Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

കാല്‍പ്പാടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാല്‍പ്പാടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, മേയ് 20, 2020

രവീന്ദ്രൻമാഷ്



കോവിഡ് കാലമാണ്. എപ്പോൾവേണമെങ്കിലും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം എന്ന അവസ്ഥയിലാണ്. പ്രവേശിച്ചുകഴിഞ്ഞൊ എന്നും അറിയില്ല. രണ്ടുമാസമായി റൂമിലിരുന്നാണ് ജോലി. പതിവുപോലെ ഇന്നലെയും ജോലി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് തേജസിന്റെ ഫോൺകാൾ വന്നത്. "സൂരജിന്റെ അച്ഛൻ മരണപ്പെട്ടു. ഇപ്പോൾ എ.കെ.ജി ആശുപത്രിയിലാണുള്ളത്."
സൂരജും കുടുംബവും ഇവിടെ ഖത്തറിലാണ്.
"നാട്ടിൽ ആരാണ് വേറെയുള്ളത് മക്കളായിട്ട്?" ഞാൻ ചോദിച്ചു.
തേജസിന്റെ മറുപടി. "മക്കളായിട്ട് ആരുമില്ല. സൂരജിന്റെ പെങ്ങൾ ഒമാനിലാണ്. ഈ സമയത്ത് രണ്ടുപേർക്കും പോകാൻ കഴിയില്ലല്ലോ."
ഞാൻ ഫോൺ കട്ട് ചെയ്ത് സൂരജിനെ വിളിച്ചു. എന്തുപറയണമെന്നറിയാതെ കൂടുതൽ സംസാരിക്കാതെ ഞാൻതന്നെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാനോർത്തു. "മക്കളുടെ സ്ഥാനത്ത് നിൽക്കാൻ വേറെ ആരെങ്കിലും ഉണ്ടാവുമോ ആവോ?" വൈകുന്നേരം വിളിച്ചപ്പോൾ സൂരജ് പറഞ്ഞു, കുടുംബത്തിലെ തന്നെയുള്ള ഒരാൾ ആ കർമ്മം ചെയ്തുവെന്ന്.
ഈ കോവിഡ് കാലത്ത് എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കില്ല.
കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ചരിത്രാധ്യാപകനായിരുന്നു രവീന്ദ്രൻമാഷ്. മാഷ് എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്നെ നല്ല പരിചയമായിരുന്നു. സത്യം പറഞ്ഞാൽ കുരുത്തക്കേടുതന്നെ. അക്കാലത്ത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രധാന അധ്യാപകനെക്കാൾ ഭയം രവീന്ദ്രൻമാഷെ ആയിരുന്നു.  ഉച്ചക്ക് ഇന്റർവെൽ സമയത്ത് ഒരു ചെറിയ വടിയുമായി സ്കൂൾ കോമ്പൗണ്ടിലൂടെ ഒരു നടത്തമുണ്ട് മാഷിന്. അപ്പോൾ എല്ലാ പൊട്ടിത്തെറിച്ച പിള്ളേരും ഒരു അരികിലേക്ക് ഒതുങ്ങിനിൽക്കും മാഷിന്റെ മുന്നിൽ പെട്ടാൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അതായിരുന്നു രവീന്ദ്രൻമാഷ്. ഞങ്ങൾ സ്‌കൂൾ വിട്ടതിനുശേഷമാണ് കുറച്ചുകാലം രവീന്ദ്രൻ മാഷും പ്രധാന അധ്യാപനായി സേവനമനുഷ്ടിച്ചത്.
സ്കൂൾ കാലം കഴിഞ്ഞപ്പോഴും കമ്പിൽ ബസാറിലൂടെ നടന്നുപോവുന്ന മാഷേ കണ്ടിട്ടുണ്ട്. ഭയം കാരണം ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പരിചയഭാവത്തിൽ തലയാട്ടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം പ്രവാസജീവിതത്തിന്റെ തിരക്കിലും സ്കൂൾ കാലം ഓർക്കുകയും സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കിടുകയും ചെയ്യുമ്പോൾ അറിയാതെ നാവിൻതുമ്പത്ത് രവീന്ദ്രൻ മാഷ് എന്ന പേരും ഒഴുകിയെത്തും. ഭയത്തോടെയും ആദരവോടെയും രവീന്ദ്രൻമാഷെ ഓർക്കാത്ത ഒരാളും ആ കാലത്തെ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടാവില്ല.
2019 ഡിസംബർ 14 ന് കമ്പിൽ സ്കൂളിൽ വച്ചുനടന്ന 1987 - 88 വർഷത്തെ SSLC ബാച്ചിന്റെ സംഗമത്തിന് അനാരോഗ്യം കാരണം മാഷിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഏതാനും കൂട്ടുകാർ മാഷ് താമസിച്ചിരുന്ന കടമ്പേരിയിലെ വീട്ടിൽ ചെന്ന് ആദരിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കണ്ടിരുന്ന, കമ്പിൽ ബസാറിലൂടെ നന്നുപോവുമ്പോൾ കണ്ടിരുന്ന മാഷേ ആയിരുന്നില്ല അവിടെ കട്ടിലിൽ കിടന്നിരുന്നത്. പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത മാഷ് ഞങ്ങളെ കണ്ടപ്പോൾ സങ്കടം സഹിക്കാനാവാതെ ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളിൽ പലരും മാഷിൻ്റെ ഓർമ്മകളിൽനിന്നും പടിയിറങ്ങിപ്പോയിരുന്നു, കൂട്ടത്തിൽ ഈ ഞാനും. അന്നായിരുന്നു രവീന്ദ്രൻമാഷെ അവസാനാമായി കണ്ടത്. ഒരു നിയോഗമെന്നപോലെ അന്ന് മാഷെ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. പൊന്നാട അണിയിച്ച ശേഷം ആ കാലിൽ തൊട്ടു വണങ്ങുമ്പോൾ എന്റെ ശിരസിൽ ദുർബലമായ ഒരു വിരൽസ്പർശം ഞാനറിഞ്ഞു. ഒരു പക്ഷെ, ആ ഒരു കടമ നിർവഹിക്കാൻവേണ്ടി മാത്രമായിരിക്കും, ആ ഒരു വിരൽസ്പർശനത്തിനുവേണ്ടി മാത്രമായിരിക്കും സംഗമത്തിന്റെ പേരിൽ വെറും ഒൻപതുദിവസത്തെ അവധിയിൽ ഞാൻ നാട്ടിലെത്തിയത്!
ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റ് പൊള്ളുന്ന ഈ മരുഭൂമിയിൽ നിന്നുകൊണ്ട് ഒരു ഹൈസ്കൂൾ കുട്ടിക്ക്, ഒരു കൗമാരപ്രായക്കാരന് ഉണ്ടായിരുന്ന അതേ ഭയത്തോടെ അതേ ആദരവോടെ അഗ്നിനാളങ്ങൾ കഴുകിയ ആ പാദങ്ങളിൽ ഞാൻ മനസുകൊണ്ട് നമസ്കരിക്കുകയാണ്.
***

വെള്ളിയാഴ്‌ച, മേയ് 04, 2012

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു.

ഫോട്ടോ കടപ്പാട്: മനീഷ് (facebook)
     കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ കൊളച്ചേരി പഞ്ചായത്തില്‍ നണിയൂര്‍ എന്നൊരു ഗ്രാമമുണ്ട്. അവിടെ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് സ്വന്തം ഉടുമുണ്ടുകൊണ്ട് ഭാര്യയുടെയും മക്കളുടെയും ശീതം മാറ്റാന്‍ പാടുപെട്ട ഒരു വിപ്ലവകാരി!
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആ നാമം ഇവിടെ കുറിച്ചിടണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയാണ് ഞാന്‍. നാലുമാസങ്ങള്‍ക്ക് മുന്‍പ് ഒരു കുറിപ്പ് എഴുതിത്തയ്യാറാക്കിയതുമാണ്. പക്ഷെ, ചരിത്രപരമായ സത്യസന്ധത ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. പിന്നെ കുറച്ചു കൂടുതല്‍ അറിവും ആ മനുഷ്യനെക്കുറിച്ച് ഉണ്ടായിരിക്കണം എന്ന് തോന്നി.

     കൂടുതല്‍ അറിവുകള്‍ക്ക് വേണ്ടി വിക്കിപീഡിയയും പിന്നെ സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും സന്ദര്‍ശിച്ചുനോക്കി. വിഷ്ണുഭാരതീയന്‍ എന്ന പേരും രണ്ടോമൂന്നോ വാചകവുമല്ലാതെ കൂടുതലൊന്നും കണ്ടില്ല.

     ഒരേ സമയം കമ്മ്യൂ ണിസത്തേയും ഗാന്ധിസത്തേയും ആത്മീയതയേയും പുണര്‍ന്ന ഒരാള്‍ നമുക്ക് മുന്‍പേ നടന്നുപോയിരുന്നു എന്ന് പുതിയ തലമുറയിലെ എത്രപേര്‍ക്ക് അറിയാം? പഴയ തലമുറയിലെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?
സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധിസത്തിലേക്കും കര്‍ഷകസമരങ്ങളിലൂടെ കമ്മ്യൂണിസത്തിലേക്കും പിന്നെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ ജനസംഘത്തിലേക്കും നടന്നുപോയി അവിടുന്ന് കമ്മ്യൂണിസത്തിലേക്കും പിന്നെ പരിപൂര്‍ണ്ണ ആത്മീയതയിലേക്കും തിരിച്ചുനടന്ന് ജീവിതത്തെ ഒരു രാഷ്ട്രീയ പരീക്ഷണമാക്കിയ(ആത്മീയ പരീക്ഷണം എന്നാണോ ശരി?) ഒരു മനുഷ്യന്‍!

     വിഷ്ണുഭാരതീയന്‍ - ആ പേര് എനിക്ക് കേട്ടറിവ് മാത്രമാണ്. അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. കുറച്ചു മുതിര്‍ന്നപ്പോള്‍ നമുക്ക് മുന്നേ നടന്നുപോയവരുടെ കാല്‍പ്പാടുകള്‍ എനിക്കെന്നും കൌതുകമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ഞാനറിയുന്നത്. വിഷ്ണുഭാരതീയനെ അറിയുകയെന്നാല്‍ ഒരു കാലഘട്ടത്തെയറിയുകയെന്നാണര്‍ത്ഥം. ദുരന്തപര്യവസായിയായ ആത്മസമര്‍പ്പണത്തിന്റെ ചരിത്രം കൂടിയാണത്. കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രത്തിന്റെ വര്‍ണ്ണാഭമായ താളുകളിലോന്നും വായിച്ചെടുക്കുവാനാവാത്ത ആത്മസമര്‍പ്പണം. അദ്ദേഹത്തിന്റെ ആത്മകഥ എവിടെയും കിട്ടാനില്ലെന്ന് താഹ മാടായി എന്ന എഴുത്തുകാരന്‍ പറയുന്നു.

     നമ്മള്‍ നിലവിളക്കിന്റെ ശോഭയെക്കുറിച്ച് എഴുതും, സംസാരിക്കും. പക്ഷെ അതിനു ശോഭ പകരാന്‍ സ്വയം എരിഞ്ഞുതീരുന്ന വിളക്കുതിരിയെക്കുറിച്ച് മൌനം നടിക്കും. എരിഞ്ഞുതീരാന്‍ അങ്ങനെയൊന്നില്ലെങ്കില്‍ നിലവിളക്കും വെറും കാഴ്ച്ചവസ്തുവാണ് അല്ലെങ്കില്‍ ഉപയോഗശൂന്യമാണ്. എന്നത് ഒന്നോ രണ്ടോ വ്യക്തികളെ കേന്ദ്രീകരിച്ച് ചരിത്രം നിര്‍മ്മിക്കുന്നവര്‍ ഓര്‍ത്തിരുന്നെങ്കില്‍...

     1892 സെപ്റ്റംബറിലാണ് (1067 ചിങ്ങം 23) വിഷ്ണുഭാരതീയന്റെ ജനനം. വിഷ്ണു നമ്പീശന്‍ എന്ന് യഥാര്‍ത്ഥ പേര്. 1930 ലെ ഉപ്പുനിയമലംഘനത്തിനു ആറുമാസത്തെ കഠിനതടവ്. കോടതിയില്‍ വച്ച് പേര് ചോദിച്ചപ്പോള്‍ വിഷ്ണു നമ്പീശന്‍ പറഞ്ഞു - 'ഭാരതീയന്‍.' അങ്ങനെ അദ്ദേഹം വിഷ്ണു ഭാരതീയനായി. 1931 ലെ വട്ടമേശസമ്മേളനത്തിന് ശേഷം ഗാന്ധിജി ബോംബെ തുറമുഖത്ത് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരില്‍ പ്രധിഷേധ പദയാത്രയ്ക്ക് നേതൃത്വം കൊടുത്തതിനു വീണ്ടും ജയില്‍വാസം. 1940 ല്‍ കെ.പി.ആര്‍. ഗോപാലന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊറാഴ കര്‍ഷകസമരത്തിലെ ഒന്നാം പ്രതി വിഷ്ണുഭാരതീയനാണ്. അക്രമാസക്തരായ സഹപ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുഭാരതീയന്‍ അപ്പോഴെന്നു അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ചിലര്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. (കെ.പി.ആറും അവസാനകാലത്ത് ജീവിച്ചത് മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു.)

     ജന്മിത്തത്തിന് എതിരായി കേരളത്തില്‍ ആദ്യമായി കര്‍ഷകര്‍ സംഘടിച്ചത് 1935 ല്‍ വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍. ആ യോഗത്തില്‍ വച്ചാണ് വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടായും കേരളീയന്‍ സെക്രട്ടറിയായും കേരളത്തിലെ ആദ്യത്തെ കര്‍ഷക സംഘം - കൊളച്ചേരി കര്‍ഷകസംഘം - രൂപം കൊണ്ടത്‌. അതില്‍ ആവേശം കൊണ്ടാണ് മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഘടിച്ചതും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമരമുഖങ്ങളില്‍ അണിനിരന്നതും. 1937 ല്‍ പറശിനിക്കടവില്‍ വച്ച് നടന്ന കര്‍ഷക സമ്മേളനത്തില്‍ എ.കെ.ജിയുടെയും കെ.പി.ഗോപാലന്റെയും വിഷ്ണുഭാരതീയന്റെയും സാന്നിധ്യത്തില്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപം കൊണ്ടു. 1939 ല്‍ പിണറായിയിലെ പാറപ്രത്ത് കമ്മ്യുണിസ്റ്റ് പാര്‍ടി രൂപീകരിക്കാനുള്ള രഹസ്യയോഗം ചേരാനുള്ള തീരുമാനമെടുത്തത് വിഷ്ണുഭാരതീയന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന രഹസ്യ യോഗത്തിലായിരുന്നു.

     ഏക്കറ കണക്കിന് ഭൂമിയുടെ ഉടമയായിരുന്നു വിഷ്ണുഭാരതീയന്റെ പിതാവ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കാനാളില്ലാതെ എങ്ങനെയൊക്കെയോ നഷ്ട്ടപ്പെടുകായയിരുന്നു. ബാക്കിയുള്ളവ രാഷ്ട്രീയപ്രവര്‍ത്തനം സമ്മാനിച്ച കടം വീട്ടാന്‍ വില്‍ക്കേണ്ടിവന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. താഹ മാടായിയും അതുതന്നെ എഴുതുന്നു.
അവസാനകാലത്ത് വല്ലാത്ത ദാരിദ്ര്യം ആയിരുന്നു. പക്ഷെ, പലരും അറിഞ്ഞതിനേക്കാള്‍ ആഴമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിന് എന്ന് താഹ മാടായിയുടെ ചെറുകുറിപ്പിനോടൊപ്പം പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചുപോയ ദാരിദ്ര്യം! (വിപ്ലവകാരികള്‍ അങ്ങനെ ചിന്തിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം) 

     കരിങ്കല്‍ക്കുഴി ബസാറില്‍ ഭാരതീയ നഗര്‍ എന്നെഴുതിയ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ, ആരും ഉച്ചരിക്കാറില്ല. ഇങ്ങനെയുള്ള എത്രയെത്ര മനുഷ്യരുടെ ഓര്‍മ്മകള്‍ക്ക് ‌ മുകളില്‍ മണ്ണിട്ട്‌ നികത്തിയാണ് നമ്മള്‍ ചരിത്ര സ്മാരകങ്ങള്‍ പണിഞ്ഞിട്ടുള്ളത് എന്നോര്‍ക്കുമ്പോള്‍...

     വിപ്ലവത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ചെറുപ്പത്തില്‍ മനസ്സില്‍ ലയിച്ചുപോയ ആത്മീയത ഉപേക്ഷിച്ചിരുന്നില്ല അദ്ദേഹം. അതുകൊണ്ടായിരിക്കുമോ പിന്നീട് ക്ഷേത്രങ്ങളില്‍ ആത്മീയപ്രഭാഷണം നടത്താന്‍ പോയത്? അതോ ഒരു സത്രത്തിലെന്നപോലെ അതില്‍ വിശ്രമിക്കുകയായിരുന്നോ വിസ്മൃതിയിലേക്കുള്ള യാത്രയില്‍?
***
.
.
.
.
.
.
--------------------------------------
കടപ്പാട്:
1. താഹ മാടായി (ദേശമേ ദേശമേ 25 അസാധാരണ ജീവിതങ്ങള്‍ എന്ന പുസ്തകം)
2. പുസ്തകം തന്നു സഹായിച്ച ഗോപാലകൃഷ്ണന്‍
3. ഞാന്‍ ശ്രവിച്ച പ്രസംഗങ്ങള്‍
4.സമരചരിത്രം പറഞ്ഞുതന്ന പൂര്‍വികര്‍
--------------------------------------
കേരളീയന്‍: കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന് യഥാര്‍ത്ഥ പേര്. വിഷ്ണു നമ്പീശന്‍ പേര് ഭാരതീയന്‍ എന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞപ്പനമ്പ്യാര്‍ കേരളീയന്‍ എന്ന് പറഞ്ഞു.
--------------------------------------
വിഷ്ണുഭാരതീയനെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രവും അറിയുന്നവര്‍ അത് ഇവിടെ കുറിച്ചിടാനും‍ ഇതില്‍ സംഭവിച്ചിരിക്കുന്ന ചരിത്രപരമായ തെറ്റുകള്‍ സദയം പൊറുത്തുകൊണ്ട് തിരുത്തുവാനും അപേക്ഷ.
***


തിങ്കളാഴ്‌ച, ജൂലൈ 04, 2011

ഇമ്മ്ണി ബല്യ എഴുത്തുകാരന്‍

ബേപ്പൂര്‍ സുല്‍ത്താനെ മലയാള സാഹിത്യത്തിലെ മഹാമാന്ത്രികന്‍ എന്ന് വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സാധാരണക്കാരന്‍റെ ഭാഷകൊണ്ട് മാന്ത്രികവിദ്യ കാട്ടിയ വെറും പച്ച മനുഷ്യനായ വൈക്കം മുഹമ്മദ്‌ ബഷീറിനെ മറ്റെന്താണ് വിളിക്കുക? ഒരു കഥ എന്ന ബോധ്യത്തോടെ വായിച്ചുതുടങ്ങുന്ന നമ്മുടെ മനസ്സില്‍ വായന അവസാനിക്കുമ്പോഴേക്കും ജീവിതത്തിന്‍റെ തത്വശാസ്ത്രമാണ് നമ്മളിത്രയുംനേരം വായിച്ചാസ്വദിച്ചതെന്ന തോന്നല്‍ ഉണ്ടാകുന്നത് ബഷീറിന്‍റെ കഥയില്‍നിന്നല്ലാതെ മറ്റേതില്‍നിന്നാണ്? ഇങ്ങനെ കഥ പറയാനുള്ള സൂത്രം അറിയുമായിരുന്നത് ബഷീറിനുമാത്രം. അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു പുസ്തകം വായിച്ചാല്‍ മതി ബഷീര്‍ എന്ന മൂന്നക്ഷരം അയാളുടെ ഹൃദയത്തില്‍ ശിലാലിഖിതം പോലെ മായാതെ കിടക്കും. 

വായന മരിക്കുന്നു എന്ന് വേവലാതിപ്പെടുന്നവരോടു ഞാന്‍ പറയുന്നു, ബഷീറിന്‍റെ കഥകള്‍ വായിക്കാന്‍ കിട്ടുന്നിടത്തോളം കാലം മലയാള സാഹിത്യത്തിന് വായനക്കാരുണ്ടാവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി
ജൂലായ്‌.5 ബഷീറിന്‍റെ പതിനേഴാം ചരമദിനം

വെള്ളിയാഴ്‌ച, മേയ് 27, 2011

മലയാള സിനിമയിലെ ഗ്രാമ്യസൗന്ദര്യം

ഒടുവില്‍ അഭിനയിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നോ സിനിമയില്‍? എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണുമ്പോള്‍. ചെറുപ്പകാലത്ത് നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ കണ്ടതും ശ്രദ്ധിക്കാതെ പോയതുമായ കുറേ പേരെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനിലൂടെ വെള്ളിത്തിരയില്‍ നമ്മള്‍ കണ്ടത്. ഗ്രാമീണതയെ നാഗരികത വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നിരാശരായി സമുഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവര്‍. ഇനിയൊരിക്കലും നമുക്കോ വരുംതലമുറയ്ക്കോ കാണാന്‍ സാധിക്കാത്തവര്‍. എത്ര അനായാസമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും നമുക്കുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്!
(ചിത്രങ്ങള്‍ക്ക് കടപ്പാട്:  മാതൃഭൂമി)












ബുധനാഴ്‌ച, മേയ് 11, 2011

മാമ്പഴം

    വൈലോപ്പിള്ളി

കടപ്പാട്: മാതൃഭൂമി


അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.

വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും

വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍

ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ

നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ

വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു