്നുണ്ട് ഇക്കൂട്ടർ. തെയ്യരൂപത്തിൽ  ഓരോ വീടുകളിൽനിന്നും നെല്ലും അരിയും ധാന്യങ്ങളുമൊക്കെ സ്വീകരിച്ച് പോയിക്കഴിഞ്ഞാൽ ചിങ്ങമാസം പിറക്കുന്നതും കാത്തിരിപ്പാണ് കുട്ടികൾ. ഓണത്തിന് ഇനിയെത്ര നാളുകളുണ്ടെന്ന് എണ്ണികൊണ്ടേയിരിക്കും. ചെറുപ്പകാലത്ത് ഓണം ഒരു പ്രതീക്ഷയായിരുന്നു. പുതിയ വസ്ത്രം കിട്ടും, പലതരം കറികളും പായസവുമുള്ള ഓണസദ്യയുണ്ണാം, സദ്യയിൽ കറികളെത്രയുണ്ടായാലും കോഴിയിറച്ചിയോ ആട്ടിറച്ചിയോ തീർച്ചയായും ഉണ്ടാവും. ഇതൊക്കെയായിരുന്നു പ്രതീക്ഷ.

          ഉത്രാടദിവസമോ അതിന്റെ തലേദിവസമോ വീണ്ടും മലയന്മാർ വരും, കർക്കിടമാസത്തിൽ ആടിയെന്ന കുട്ടിത്തെയ്യം വന്നതുപോലെതന്നെ. പക്ഷെ, ഇത്തവണ വാമനന്റെ പ്രതീകമായിരിക്കും. ഞങ്ങളുടെ ഗ്രാമത്തിൽ കൃഷ്ണൻ എന്നായിരുന്നു വിളിച്ചിരുന്നത്. തെയ്യരൂപത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു കുട്ടി, ഒരു ചെറിയ ചെണ്ട തോളിൽ തൂക്കിയിട്ട് ഒരു പുരുഷൻ, വീടുകളിൽനിന്നും കിട്ടുന്ന നെല്ലും അരിയും ധാന്യങ്ങളും ചുമക്കാൻ ഒരു സ്ത്രീ. ഇവരായിരുന്നു സംഘത്തിലെ അംഗങ്ങൾ. തിരുവോണനാളിലാണ് വണ്ണാൻമാർ വരുക. കൂടെയുള്ള കുട്ടിത്തെയ്യം മാവേലിയാണ്. കാണാൻ നല്ല ഓമനത്ത്വമുള്ള രൂപങ്ങളായിരുന്നു അവയൊക്കെ. നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലും ഘോഷയാത്രകളിലും കാണുന്ന കോമാളിരൂപമായിരുന്നില്ല. തോളിൽ തൂക്കിയിട്ട ചെറിയ ചെണ്ടയിൽ കോലുകൊണ്ട് താളംപിടിച്ച് പുരാണകഥയിലെ രംഗങ്ങൾ (തോറ്റം പാട്ട്) പാടുന്ന പെരുമലയന്മാരായ കറുത്തരാമൻ പണിക്കറേയും വെളുത്തരാമൻ പണിക്കറേയും (ഇവർ സഹോദരങ്ങളാണ്) കൃഷ്ണൻ പെരുവണ്ണാനെയും മകൻ പപ്പൻ പെരുവണ്ണാനെയും ചെറുമകൻ വിജയൻ പെരുവണ്ണാനെയും പരാമർശിക്കാതെ ഈ ഓണസ്മരണ പൂർണ്ണമാവില്ല.  വിജയൻ പെരുവണ്ണാൻ എന്റെ ബാല്യകാലസുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് മാവേലിയുടെയും വേടന്റേയും വേഷത്തിൽ  എന്റെ വീട്ടിലും വന്നിട്ടുണ്ട്, മുത്തച്ഛന്റേയും അച്ഛന്റെയും കൂടെ. പുരാണകഥകളിൽ അറിവുള്ള പ്രായം ചെന്നവർ വീട്ടിലുണ്ടെങ്കിൽ രണ്ടോ മൂന്നോ വരി അധികം പാടുന്ന പതിവും അവർക്കുണ്ടായിരുന്നു. വീട്ടുകാർക്ക് മുഷിയരുതെന്നു കരുതിയാവണം അവർ പറയും. "എല്ലാടെയും നടന്നെത്തണ്ടേ. ഇപ്പൊ വീടുകളുടെ എണ്ണം കൂടിക്കൂടി വെര്വല്ലേ!" ഓരോ പ്രദേശത്തും ഈ കുട്ടിത്തെയ്യങ്ങൾക്ക് വ്യത്യസ്ഥ പേരും രൂപവുമാണ്. ഇന്ന് ചില പ്രദേശങ്ങളിൽ ഈ ആചാരം നിലവിലില്ല. അവരുടെ കുടുംബത്തിൽ അംഗസംഖ്യ കുറഞ്ഞതിനാലും പുരുഷന്മാർ മറ്റു ജോലിയുമായി ബന്ധപ്പെട്ട്  ദൂരസ്ഥലങ്ങളിലേക്ക് പോയതിനാലും അവർക്കതിന് സാധിക്കാറില്ല. ചില ഗ്രാമങ്ങളിലൊക്കെ അവരുടെ വീട്ടിലെ സ്ത്രീകൾ വന്ന് നെല്ലും അരിയും ധാന്യങ്ങളുമൊക്കെ വാങ്ങിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു. അതും നിന്നുതുടങ്ങിയിട്ടുണ്ട്. പഴയതുപോലെ ദാരിദ്ര്യം ഇപ്പോഴില്ലായെന്നതും അതിനൊരു കാരണമാണ്.

         ഓണം വെറും കാർഷികോത്സവം മാത്രമല്ലെന്നും വ്യാപാരോത്സവം കൂടിയാണെന്നുമാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ഓരോ കാലഘട്ടത്തിലും ആതാതുകാലത്തെ ഭരണാധികാരികൾ ആഘോഷങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടാവാം, ഇപ്പോൾ നമ്മുടെ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷംപോലെ. അങ്ങനെ കാലഘട്ടത്തിന്റെ സാഹചര്യത്തിനനുസരിച്ച് പരിവർത്തനം ചെയ്യപ്പെട്ട ആഘോഷവും അതിന്റെ കഥയും ചരിത്രവുമാണ് നമ്മൾ കണ്ടും കെട്ടും ശീലിച്ച ഓണാഘോഷവും മഹാബലിയും വാമനനും. 

          രാജാവെന്നാൽ സവർണ്ണനാണെന്നും അതുകൊണ്ട് വെളുത്തനിറമുള്ളയാളും പൂണൂൽധാരിയുമായിരിക്കണമെന്നുമൊക്കെയുള്ള ധാരണ എങ്ങിനെയൊക്കെയോ ഇളക്കിമാറ്റാനാവാത്തവിധം നമ്മുടെ മനസിൽ ഉറച്ചുപോയിട്ടുണ്ട്. ഓണാഘോഷവുമായി മാധ്യമങ്ങളിൽ വായിക്കുകയും കാണുന്നതുമെല്ലാം  ഇത്തരം വിശ്വാസങ്ങളെ   ഉറപ്പിക്കുന്നതാണ്. ഓണസ്മരകൾ പങ്കിടാൻ ദൃശ്യമാധ്യമങ്ങൾക്ക് ഏറ്റവും പ്രിയം  പഴയ ജന്മിത്തറവാട്ടിലെയോ രാജകുടുംബത്തിലെയോ ആംഗങ്ങളെയാണ്. സാഹിത്യരംഗത്തോ  കലാരംഗത്തോ പൊതുപ്രവർത്തനരംഗത്തോ ഉള്ള ആളായാലും ഏതെങ്കിലും നമ്പൂതിരിയോ നായരോ മേനോനോ ആയിരിക്കുമത്. അവർക്ക് പറയാനുള്ളതോ തങ്ങളുടെ തറവാട്ടിലെ ഓണാഘോഷവും അവർ അടിമകളാക്കി വച്ചിരുന്ന പട്ടിണിപ്പാവങ്ങൾക്ക് നൽകിയ ദാനധർമ്മങ്ങളുടെ കഥയും. ഓണസദ്യയൊരുക്കാനുള്ള വിഭവങ്ങൾ  കൃഷിചെയ്തുണ്ടാക്കിയ കർഷകന്റെയോ കർഷകത്തോഴിലാളിയുടെയോ ഓണക്കോടികൾ നെയ്തുണ്ടാക്കിയ നെയ്ത്തുകാരന്റെയോ ഓണസ്മരകൾ എന്താണെന്ന്  ആരും അന്വേഷിക്കാറില്ല. ചതിയും കാപട്യവും കള്ളത്തരങ്ങളുമൊന്നുമില്ലാതിരുന്ന കാലം വേഷം മാറിവന്നയാൾ സൂത്രത്തിൽ അധികാരം കൈയ്യടക്കിയപ്പോൾ പുറന്തള്ളിപ്പോയവരാണവർ. കാലക്രമേണ സ്വന്തം നിലനില്പിനുവേണ്ടി അവർക്ക് ഉപേക്ഷിക്കേണ്ടിവന്നത് അതുവരെ ജീവവായുപോലെ കൂടെക്കൊണ്ടുനടന്ന മനസിന്റെ നന്മയായിരുന്നു.  ഇത്തരം വേഷംകെട്ടലും അധികാരം കൈയ്യടക്കലും അതിനെ ന്യായീകരിക്കാൻ പെരുംനുണക്കഥകൾ ശൃഷ്ടിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ ദൈവങ്ങളെപ്പോലെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ മഹാബലിയെന്ന മിത്തിനെയും അത് നൽകുന്ന സന്ദേശത്തെയും വർഷത്തിൽ ഒരുദിവസമെങ്കിലും ഓർക്കുന്നത് നമ്മുടെ മനസിലെ നന്മ അല്പമെങ്കിലും ബാക്കിയുള്ളതുകൊണ്ടാണ്. ആ നന്മ തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറപ്പെടണം. മനുഷ്യരാശിയുള്ള കാലത്തോളം നിലനിൽക്കണം, കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്.
***

വെള്ളിയാഴ്‌ച, ഏപ്രിൽ 15, 2016

വിത്തും കൈക്കോട്ടും...


          വീണ്ടും വിഷു. ഓരോ പ്രദേശത്തുകാർക്കും പങ്കുവയ്ക്കാനുണ്ടാവും വ്യത്യസ്ഥമായ ഓർമ്മകൾ. സന്ധ്യകഴിഞ്ഞാൽ വീട്ടുമുറ്റത്ത് പടക്കങ്ങൾ പൊട്ടുകയും കമ്പിത്തിരിയും പൂത്തിരിയും നിലച്ചക്രവും അഗ്നിപുഷ്പങ്ങളായി വിരിയുകയും ചെയ്യും. അപ്പോൾ അടുക്കളയിൽ നെയ്യപ്പം തയാറാവുന്നുണ്ടാവും. കാലത്ത് കണികണ്ടാൽ മധുരമായ് കിട്ടുക നെയ്യപ്പമാണ്. മുപ്പത്-മുപ്പത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് എന്റെ ഗ്രാമത്തിലെ കുട്ടികളിൽ ചിലരെങ്കിലും പടക്കങ്ങൾ വാങ്ങിച്ചിരുന്നത് കശുവണ്ടി വിറ്റുകിട്ടിയ കാശുകൊണ്ടാണ്. 

      കണ്ണൂർ ജില്ലയിലെ നാട്ടിൻപുറങ്ങളിൽ അക്കാലത്ത് കശുമാവുകൾ മാത്രമുള്ള വിശാലമായ പറമ്പുകൾ ധാരാളമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ആർക്കും പ്രവേശിക്കാനാവാത്തവിധം മതിലുകൾ കെട്ടി വേർതിരിച്ചവയായിരുന്നില്ല അതൊന്നും. കശുമാവിൻതോട്ടത്തിലൂടെയുള്ള വഴികൾ നാട്ടുവഴികളാണ്. അതിന്റെ മുകളിൽ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള മൂത്തുപഴുത്ത മാങ്ങകൾ തൂങ്ങിനിൽക്കുന്നുണ്ടാവും. മാങ്ങയുടെ അടിഭാഗത്ത് മൂപ്പെത്തിയ കശുവണ്ടിയും. ചിലതൊക്കെ ഞെട്ടറ്റ് നിലത്ത് വീണുകിടക്കുന്നുണ്ടാവും. അതുവഴി നടന്നുപോകുന്നവരിൽ കശുമാവുകൾ ഇല്ലാത്ത വീടുകളിലെ വികൃതികളായ കുട്ടികളുമുണ്ടാവും. അവർ ശരിക്കും വഴിയാത്രക്കാരായിരിക്കില്ല. ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയായിരിക്കും അവർ പറമ്പിൽ പ്രവേശിക്കുന്നതുതന്നെ. വീണുകിടക്കുന്ന മാങ്ങയിൽനിന്നും കശുവണ്ടി വേർപെടുത്തിയെടുത്തി ട്രൌസറിന്റെ കീശയിലിടും. ആരും കാണുന്നില്ലെന്ന് ബോധ്യമായാൽ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തും. ഏറുകൊണ്ട് ചില്ലകളിലെ ഇലകൾ അനങ്ങുമ്പോൾ പറമ്പിന്റെ മറ്റേ അറ്റത്തുള്ള ഉടമസ്ഥൻ ശാപവാക്കുകളും തെറികളുമായി ഓടിവരും. കിട്ടിയ കശുവണ്ടിയുമായി കുട്ടികൾ ഓടിരക്ഷപ്പെടും. അത് വിറ്റുകിട്ടിയ കാശിന് പടക്കങ്ങൾ വാങ്ങി പൊട്ടിച്ചവരിൽ ചിലരെങ്കിലും ഇത് വായിക്കാതിരിക്കില്ല. അങ്ങനെയുള്ള കൂട്ടുകാർ എനിക്കുമുണ്ടായിരുന്നു. ചക്കയും മാങ്ങയും സുലഭമായിരുന്നു വിഷുക്കാലത്ത്. അതൊന്നും വിലകൊടുത്ത് വാങ്ങേണ്ടിവന്നിരുന്നില്ല. അണ്ണാനും വവ്വാലുകളും  തിന്നുബാക്കിയാക്കിയവ  വീട്ടുവളപ്പുകളിലും വഴിയോരങ്ങളിലും  വീണുകിടന്നിരുന്നു. ഈച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടാവും. മാവിന്റെ മുകളിലെ പഴുത്ത മാങ്ങകൾ കാക്കകൾ കൊത്തിത്തിന്നുന്നുണ്ടാവും. 

          കൊയ്ത്തു കഴിഞ്ഞ പാടം വെറുതെ വരണ്ടുണങ്ങാനിടാതെ പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്ത് കണിയൊരുക്കുന്ന ഈ ആചാരം തുടങ്ങിയത് ജാതിവ്യവസ്ഥകൾ രൂപപ്പെടുന്നതിനും മുൻപ് ജന്മിത്തവും അടിമത്തവും ഉണ്ടാവുന്നതിനും മുൻപുള്ള സംഘകാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. അതൊരുപക്ഷെ, അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പായോ കാലവർഷത്തിന്റെ വരവറിഞ്ഞ് പുതിയ നെൽക്കൃഷി തുടങ്ങാനായി പാടങ്ങളെ ഒരുക്കി തയ്യറായിനിൽക്കുക എന്നനിലയിലോ ഉള്ള ഒരു സ്വാഭാവിക ജീവിതചര്യമാത്രമായിരിക്കാം അക്കാലത്ത്. സാങ്കേതികവിദ്യകളൊന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ മനുഷ്യർ ഈയൊരു ദിവസത്തെ വർഷാരംഭമായി കണക്കാക്കിയതും കാലാവസ്ഥയുടെ കാലയളവുകൾ കൃത്യമായി മനസിലാക്കി ജീവിച്ചിരുന്നതും അത്ഭുതം തന്നെയാണ്. അവർക്കത്‌ സാധ്യമായിട്ടുണ്ടെങ്കിൽ മണ്ണിനെയും പ്രകൃതിയെയും ഹൃദയംകൊണ്ട് തൊട്ടറിയാൻ സാധിച്ചതുകൊണ്ടാണെന്നുമാത്രമേ കരുതാനാവൂ.

          അതിൽനിന്നും വിഷു എന്ന ആചാരം എത്ര മാറിയിരിക്കുന്നു! അങ്ങനെതന്നെയായിരുന്നോ അതിന്റെ പേര്? ആർക്കറിയാം.  സംഘകാലഘട്ടത്തിലാണ് വിഷുവിന്റെ ആരംഭമെങ്കിൽ അക്കാലത്ത് കേരളത്തിൽ ശൈവാരാധനയോ  വൈഷ്ണവാരാധനയോ  ആയിരുന്നില്ല. പിന്നീടെപ്പോഴോ കേരളത്തിന്റെ മണ്ണിലേക്ക് കുടിയേറിയവർ കെട്ടുകഥകളും ഐതിഹ്യങ്ങളുമുണ്ടാക്കി ദൈവികവൽക്കരിച്ച് ഭയപ്പെടുത്തിയും മതവൽക്കരിച്ചും നാടിന്റെ കാവൽക്കാരും ഉടമസ്ഥരുമായി. ജനങ്ങളെ സൂത്രത്തിൽ പലതായി തരംതിരിച്ചു. കാലക്രമേണ കണികാണുന്ന പ്രകൃതിവിഭവങ്ങൾക്കിടയിൽ ദൈവത്തിന്റെ രൂപങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും വിഗ്രഹങ്ങൾക്കുമായി പ്രാധാന്യം. അത്രയും കാലം മണ്ണിനെ കിളച്ച്മറിച്ച് പൊന്നുവിളയിച്ച കർഷകൻറെ അദ്ധ്വാനത്തിനും വിയർപ്പിനും മൂല്യമില്ലാതായി. കുടിയേറിയവർക്ക് മുന്നിൽ ഭൃത്യരും ഒറ്റുകാരും ആയവർ അവരുടെ പങ്കുകാരായി. അങ്ങനെ നാടുവാഴിത്തവും ജന്മിത്തവും അടിമത്തവുമൊക്കെയായി സാമൂഹ്യവ്യവസ്ഥിതിതന്നെ മാറി. അടിമകളായി മാറിയവർക്ക് വർഷത്തിലൊരിക്കൽ ഔദാര്യമായി ലഭിക്കുന്ന അവസരം ആഘോഷമാവാതിരിക്കില്ലല്ലൊ.

          ഒരു ഓർമ്മകൂടി ഇവിടെ പങ്കുവയ്ക്കാം. എന്റെ നാട്ടിൽ ഒരു പാടമുണ്ട്‌. കൊളച്ചേരി വയൽ എന്നാണ് അതറിയപ്പെടുന്നത്. എന്റെ കുട്ടിക്കാലത്ത് വിഷുക്കാലമായാൽ സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും വയലിൽ നിറയെ ആളുകളെ കാണാം. സ്ത്രീകളും കുട്ടികളുമായിരിക്കും കൂടുതലും. പുരുഷൻമാർ അപൂർവ്വം. കൊയ്ത്തുകഴിഞ്ഞ കണ്ടത്തിൽ പലതരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്യുന്നവരാണ്. നാട്ടിലെ മിക്ക വീട്ടുകാരും കൂട്ടത്തിൽ ഉണ്ടാവും. ഒരു കണ്ടത്തിൽ രണ്ടോ മൂന്നോ വീട്ടുകാർ കൃഷി ചെയ്യുമായിരുന്നു. വീടുകളിൽ മുളപ്പിച്ചെടുത്ത വിത്തുകളാണ് നടുന്നത്. വയലിന് സമാന്തരമായൊഴുകുന്ന തോട്ടിൽ മെലിഞ്ഞുണങ്ങിയ അരുവിപോലെ വെള്ളം ഒഴുകുന്നുണ്ടാവും. തോട്ടിൽ ചിലയിടങ്ങളിൽ ചെറിയ കുഴികൾ ഉണ്ടാക്കിവയ്ക്കുമായിരുന്നു, വെള്ളം സംഭരിക്കാൻ. അതിൽനിന്നും കോരിയെടുക്കുന്ന വെള്ളമാണ് അവയ്ക്ക് നനക്കുക. കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ അവ കിളിർക്കും. പിന്നെ തളിർക്കും, കായ്ക്കും. വെള്ളരിയും മത്തനും കുമ്പളവും ഉൾപ്പെടെ പലതരം പച്ചക്കറികൾ അതിന്റെ ഇലകൾക്കിടയിൽ സുരക്ഷിതമായി വളരും. എല്ലാത്തിനും സ്ത്രീകളുടെ മനസ്സിൽ എണ്ണമുണ്ടാവും. ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാലോ. വിഷു ആവാറാവുമ്പോഴേക്കും അവയൊക്കെ പൂർണ്ണവളർച്ചയെത്തിയിട്ടുണ്ടാവും. കൃഷിചെയ്തവർ എല്ലാവരും ഒരുമിച്ച് വിഷുവിന് മുൻപേ ഒരുദിവസം വിളവെടുക്കും. അതുകൊണ്ടായിരുന്നു വിഷുക്കണി ഒരുക്കിയിരുന്നത്. കൃഷിചെയ്യാൻ സാധിക്കത്തവരോ ഏതെങ്കിലും ഒരിനം ഇല്ലാത്തവരോ അയൽപക്കത്തോ കുടുംബക്കാരിലോ ഉണ്ടെങ്കിൽ അവർക്കും നൽകും അതിൽനിന്ന്.  ഒത്തൊരുമയും സ്നേഹവും മാത്രം മുതൽക്കൂട്ടായ ഒരു സംസ്കാരത്തിന്റെ ബാക്കി നൂറ്റാണ്ടുകൾക്ക് ശേഷവും ഒഴിഞ്ഞുപോവാതെ മനുഷ്യരുടെ ജീവിതചര്യയിൽ കൂടെതന്നെയുണ്ടായിരുന്നു, കുടിയേറ്റം ചെയ്യപ്പെട്ട ചാതുർവർണ്ണ്യത്തിന് തുടച്ചുനീക്കാൻ സാധിക്കാത്തവിധം.  അവർക്കതിന് ധൈര്യമുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. കാരണം, മണ്ണിനെയും പ്രകൃതിയെയും മറന്നുജീവിച്ചാൽ അവരും പട്ടിണി കിടക്കേണ്ടിവരുമെന്ന ബോധം അവർക്കുണ്ടായിരുന്നിരിക്കണം.

          പക്ഷെ,  ഞങ്ങളുടെ  വിഷുസദ്യ പച്ചക്കറികൾകൊണ്ട്  മാത്രമല്ല. മാംസവും ഉണ്ടാവും. ആട്ടിറച്ചിയും വിലകൂടിയ മീനും ഒക്കെയുള്ളതായിരുന്നു. ഇറച്ചിക്കോഴികൾ വ്യാപകമാവുകയും ആടുവളർത്തൽ കുറയുകയും ചെയ്തതോടെ ആട്ടിറച്ചിക്ക് പകരം ഇപ്പോൾ കോഴിയിറച്ചിയായെന്ന്മാത്രം. ടി.വി.ചാനലുകളിലും യുടൂബിലും നോക്കിയാൽ കാണാൻ സാധിക്കുന്നത് ബ്രാഹ്മണ്യത്തിന്റെയൊ മതപരമോ ആയ വ്യാഖ്യാനങ്ങളാണ്. മതമെന്ന സങ്കൽപംപോലും ഇല്ലാതിരുന്ന ഒരു  കാലത്തെ  ആചാരം   ദുർവ്യാഖ്യാനം   ചെയ്ത്  അതിന്റെ മാനുഷികമായ സത്തയെ ചോർത്തിക്കളയുകയും  പരസ്പര  ബന്ധമില്ലാത്ത മിത്തും വിശ്വാസങ്ങളും ഒക്കെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ വിഷുവും ഒരു ആഘോഷം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. കീടനാശിനികൾ തളിച്ച പച്ചക്കറികൾകൊണ്ട്  സദ്യ  ഒരുക്കിയും  മണ്ണിൽനിന്നും  അകന്ന്  പ്രകൃതിയുടെ താളങ്ങൾക്ക് കാതോർക്കാൻ നേരമില്ലാതെ സോഷ്യൽമീഡിയയിലെ സെൽഫികളായി... അങ്ങനെയങ്ങനെ ഇനിയും മാറിക്കൊണ്ടിരിക്കും. കാലത്തിന്റെ ഗതിവിഗതികൾ നമ്മൾ മനുഷ്യരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പമായിരിക്കില്ലല്ലൊ. ഇപ്പോഴും എവിടെയെങ്കിലും ഏതെങ്കിലും മരച്ചില്ലയിലിരുന്ന് വിഷുപ്പക്ഷി പാടുന്നുണ്ടാവും, ഒരുകാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ട്.
"ചക്കയ്ക്കുപ്പുണ്ടൊ
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത് 
കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
കൊണ്ടോയ് തിന്നോട്ട്..."

വെറുതെയെങ്കിലും നമുക്കും തിരിച്ചുപാടാം, ശുഭപ്രതീക്ഷയോടെ.
"ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാതിപ്പക്ഷി 
വിത്തും കൈക്കോട്ടും കൊണ്ട് എത്താൻ വൈകല്ലെ..."
*** 
       
(സിറാജ് ഖത്തർ എഡീ ഷന്റെ വിഷു സപ്ലിമെന്റിൽ  പ്രസിദ്ധീകരിച്ചത്.)

ബുധനാഴ്‌ച, ജൂലൈ 20, 2011

കര്‍ക്കിടകം

     കര്‍ക്കിടകമാസം പിറന്നു. അദ്ധ്യാത്മരാമായണം കര്‍ക്കിടക മഴയായി പെയ്തുതുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊരു കാവ്യം മലയാള ഭാഷയ്ക്ക് സമ്മാനിച്ച എഴുത്തച്ചനെക്കുറിച്ച് എന്തെങ്കിലും കുറിച്ചിടാന്‍ ഞാന്‍ തീര്‍ത്തും അനര്‍ഹനാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ മനസുകൊണ്ട് നമസ്കരിക്കുന്നു.

     രാമായണകാവ്യത്തിലെ വരികളുടെ അര്‍ഥങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിവില്ലാതിരുന്ന കുട്ടിക്കാലം മുതലേ രാമായണപാരായണം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പഠിക്കാന്‍ പൊതുവേ ഒരു മടിയനായ ഞാന്‍ കര്‍ക്കിടമാസത്തിലെ പ്രഭാതത്തില്‍ തുടകള്‍ക്കിടയില്‍ കൈകള്‍ കൂട്ടിവച്ച് ഉറങ്ങാറുള്ള എന്നെ വിളിച്ചുണര്‍ത്തിയിരുന്നത് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യാറുള്ള രാമായണപാരായണമായിരുന്നു. പുസ്തകം തുറന്നുവച്ച് കൊച്ചുപെട്ടിക്കകത്തുനിന്നും ഒഴുകിയെത്തുന്ന രാമായണം കേട്ടിരിക്കും.

     പിന്നെ കേള്‍ക്കുന്നത് വൈകുന്നേരം സ്കൂള്‍ വിട്ടുവന്നാല്‍ കറി വെക്കാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കുമാരേട്ടന്‍റെ കടയില്‍ പോയാലാണ്. കുമാരേട്ടന്‍റെ കടയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്ന് അരിങ്ങേത്തെ രാഘവേട്ടന്‍ രാമായണം പാരായണം ചെയ്യുന്നുണ്ടാവും. കുമാരേട്ടനോ മകന്‍ സുധാകരേട്ടനോ സാധനങ്ങള്‍ എടുത്തു തരുന്നതുവരെ രാമായണത്തില്‍ ആസ്വദിച്ചുനില്‍ക്കും. കുമാരേട്ടനാണ് സാധനങ്ങൾ എടുക്കുന്നതെങ്കിൽ ഏറെനേരമെടുക്കും പ്രായത്തിന്റെ തളർച്ച ശരീരത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. പൊടുന്നനെ വരുകയും പോകുകയും ചെയ്യുന്ന കര്‍ക്കിടക മഴ രാഘവേട്ടനോടൊപ്പം രാമായണം ഏറ്റു ചൊല്ലും.

     കടയിൽ നിന്നും തിരിച്ചുവീട്ടിലെത്തുമ്പോഴേക്കും ഗോപാല കൈക്കോര്‍* പാരായണം തുടങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിന്‍റെ വീട് ഞങ്ങളുടെ വീടിന്‍റെ  തെക്കുകിഴക്ക്‌ ഭാഗത്താണ്. ഒരു ഉയര്‍ന്ന പ്രദേശത്താണ് ഞങ്ങളുടെ വീട്. കിഴക്കോട്ടേക്ക് ഒരിറക്കം. പിന്നെ കിഴക്കോട്ടേക്ക് തന്നെ ഒരു കയറ്റവും. അവിടെയാണ് ഗോപാല കൈക്കോറിന്‍റെ വീട്. രണ്ടു വീടും ഉയരത്തിലായതിനാല്‍ അദ്ദേഹത്തിന്‍റെ രാമായണപാരായണം വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. രാത്രി വൈകുവോളം അദ്ദേഹം പാരായണം തുടരും. വേറെയുമുണ്ട് അങ്ങനെ കുറേപ്പേര്‍. ഈ പറഞ്ഞ മൂന്നും ഞാന്‍ കേട്ട് ആസ്വദിച്ച രാമായണപരായണങ്ങളാണ്. കര്‍ക്കിടകമാസമാവുമ്പോള്‍ ഇപ്പോഴും എന്‍റെ ഓര്‍മ്മയില്‍ ആകാശവാണിയിലെ അദൃശ്യവ്യക്തികളും അരിങ്ങേത്തെ രാഘവേട്ടനും ഗോപാലകൈക്കൊറും രാമായണം പാരായണം ചെയ്യുകയാണ്. അറേബ്യന്‍ മരുഭൂമിയിലെ വേനല്‍ക്കാലം എന്‍റെ മനസ്സില്‍ തീക്കനല്‍ വാരിയിടുമ്പോള്‍ കര്‍ക്കിടകത്തിന്‍റെ ഓര്‍മ്മകള്‍ ആദ്ധ്യാത്മരാമായണമായും മഴയായും അതിനുമുകളില്‍ വീഴുമ്പോള്‍ മനസ്സ് തണുക്കുന്നു. തണുത്തുറയ്ക്കുന്നു.
***


*കൈക്കോര്‍ = ഉത്തരമലബാറിലെ നായര്‍സമുദായത്തില്‍പെട്ട പുരുഷന്‍മാരെ ഇങ്ങനെയാണ് വിളിക്കുക.

ശനിയാഴ്‌ച, ഫെബ്രുവരി 19, 2011

ഫാദില്‍ ഖാദിം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അമേരിക്ക ഇറാക്ക് പിടിച്ചെടുക്കുന്ന കാലം. അന്ന് ദുബായില്‍ഞങ്ങളുടെ കൂടെ ഒരു ഇറാക്കി ജോലി ചെയ്തിരുന്നു. അയാളുടെ പേര് 'ഫാദില്ഖാദിം'. സ്വന്തം ഭാര്യയേയും മക്കളെയും പ്രാണനേക്കാള്‍ ഉപരിയായി സ്നേഹിച്ചിരുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്‍‍. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സംസാരിക്കുമ്പോഴൊക്കെ ഭാര്യയേയും മക്കളെയും കുടുംബ ബന്ധങ്ങളെയും കുറിച്ചൊക്കെ പരാമര്‍ശിക്കുക അയാള്‍ക്ക്പതിവാണ്.

ഫാദില്‍‍  ഖാദിമിനു ആകെ അറിയാവുന്ന ഭാഷ അറബി മാത്രമാണ്. ഞങ്ങള്‍ക്കാണെങ്കില്ആര്‍ക്കും അറബി അറിയില്ല. ഞങ്ങളുടെ കൂടെ ഒരു ഗുജറാത്തിയുണ്ട്. ഫക്കീര്‍ മുഹമ്മദ്എന്നാണു പേര്. അയാള്‍ക്ക്കുറച്ചു അറബി അറിയാം. ഫാദില്ഖാദിം ഞങ്ങള്‍ക്ക് മനസിലാവാന്‍ വേണ്ടി അറബിയോടൊപ്പം അയാള്‍ക്കറിയാവുന്ന ഇംഗ്ലിഷ് പദങ്ങളും പിന്നെ അറബിയോളംതന്നെ ആംഗ്യഭാഷയും ചേര്‍ത്താണ് സംസാരിക്കുക. എന്നാലും ഞങ്ങള്‍ക്ക് മനസിലാവില്ല. അപ്പോള്‍ഫക്കീര്‍ മുഹമ്മദ്ഹിന്ദിയില്‍ ര്‍‍ജ്ജ ചെയ്ത്തരും. ഞാന്‍അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ ഇംഗ്ലിഷും ഞങ്ങള്‍ക്കറിയാവുന്ന അറബിവാക്കും പിന്നെ ആംഗ്യഭാഷയും കലര്‍ത്തി എന്തെങ്കിലും പറയും. ദൈവത്തെ കുറിച്ചും ദൈവ വിശ്വാസത്തെക്കുറിച്ചും അങ്ങനെ പലതും.

രിക്കല്‍ അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു. 'ഇറാഖ് മാഫി അസാദി. ഇന്ത്യ ഫീ അസാദി. അമേരിക്ക ഫീ ആസാദി.' (ഇറാഖില്‍ സ്വാതന്ത്ര്യമില്ല. ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. അമേരിക്കയില്‍ സ്വാതന്ത്ര്യമുണ്ട്.)
പതിവുപോലെ  അയാള്‍ കോപാകുലനായി. അറബിയും ആംഗ്യഭാഷയും അറിയാവുന്ന ഇംഗ്ലീഷ് പദങ്ങളും കലര്‍ത്തി അയാള്‍ചോദിച്ചു. 'ശൂ അസാദി?' അയാള്‍കുപ്പായവും പാന്റ്സും ഉയര്‍ത്തി കാണിച്ചു. 'ശൂ അസാദി?' (എന്താണ് സ്വാതന്ത്ര്യം? തുണിയഴിച്ച് നടക്കലാണോ സ്വാതന്ത്ര്യം? എന്നാണ് അയാള്ചോദിച്ചത്.)
അയാള്കോപാകുലനായത് കണ്ട്ഞങ്ങള്‍ചിരിച്ചു. അപ്പോള്‍ അയാള്‍ക്ക്മനസിലായി, മനപ്പൂര്‍വം ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതാണെന്ന്. ഏറെ സമയത്തിനു ശേഷം ശാന്തനായി സ്നേഹത്തോടെ കുപ്പായം പൊക്കി കാണിച്ചു. എന്നിട്ട് പറഞ്ഞു 'ഹദ മാഫി അസാദി' (ഇതല്ല സ്വാതന്ത്ര്യം).
പിന്നെ ഇറാഖിനെയും സദ്ദാംഹുസൈനെയും ഏറെ പുകഴ്ത്തി. അയാള്‍ പറഞ്ഞു-'ഞാന്‍സദ്ദാംഹുസൈന്റെ സേനയില്‍ അംഗമാണ്. എനിക്ക് തോക്ക് ഉപയോഗിക്കാന്‍അറിയാം. ഇറാഖിന് വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നാന്‍ഞാനും പങ്കെടുക്കും'. അയാള്‍‍‍ തന്റെ നെഞ്ചില്‍ തൊട്ടു ആവേശത്തോടെ പറഞ്ഞു.

ണ്ടു ര്‍ഷം പൂര്‍ത്തിയായപ്പോള്‍ അയാള്‍ ഇറാഖിലേക്ക് അവധിയില്‍പോയി.അതിനു മുന്‍പെയുള്ള ദിവസങ്ങളില്‍‍ ‍ ഏതൊരു പ്രവാസിയേയുംപോലെ വളരെയധികം സന്തോഷവാനായിരുന്നു. ഭാര്യയെ പറ്റിയും മക്കളെ പറ്റിയും സന്തോഷത്തോടെ സംസാരിച്ചു. പക്ഷെ ഫാദില്‍ ഖാദിംഇറാഖില്‍എത്തുമ്പോഴേക്കും അമേരിക്കന്‍സേന ഇറാഖ് ആക്രമിച്ചുകഴിഞ്ഞിരുന്നു.

ണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞപ്പോള്‍‍‍ അയാള്‍ തിരിച്ചു വന്നില്ല. വേണമെങ്കില്‍‍‍ പതിനഞ്ചു ദിവസം അധികം അവധിയെടുക്കാം. അതിനു മുന്‍പ് കമ്പനിയിലേക്ക് വിവരം അറിയിക്കണം. അത് അയാള്‍അറിയിച്ചിട്ടുണ്ടായിരുന്നോ എന്നറിയില്ല. ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു. മൂന്നുമാസത്തിലും കൂടുതല്‍ ആയിട്ടുണ്ടാവും എന്ന് തോന്നുന്നു. ഒരു ദിവസം അറിഞ്ഞു, ഫാദില്‍ഖാദിം ഇറാഖില്‍ വച്ച് യുദ്ധത്തില്‍  കൊല്ലപ്പെട്ടുവെന്ന്. ഇപ്പോഴും ചില നേരങ്ങളിലെങ്കിലും അറിയാന്‍ ആഗ്രഹിച്ചു പോവാറുണ്ട്, അയ്യാളുടെ ഭാര്യയും മക്കളും ജീവിച്ചിരിക്കുന്നുണ്ടോ? ഒരു യുദ്ധം അനാഥമാക്കിയ ഇറാഖിലെ അനേകം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍? അതോ അയാളോടൊപ്പം അവരും കൊല്ലപ്പെട്ടുവോ?
***
ഇതില്‍എഴുതിയ അറബി വാക്കില്‍തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.