Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന കാവുകളിലൂടെ


   

കൊളച്ചേരി, ചാത്തമ്പള്ളിക്കാവ്:


 തുലാം മാസം പിറന്നതോടെ ഉത്തരമലബാറിലെ കാവുകളും ഉണര്‍ന്നുകഴിഞ്ഞു. തുലാം പത്തിന് മിക്ക കാവുകളിലും പുത്തരിയടിയന്തിരം എന്ന വിശേഷചടങ്ങാണ്. കൂടുതലും കുടുംബക്ഷേത്രങ്ങള്‍ ആണെന്ന് പറയുമ്പോഴും ആധുനിക മനുഷ്യന്റെ ക്ഷേത്രസങ്കല്പവുമായി പൊരുത്തപ്പെടുന്നവയല്ല ഉത്തരമലബാറിലെ കാവുകളൊന്നും. മക്കത്തായസാമ്പ്രദായാത്തിലൂടെയോ മരുമക്കത്തായസമ്പ്രാദായത്തിലൂടെയോ അനന്തരാവകാശികളായി മാറുന്നവര്‍ തന്നെയാവും മിക്ക കാവുകളുടെയും നടത്തിപ്പുകാര്‍. വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ നാട്ടുകാരുടെ കമ്മിറ്റി സഹായത്തിനുണ്ടാവും. 


ഇളങ്കോലം
 മനുഷ്യന്‍ ഗോത്രസമൂഹമായി ജീവിച്ചിരുന്ന കാലങ്ങളിലെപ്പോഴോ എങ്ങിനെയോ രൂപപ്പെട്ടുവന്ന അനുഷ്ടാനങ്ങളും ആചാരങ്ങളും. അത് ഒരു ദേശത്തിന്റെതന്നെ സംസ്കാരവും അടയാളവുമായി മാറുകയായിരുന്നു. കുടുംബബന്ധങ്ങള്‍ക്കോ മനുഷ്യബന്ധങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്ത ഈ ഹൈടെക് യുഗത്തിലും വിദൂരങ്ങളില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍വരെ എല്ലാ തിരക്കുകളും മാറ്റിവച്ച് ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം ചുവടുവച്ച്‌ ഉറഞ്ഞാടുന്ന രുദ്രമൂര്‍ത്തികള്‍ക്ക്മുന്നില്‍ എത്തി കൈകള്‍ കൂപ്പി കുമ്പിടുന്നു, വിതുമ്പിക്കരയുന്നു. എപ്രകാരത്തിങ്കലാണോ വിശ്വാസം അപ്രകാരത്തിങ്കല്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് പ്രത്യേക ഈണത്തില്‍ പറഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ അത് സാന്ത്വനവും സായൂജ്യവുമാകുന്നു.
ഗുളികന്‍
 കാവുകളില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ സംഭവിക്കുന്നത്‌ പലതരത്തിലും പലകാരണത്താലും അറ്റുപോയ കുടുംബബന്ധങ്ങളുടെയും സൗഹൃങ്ങളുടെയും കണ്ണികള്‍തമ്മില്‍ വിളക്കിച്ചേര്‍ക്കലും ആ ദേശത്തിന്റെ തന്നെ കൂട്ടായ്മയുമാണ്. ജീവിച്ച്തീര്‍ന്ന വൃദ്ധതലമുറയും ജീവിക്കാന്‍ തുടങ്ങുകമാത്രം ചെയ്ത പുതിയ തലമുറയും തമ്മില്‍ പരിചയപ്പെടലും അറിയാത്ത രക്തബന്ധങ്ങളുടെ തന്നെ തിരിച്ചറിവുമാണ്. അങ്ങനെ മറ്റെതൊരു ആഘോഷത്തെക്കാളും മനുഷ്യബന്ധങ്ങളെ  വൈകാരികവും ദൃഡവുമാക്കുന്നു കാവുകളിലെ ഒത്തുചേരലുകള്‍.


എള്ളെടുത്ത്  ഭഗവതി 
 പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് ജോലിതേടിപ്പോയി പിന്നീട് അവിടെത്തന്നെ സ്ഥിരതാമസമാക്കിയ ഒരു ബാല്യകാലസുഹൃത്ത് തെയ്യത്തിന്റെ ചുവടുകളില്‍ ലയിച്ചുനില്‍ക്കുന്ന എന്നെ പുറകില്‍നിന്നു തൊട്ടുവിളിച്ചതും എന്നെയോര്‍മ്മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ അല്‍പസമയത്തേക്ക് ആളെ തിരിച്ചറിയാനാവാതെ തലയിലും മീശയിലും നരവീണ അവന്റെ മുഖത്തേക്ക്തന്നെ നോക്കിനിന്നുപോയതും എല്ലാം കണ്ടും കേട്ടും അവന്റെ അമ്മ തൊട്ടടുത്ത്‌ പുഞ്ചിരിതൂകിനിന്നതും എന്റെ അനുഭവങ്ങളില്‍ ഒന്ന്. ഇങ്ങനെ അവിടെക്കൂടിയിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ടാവും വികാരത്തോടെ ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലും ഒരനുഭവം.


വലിയ തമ്പുരാട്ടി
 എല്ലാ കാവുകളിലും തുലാം പത്താംതിയ്യതി പുത്തരിയടിയന്തിരം എന്ന ചടങ്ങ് നടക്കുമ്പോള്‍ കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍  അതോടൊപ്പം കളിയാട്ടവും നടക്കുന്നു. ഇളങ്കോലവും, ഗുളികനും, വിഷകണ്ഠനും, എള്ളെടുത്ത് ഭഗവതിയും, വലിയതമ്പുരാട്ടിയും(തമ്പുരാട്ടിയമ്മയെന്നും പറയും) ഉറഞ്ഞാടുന്നു. ഗുളികന്‍ ഒഴികെ ബാക്കിയുള്ള എല്ലാ തെയ്യങ്ങളും വണ്ണാന്‍ സമുദായക്കാരാണ് കെട്ടുക . ഗുളികന്‍ തെയ്യം കെട്ടുന്നതും  ചെണ്ടകൊട്ടുന്നതും   മലയസമുദായത്തില്‍പെട്ടവരാണ്. തുലാം ഒന്‍പതിന് സന്ധ്യക്ക്‌ വിള ക്ക് കൊളുത്തിക്കഴിഞ്ഞാല്‍ ഇളങ്കോലം കെട്ടിയാടും. വലിയ തമ്പുരാട്ടിയുടെ വെള്ളാട്ടമാണ് ഇളങ്കോലം. അതുകഴിഞ്ഞാല്‍ യഥാക്രമം വിഷകണ്ഠന്റെയും ഗുളികന്റെയും വെള്ളാട്ടം. പിറ്റേന്ന് പുലര്‍ച്ചെ(തുലാം പത്ത്) ഗുളികന്‍ തെയ്യമാണ്‌ ആദ്യം. ഗുളികന്‍ ചുവടുകള്‍ വച്ചുകൊണ്ടിരിക്കെ എല്ലാവരും കാത്തിരിക്കുന്ന പ്രധാന തെയ്യമായ വിഷകണ്ഠന്റെ പള്ളിയറയില്‍ നിന്നുള്ള കൊട്ടിപ്പുറപ്പാട് വളരെ പ്രധാനമാണ്. പിന്നെ ഗുളികനും വിണ്ഠനും ഒരുമിച്ച് ചുവടുകള്‍ വയ്ക്കും. ക്രമേണ ചുവടുകള്‍ക്കു വേഗത കൂടും. ചെണ്ടാമേളം മുറുകും. ഇരുതെയ്യങ്ങള്‍ ഓലചൂട്ടിന്റെയും തറയില്‍ കുത്തിനിറുത്തിയ ചെറുപന്തങ്ങളുടെയും പ്രഭയില്‍ ഉറഞ്ഞാടുമ്പോള്‍ ഉത്തരമലബാറിലെ കളിയാട്ടങ്ങള്‍ക്ക് ആരംഭമാവുന്നു.  തിയ്യ സമുദായത്തിൽപെട്ട തറവാടാണ് ചാത്തമ്പള്ളി.
വിഷകണ്ഠന്‍
 നേരം പുലര്‍ന്നുകഴിഞ്ഞാല്‍ വിഷകണ്ഠന്‍ കരുമാരത്ത് ഇല്ലത്ത് പോയി നാടുവാഴിയെ സന്ദര്‍ശിക്കും. വിഷ ചികിത്സയ്ക്ക് പേരുകേട്ട കരുമാരത്ത് ഇല്ലത്തെ നാടുവാഴി, പാമ്പ്കടിയേറ്റ സ്ത്രീയെയും കൊണ്ട്  തന്നെ സമീപിച്ച ആളുകളെ വൈകിപ്പോയെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു. വഴിയില്‍വച്ച് ചെത്തുകാരനായ കണ്ഠന്‍ തെങ്ങിന്റെ മുകളില്‍നിന്ന് അവരോട് കാര്യം ആന്വേഷിച്ചറിയുന്നു. താഴെ ഇറങ്ങിവന്ന കണ്ഠന്‍ എന്തോ പച്ചമരുന്ന് പറിച്ച് അതിന്റെ നീര് ആ സ്ത്രീയുടെ വായില്‍ ഇറ്റിക്കുന്നു. തൊട്ടടുത്തുള്ള കുളത്തില്‍ ആ സ്ത്രീയെ മുക്കി നൂറ്റൊന്നു തവണ കുമിള വരുമ്പോള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നു. ഒരു ചെത്തുകാരന്‍ താന്‍ തിരിച്ചയച്ച സ്ത്രീയിലെ വിഷമിറക്കിയെന്നറിഞ്ഞപ്പോള്‍ നാടുവാഴിയായ തനിക്ക് അതപമാനമാണെന്ന് കരുതുകയും പാരിതോഷികംനല്‍കി അഭിനന്ദിക്കാനെന്ന പേരില്‍  കണ്ഠനെ ഇല്ലത്തേക്ക് വിളിച്ചു വരുത്തി ചതിയില്‍ വധിക്കുകയുമായായിരുന്നു. അതിന്റെ സ്മരണയായിട്ടാണ് ഇല്ലത്തെക്കുള്ള യാത്ര. കെട്ടിയാടുന്ന മിക്ക തെയ്യങ്ങളും ഏതെങ്കിലും കാരണത്താല്‍ ചതിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്ത പച്ചമനുഷ്യരായിരുന്നു എന്ന് ഐതിഹ്യം. ഓരോ തെയ്യത്തിന്റെയും തോറ്റംപാട്ടുകള്‍ ഇതാണ് ബോധ്യപ്പെടുത്തുന്നത്. ചരിത്രത്തിന്റെയും മിത്തിന്റെയും കൂടിച്ചേരല്‍. വിസ്മൃതമായ പൂര്‍വ്വകാലത്തിന്റെ ചരിത്രം കൂടിയാണ് തോറ്റംപാട്ടുകള്‍.

 വിഷകണ്ഠന്‍ നാടുവാഴിയെ സന്ദര്‍ശിച്ച് തിരിച്ചെത്തുമ്പോഴേക്കും എള്ളെടുത്ത് ഭഗവതി ഉറഞ്ഞാടുന്നുണ്ടാവും. ഒരു സ്ത്രീയുടെ ദിനചര്യകളും ശീലങ്ങളും പ്രത്യേകതാളത്തില്‍ ദൃശ്യമാവും ഈ തെയ്യം ചുവടുവയ്ക്കുമ്പോള്‍. പിന്നെ വലിയതമ്പുരാട്ടിയുടെ പുറപ്പാടാണ്. ഉയരമുള്ള തിരുമുടിവച്ച്, തടിച്ചുകൂടിയ ഭക്തര്‍ക്കിടയില്‍ രുദ്രമൂര്‍ത്തിയായി ഉറഞ്ഞുതുള്ളുമ്പോള്‍ ആരിലും അമ്പരപ്പുളവാക്കും. ഏതാണ്ട് മൂന്നുമണിയാവുമ്പോഴേക്കും വിഷകണ്ഠന്‍ ഒഴികെയുള്ള എല്ലാ തെയ്യങ്ങളും തിരുമുടി അഴിച്ചുവച്ച് പഴയതുപോലെ സാധാരണമനുഷ്യരായി മാറിയിട്ടുണ്ടാവും. വിഷകണ്ഠന്‍ മാത്രമാണ് സന്ധ്യവിളക്കുകൊളുത്തുന്നത് വരെ കാത്തുനില്‍ക്കുക. കാലത്ത് ആറുമണിയാവുമ്പോള്‍ അണിഞ്ഞൊരുങ്ങിയ തെയ്യമാണ്‌. സന്ധ്യക്ക്‌ മാത്രമേ തിരുമുടി അഴിക്കാവൂ. അതാണ്‌ ആചാരം. അതുവരെ കുറെയേറെ ചടങ്ങുകള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഇളന്നീരോ തെങ്ങിന്‍കള്ളോ മാത്രമാണ് കഴിക്കുക. സന്ധ്യയാവുന്നതുവരെ കാവിന്റെ മതില്‍കെട്ടിനുമുകളില്‍ ഞാനും കാത്തിരുന്നു, പന്ത്രണ്ടു വര്‍ഷത്തിനുശേഷം.  
***



പള്ളിയറ: തെയ്യം അണിഞ്ഞൊരുങ്ങുന്ന സ്ഥലം.
കൊട്ടിപ്പുറപ്പാട്: പള്ളിയറയില്‍ നിന്നും ഇറങ്ങിവരുന്ന ചടങ്ങ്. 
കൂടുതല്‍ ചിത്രങ്ങള്‍ക്ക്: http://kkanakambaran.blogspot.in/2012/10/blog-post_30.html സന്ദര്‍ശിക്കുക.

വ്യാഴാഴ്‌ച, ജൂലൈ 12, 2012

കതിര്‍മണികള്‍



                      ഓണ്‍ലൈനില്‍ അവള്‍ ഉണ്ടായിരുന്നു, സുനന്ദ. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ ഒരു പ്രവാസിയെ വിവാഹം ചെയ്ത്‌ കൊളച്ചേരിയില്‍‍നിന്ന് പോയതില്‍പ്പിന്നെ കണ്ടുമുട്ടിയത്‌ ഇന്റെര്‍നെറ്റിലായിരുന്നു, വര്‍ഷങ്ങള്‍ക്കു ശേഷം. എനിക്കും അവള്‍ക്കും ഉള്ള ബ്ലോഗെഴുത്ത് എന്ന ശീലം ഒരു നിമിത്തമായെന്ന് പറയാം.

                    അവളായിരുന്നു എന്നെ ആദ്യം കണ്ടെത്തിയത്. അപ്പോഴേക്ക് ഞാനും അറേബ്യന്‍ മരുഭൂമിയിലെ ദുബായ് എന്ന മെട്രോപോളിടണ്‍ നഗരത്തില്‍ പ്രവാസജീവിതത്തിന്റെ ആലസ്യം നിറഞ്ഞ ചൂടും തണുപ്പുമായി പൊരുത്തപ്പെടാന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. മധുവിധു തീരുംമുന്‍പേ പ്രിയതമയെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ചു ദുബായില്‍ തിരിച്ചെത്തി കുറച്ചുനാളുകള്‍ക്ക് ശേഷമായിരുന്നു അവള്‍ എനിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്, ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ.

                    എന്റെ പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ത്തത്കൊണ്ടും പണ്ടുമുതലേ അങ്ങനെ ചെയ്യാറുണ്ടെന്നു അവള്‍ക്കറിയാവുന്നതുകൊണ്ടും അവളെന്നെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. അപൂര്‍ണ്ണമായ മധുവിധുവിന്റെ ഓര്‍മ്മയില്‍ വിരഹവും പ്രണയവും എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന വേളയില്‍ അവള്‍ എനിക്ക് മുന്നിലെത്തി. ചാറ്റിംഗ് റൂമില്‍ എന്നെയും കാത്തിരുന്നു.

                    അങ്ങനെയായിരുന്നു പതിവ്. കൊളച്ചേരിയിലെ വയല്‍വരമ്പില്‍ വിളയാത്ത നെല്‍മണികള്‍ പറിച്ചെടുത്ത് ചവച്ചുകൊണ്ട് അവളെന്നെ കാത്തുനില്‍ക്കും. ഞാനടുത്തെത്തിയാല്‍ ഒന്നും ഉരിയാടാതെ എനിക്ക് മുന്‍പില്‍ നടക്കും. എന്നും മിണ്ടിത്തുടങ്ങുന്നത് ഞാനായിരുന്നു. പക്ഷെ, ഓണ്‍ലൈനില്‍ അവളായിരുന്നു ആദ്യം മിണ്ടുക. നീണ്ടുനിവര്‍ന്നുകിടക്കുന്ന വയലില്‍ ഋതുമതികളായ നെല്‍ച്ചെടികള്‍‍മാത്രമായിരുന്നു സാക്ഷി. അവളുടെ പിറകില്‍ പ്രണയപദങ്ങള് മൊഴിഞ്ഞുനടക്കുമ്പോള്‍ അവളുടെ മുടിച്ചുരുളുകള്‍ പരത്തുന്ന ഗന്ധത്തിന്റെ വശ്യത... മധുവിധുനാളുകളില്‍ പ്രിയതമയുടെ മുടിയിഴകളില്‍ അന്വേഷിച്ചിരുന്നു ഞാന്‍.

"ഈ മുടിക്കെന്തൊരു ഭംഗിയാ!" - അങ്ങനെ വശ്യമായ ഒരു നിമിഷത്തില്‍ വെറുതെ പറഞ്ഞു. ശരിക്കും പറയാന്‍ ഉദ്ദേശിച്ചത് അവളില്‍നിന്നുയരുന്ന വശ്യഗന്ധത്തെക്കുറിച്ചായിരുന്നു. പക്ഷെ...
"ഓഹോ... ഇതാ ആണുങ്ങളുടെ സൂത്രം. അത് വേണ്ടാട്ട്വാ..."
അതിനു മറുപടിയായി ഒരു നെല്‍ക്കതിര്‍ പിഴുതെടുത്ത് അവളുടെ മുടിയെ ലക്ഷ്യമാക്കിയെറിഞ്ഞു.
"എന്ത് സൂത്രാടീ? ഈ നട്ടുച്ചനേരം ഒരാളുല്ല ഇത്രേം വല്യ വയലില്‍. ഇപ്പോള്‍ നമ്മളെയാരും കാണൂല്ല."
"ഹമ്മേ... വേദനയായി..." അവള്‍ തിരിഞ്ഞുനിന്നു.
"ഇപ്പം കാണാനാ കൂടുതല്‍ ഭംഗി."

ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ മുഖത്തുനോക്കി അവളുടെ സൌന്ദര്യത്തെക്കുറിച്ച് പ്രശംസിക്കുന്നത് അവള്‍ക്കു സ്വകാര്യമായ ആനന്ദം നല്‍കുമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. സുനന്ദ സന്തോഷിച്ചോ? എനിക്കിന്നും അറിഞ്ഞുകൂട.

"അത്രയ്ക്ക് ഭംഗിയുണ്ടെങ്കില്‍ ശരിക്കും കുത്തിത്താ." - അവള്‍ മുടിയില്‍ തറഞ്ഞുനിന്ന നെല്‍ക്കതിര്‍ എടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞു.
"ഇല്ല. ഞാന്‍ നിന്നെ തൊട്ടശുദ്ധാക്കൂല്ല."
"വിനൂ..." ചാറ്റിംഗ്റൂമില്‍നിന്ന് അവള്‍ വിളിക്കുന്നു. പിന്നാലെ വന്നു ചോദ്യവും. "നാട്ടില്‍ എന്താ വിശേഷം?"
"എല്ലാവര്ക്കും സുഖം" - ഞാന്‍ വെറുതെ മറുപടിയെഴുതി.

പറയാന്‍ വിശേഷമുണ്ടായിരുന്നു. നാട്ടിലുള്ള പ്രിയതമയുമായി സംസാരിച്ചിട്ടു ഏതാനും നിമിഷങ്ങളെ ആയിട്ടുള്ളൂ. സൈന്‍ഔട്ട്‌ ചെയ്യാന് വിചാരിക്കുമ്പോഴായിരുന്നു സുനന്ദ ചാറ്റിംഗ് റൂമില്‍നിന്ന് ''ഹായ്'' പറഞ്ഞത്. ലണ്ടനിലെ ഹിമാവൃതമായ ഏകാന്തതയില്‍ വല്ലപ്പോഴും ഊഷ്മളമായ നിമിഷങ്ങള്‍ കിട്ടുന്നത് നീയുമായുള്ള ചാറ്റിങ്ങില്നിന്നാണെന്ന് അവളൊരിക്കല്‍ പറഞ്ഞിരുന്നു. അതുകൊണ്ട്തന്നെ ജന്മനാടിനെക്കുറിച്ച് നല്ലതുമാത്രം ഓര്‍ക്കുന്ന അവളെ നിരാശപ്പെടുത്തേണ്ടെന്നു കരുതി നാട്ടിലെ പുതിയ വിശേഷം പറഞ്ഞില്ല.

പക്ഷെ,  അവളുടെ ചോദ്യം വന്നു. - "ഏതാ ആ കുട്ടികളും സ്ത്രീയും?"
"ഏത്?" - മനസിലായിട്ടും ഞാന്‍ തിരിച്ചു ചോദിച്ചു.
"സൂയിസൈഡ്?"
"നീയത് അറിഞ്ഞു ല്ലേ?"
"പത്രത്തില്‍ കണ്ടു."

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അരിച്ചുപെറുക്കുകയാണ് ഏകാന്തതയില്‍നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമെന്ന് അവളൊരിക്കല്‍ ചാറ്റിങ്ങിനിടയില്‍ പറഞ്ഞത് അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്.


"മംഗള ബസ്സിലെ കണ്ണന്‍ഡ്രൈവറെ ഓര്‍മ്മീണ്ടോ? അയാളെ മോന്‍. പിന്നെ നിന്റെ ചങ്ങാതിയും അയല്‍വാസിയുമായ ഗീതയും മകളും."
"ഗീത? മൈ ഗോഡ്!"
"mmm "
"അവള്‍ എത്ര പാവായിരുന്നു, ചെറുപ്പത്തില്‍ . അവളെ ഭര്‍ത്താവ് ഗള്‍ഫിലല്ലേ?"
"അതെ"
"എന്താ കാരണമെന്നറിയോ?"
"ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല."
"മനസ്സിലായില്ല."
"മിസ്‌യൂസിങ്ങ് ഓഫ് മൊബൈല്‍ഫോണ്‍."

കുറേനിമിഷത്തേക്ക്  പ്രതികരണം ഇല്ലാതായപ്പോള്‍ ഞാന്‍ ചോദിച്ചു. "പോയോ?"
"ഇല്ല"
"ആര്‍ യു അബ്സറ്റ്?
"mmm "
"നമ്മുക്കെന്ത് ചെയ്യാന്‍പറ്റും?" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. - "എപ്പോഴാ നാട്ടിലേക്ക്?"
"മേ ബി ഓണം."
"ഇത്തവണ ഓണം ആഗസ്തിലാണ്."
"അത് നന്നായി." അവള്‍ വിശദീകരിച്ചു. "നമുക്കിവിടെ സമ്മര്‍ വെക്കേഷന്‍ ജൂലൈ റ്റു സെപ്തംബര്‍ ആണ്. സിക്സ് വീക്ക്."
"ആര്‍ യു കമിങ്ങ് റ്റു കേരള?"
"നൊ. ഡല്‍ഹിയിലേക്ക്. അച്ഛനും അമ്മയും അവിടെയല്ലേ. പിന്നെയിന്തിനു ഞാന്‍ കേരളത്തിലേക്ക് വരുന്നേ?"
"ശരിയാ... എന്നാലും നിനക്ക് കാണണ്ടേ കളിച്ചുവളര്‍ന്ന നാട്?
"കാണണം ഒരിക്കല്‍ ഞാന്‍ വരും. മാത്രമല്ല അവിടെ ഞങ്ങളുടെ വീടും പറമ്പും വെറുതെയിട്ടിരിക്കുകയല്ലേ? ഇത്തവണ ഡല്‍ഹിയില്‍ വന്നാല്‍ അതിനെപ്പറ്റി ഒരു തീരുമാനമാവും. വില്‍ക്കുകയാണെങ്കില്‍ നിന്നോടായിരിക്കും ഞാനാദ്യം പറയുക."
"സാമ്പത്തികം അനുവദിക്കുമെങ്കില്‍ ഞാന്‍ വാങ്ങിക്കും."
"വിനു ആണെങ്കില്‍ എനിക്കെന്നെങ്കിലും ആ സ്ഥലം കാണണമെന്ന് തോന്നിയാല്‍ അനുവാദം ചോദിക്കാതെ കയറിവരാലോ."
"തീര്‍ച്ചയായും... ഇപ്പോഴും നിന്റെ സ്ഥാനം ശൂന്യമായിത്തന്നെ ഇട്ടിരിക്കുകയാണെന്റെ ഹൃദയത്തില്‍. എന്റെ പ്രിയതമ പോലും കൈയ്യേറാന്‍ ശ്രമിച്ചിട്ടില്ല."
"ഓഹോ... താങ്ക്സ് കേട്ടോ. ഇനിയത് അവള്‍ക്ക് കൊടുത്തേക്ക്. നിന്റെ പ്രിയതമക്ക്. അല്ലെങ്കില്‍ വേണ്ട. ഓണ്‍ലൈനില്‍ കാണുമ്പോള്‍ ഞാന്‍ തന്നെ എല്പിച്ചോളാം."
"ഇപ്പോള്‍ കൊളച്ചേരി ഒരുപാടു മാറിപ്പോയി. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കുഗ്രാമമല്ല അത്."
"പിന്നെ?"
"ഇപ്പോളത് ചെറിയ ടൗണാണ്."
"അതെയോ? നല്ല കാര്യം." 

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറും നാല് ബസ്സുകള്‍ മാത്രമായിരുന്നു ഓടിയത്. അതും കണ്ണൂരിലേക്ക് മാത്രം. ഇപ്പോള്‍ പറശിനിക്കടവിലേക്കും തളിപ്പറമ്പിലേക്കും ചാലോടേക്കും ശ്രീകണ്ടാപുരത്തേക്കും കുറേ ബസ്സുകള്‍... 

"പറശിനിക്കടവിലേക്ക് ആരും നടന്നു പോവാറില്ല."
"എന്തിനാ എന്നിങ്ങനെ കൊതിപ്പിക്കുന്നെ?"
"കൊതിപ്പിച്ചതല്ലെടോ."

പണ്ട് അങ്ങനെയായിരുന്നല്ലോ. പറശിനിക്കടവിലേക്ക് എത്ര തവണ നടന്നുപോയിരിക്കുന്നു, ഞാനും അവളും. കൂടെ എന്റെയും അവളുടെയും അമ്മമാരുണ്ടാവും. വേറെയും ഉണ്ടാവും കുറേ പെണ്ണുങ്ങള്‍. പിന്നെ എന്റെ ചേച്ചി, അവളുടെ അനുജന്‍. എല്ലാ പെണ്ണുങ്ങളുടെ കൂടെയും ഉണ്ടാവും കുട്ടികള്‍

                    കരിങ്കല്‍ക്കുഴിയില്‍നിന്നും നണിയൂര്‍ വയലിലേക്കുള്ള ചെങ്കുത്തായ പടവുകള്‍ ഇറങ്ങണം. പടവുകളിറങ്ങിയാല്‍ വയലിന്റെ വരമ്പിലൂടെ വെയില്‍കൊണ്ടുള്ള നടത്തം. വയല്‍ കഴിഞ്ഞാല്‍ വലിയ തെങ്ങിന്‍തോപ്പാണ്. വെയില്‍ കൊണ്ടതിനു പകരമായി തെങ്ങോലകള്‍ വിരിച്ച തണലിന്റെ സുഖമുള്ള ഈര്‍പ്പം നടവഴിക്കും കാറ്റിനും. നിറം മങ്ങിയ തോര്‍ത്തുമുണ്ടുടുത്ത് തെങ്ങിന്‍മുകളില്‍ കയറുന്ന കള്ളുചെത്ത് തൊഴിലാളികളില്‍ പരിചയമുള്ള ആരെങ്കിലുമുണ്ടാവും. തെങ്ങിന്‍ മുകളില്‍നിന്നു അവര്‍ എല്ലിന്‍കഷണംകൊണ്ട് കുലയില്‍ തല്ലുന്ന ശബ്ദം, അരികിലൂടെ നടന്നുപോകുന്ന ചെത്തുതൊഴിലാളിക്ക് ഇളംകള്ളിന്റെ ഗന്ധം.

                    എന്റെ അമ്മയ്ക്കും കൂടെയുള്ള സ്ത്രീകള്‍ക്കും സംസാരിക്കാന്‍ വിഷയങ്ങള്‍ ധാരാളമുണ്ടാവും. എനിക്ക് അത്ഭുതമായിരുന്നു. ഈ സ്ത്രീകളുടെ സംസാരം എന്താണ് ഒരിക്കലും അവസാനിക്കാത്തത്? ഒരു വിഷയം തീരുമ്പോള്‍ ആരെങ്കിലും ഒരാള്‍ മറ്റൊരു വിഷയം അവതരിപ്പിക്കും! ഒന്നുകില്‍ ഏതെങ്കിലും സ്ത്രീയുടെ പൊങ്ങച്ചത്തെക്കുറിച്ച്. അല്ലെങ്കില്‍ അവരോടുള്ള അസൂയ. അതുമല്ലെങ്കില്‍ ഏതെങ്കിലും പുരുഷന്റെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി. പണ്ടെപ്പോഴോ ഒരിക്കല്‍ പറശിനിക്കടവില്‍ പോയപ്പോള്‍ സമയം കഴിഞ്ഞുപോയതിനാല്‍ ഊണ്‍ കിട്ടാതെ തിരിച്ചു വന്ന ഓര്‍മ്മകളും അവര്‍ക്ക് പങ്കുവയ്ക്കാനുണ്ടാവും. നമ്മള്‍ കുട്ടികള്‍ അതിലൊന്നും താല്പര്യം കാട്ടാതെ കുട്ടികളുടെതായ കുസൃതികളില്‍ മുഴുകും. അങ്ങനെ നടന്ന ദൂരം അറിയാതെ കടവിലെത്തും. അവിടെ കടത്തുകാരന്‍ തോണിയുമായി കാത്തിരിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ അയാള്‍ അക്കരെനിന്ന് ഇക്കരെ വരുന്നതുവരെ ഞങ്ങള്‍ കാത്തുനില്‍ക്കും.  

"എന്നും നാട്ടില്‍ വരുമ്പോള്‍ വിചാരിക്കും പറശിനിക്കടവില്‍ പോകണമെന്ന്." - ചാറ്റിംഗ്റൂമില്‍നിന്നും  അവള്‍ -"കല്യാണം കഴിഞ്ഞതില്പ്പിന്നെ ഒരുതവണ മാത്രാ മുത്തപ്പനെ കണ്ടേ. കൊല്ലം ഇരുപത് കഴിഞ്ഞു."
ഞാന്‍ മറുപടി എഴുതി - "ഇപ്പോള്‍ പയങ്കുറ്റിക്ക് ചാര്‍ജ് കൂട്ടി. അമ്പതു പൈസയാക്കി."
"അതെയോ?" - അവള്‍ 
അതിന് ന്യായം കണ്ടെത്തി. - "അതിലെന്താ തെറ്റ്? സാധനങ്ങള്‍ക്കെല്ലാം വിലകൂടിയില്ലേ?"

"അതെ. മനുഷ്യര്‍ക്ക്‌ മാത്രേ വിലയില്ലാതുള്ളൂ അല്ലെ?"
"mmm .  മനുഷ്യര്‍ക്കെന്നാണ് വിലയുണ്ടായിട്ടുള്ളത്?"
"അല്ലെങ്കിലും മറ്റുജീവികള്‍ക്കൊന്നും ഇല്ലാത്ത വില മനുഷ്യന് മാത്രം എങ്ങനെ കിട്ടാനാണ്‌?"

"മറ്റുജീവികള്‍ക്ക് അറവുശാലകളില്‍ വിലകിട്ടും. മനുഷ്യര്‍ക്ക്‌ അതുപോലുമില്ല."
"ഇരുപത്തിയഞ്ച് പൈസയില്‍നിന്നു അമ്പതുപൈസയിലേക്കുള്ള ദൂരം നമ്മള്‍ മനുഷ്യര്‍ക്കിടയിലും പ്രകടമാണിപ്പോള്‍." 
"ഓ... മതി നിന്റെ ഫിലോസഫി." - അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.- "ഞാനോര്‍ക്കുകയാണ് പരശിനിക്കടവിലെ തേങ്ങാപ്പൂളും പയറും."
ഞാനവളെ ഓര്‍മ്മപ്പെടുത്തി. - "അതെ  പയറിനും തെങ്ങാപ്പൂളിനും ഇടയിലായിരുന്നു നമ്മുടെ ഹൃദയങ്ങള്‍ സംഗമിച്ചത്."
"ഒന്ന് പോനിന്റെ കാലഹരണപ്പെട്ട പ്രണയസാഹിത്യം."


പണ്ട് ഇരുപത്തിയഞ്ച്പൈസയായിരുന്നു പയങ്കുറ്റിക്ക് ഈടാക്കിയിരുന്നത്. വിഷുക്കൈനീട്ടം കിട്ടുന്ന പൈസയില്‍നിന്നു അമ്പതു പൈസയോ ഒരുരൂപയോ മാറ്റിവയ്ക്കും. ഇരുപത്തിയഞ്ച് പൈസ പയങ്കുറ്റിക്കുള്ളതാണ്. വാര്‍ഷിക പരീക്ഷയുടെ ഫലം വന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കാണ് തിടുക്കം, പറശിനിക്കടവില്‍ പോകാന്‍. മുത്തപ്പനാണ് പരീക്ഷയില്‍ ജയിപ്പിക്കുന്നതെന്ന് വിശ്വസിച്ചിരുന്നു, അന്നൊക്കെ. ഇരുപത്തിയഞ്ച്പൈസയുടെ പയങ്കുറ്റി കഴിച്ച് മുത്തപ്പനെ തൊഴുതുകഴിഞ്ഞാല്‍ ഒരു ഗ്ലാസ് ചായയും പുഴുങ്ങിയ കടലയോ പയറോ കിട്ടും. ഒന്നോ രണ്ടോ കഷണം തേങ്ങാപ്പൂളും ഉണ്ടാവും അതിന്റെ കൂടെ. അവള്‍ക്കു തേങ്ങാപ്പൂള്‍ ഇഷ്ട്ടമായിരുന്നില്ല. അതിന്റെ അവകാശി ഞാനായിരുന്നു.

                    കുറച്ചു മുതിര്‍ന്നപ്പോള്‍ സ്വയം ചിന്തിക്കാന്‍ പ്രാപ്തനായി എന്ന തിരിച്ചറിവ് എന്നെ ഒരു നിരീശ്വരവാദിയാക്കിയപ്പോള്‍ സങ്കടപ്പെട്ടതും ദേഷ്യപ്പെട്ടതും അവള്‍ മാത്രമായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷ ജയിച്ചപ്പോള്‍ പറശിനിക്കടവില്‍ പോയി മുത്തപ്പനെ തൊഴാന്‍ അവളെന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. പിന്നെ അവള്‍ ആരുടെയോ കൂടെ പോയി എനിക്ക് വേണ്ടി പയങ്കുറ്റി കഴിച്ചു. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന പുഴുങ്ങിയ കടല എനിക്ക് നേരെ നീട്ടി. ഞാന്‍ തൊട്ടില്ല. അതിലെ തേങ്ങാപൂള്‍ എടുത്തു എനിക്ക് തന്നു. ഞാന്‍ വാങ്ങിയില്ല.
"ആ ചെക്കന് പ്രാന്താണെ. അത് നമ്മക്ക് തിന്നാ." - എന്ന് പറഞ്ഞ് ചേച്ചി അവളുടെ കൈയില്‍നിന്ന് തട്ടിയെടുത്തുതിന്നു. അന്ന് കരഞ്ഞുകൊണ്ടാണവള്‍ എന്റെ വീട്ടില്‍നിന്നിറങ്ങിപ്പോയത്. പിന്നീട് ദിവസങ്ങളോളം അവള്‍ പിണങ്ങിനടന്നു. അവളുടെ പിണക്കം തീര്‍ക്കാന്‍ പിന്നീടൊരുദിവസം പറശിനിക്കടവില്‍ പോയി പുഴുങ്ങിയ പയര്‍ കൊണ്ടുവന്ന് വയല്‍വരമ്പില്‍വച്ച് തിമര്‍ത്തുപെയ്യുന്ന മഴയില്‍ ആരും കാണാതെ അവള്‍ക്കു കൊടുത്തു. ആ നിമിഷം എന്ത് സന്തോഷമായിരുന്നു അവളുടെ മുഖത്ത്! അതിലെ തേങ്ങാപൂള്‍ എടുത്തു എനിക്ക് തന്നു. പയര്‍ മുഴുവനും ഞങ്ങള്‍ രണ്ടുപേരും മാത്രം തിന്നുതീര്‍ത്തു. അല്ല ചവച്ചിറക്കാതെ വിഴുങ്ങി, ആരും കാണാതിരിക്കാന്‍.

അന്ന് വയലിന്റെ വലത്തോട്ടുള്ള വരമ്പിലേക്ക്‌ ഞാനും ഇടത്തോട്ടുള്ള വരമ്പിലേക്ക്‌ അവളും യാത്ര പറഞ്ഞ് പിരിയുമ്പോള്‍ മനസ്സില്‍ അതുവരെയില്ലാത്ത ഒരു ചലനം... അന്നുമുതലായിരുന്നോ എനിക്കവളോട് പ്രണയം തോന്നിത്തുടങ്ങിയത്? എന്നുമുതലായിരുന്നു നിന‍ക്കെന്നോട് പ്രണയം തോന്നിത്തുടങ്ങിയത്? എന്ന് ചോദിക്കാന്‍ തുനിഞ്ഞതാണ്. പക്ഷെ, ടൈപ് ചെയ്ത ചോദ്യം ബാക്സ്പെയ്സ് ബട്ടന്‍ അമര്‍ത്തി മായ്ച്ചു കളഞ്ഞു. അത് അടഞ്ഞു കിടക്കുന്നത് തന്നെയാണ് സുഖമെന്ന് തോന്നി. എങ്കിലും അവളെയൊന്ന് നേരിട്ട് കാണണമെന്ന മോഹം മനസിന്റെ അടിത്തട്ടില്‍ ഊറിക്കൂടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു.
"ഇത്തവണ ദില്ലിയില്‍ വന്നാല്‍ നാട്ടിലേക്ക് വരൂ. നിനക്ക് കാണണ്ടേ നമ്മുടെ നാട്? 
എന്റെ പ്രിയതമയെ?"

"ശ്രമിച്ചു നോക്കാം. അനുജന് അവധി എത്രദിവസം ഉണ്ടാകുമെന്നറിയില്ല. പിന്നെ കുട്ടികളുടെ സൗകര്യം നോക്കണം-അവരുടെ സ്കൂള്‍ അവധി." 
കാണാന്‍ ആഗ്രഹിച്ചത്‌ അവളെ ആയിരുന്നെങ്കിലും ഞാന്‍ എഴുതി- 'എനിക്ക് കാണണം നിന്റെ കുട്ടികളെ."
ചോദിച്ചു.-"അവര്‍ വളരുന്നത്‌ ഏത് സംസ്കാരത്തിലാണ്? നമ്മുടേതോ? വെള്ളക്കാരുടേതോ?'
"രണ്ടിനുമിടയില്‍. ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് ഇന്ത്യക്കാരായ് വളര്‍ത്താന്‍. പക്ഷെ, അവര്‍ കാണുന്നതും കേള്‍ക്കുന്നതും മറ്റൊന്നാണ്. കുട്ടികള്‍ പേരന്‍റ്സിന്‍റെ കൂടെ ദിവസത്തില്‍ വളരെക്കുറച്ച് സമയല്ലേ ഉണ്ടാവു."
"ശരിയാണ്. മാത്രമല്ല, കുട്ടികളുടെ മനസ് എന്നും മുതിര്‍ന്നവരുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്താണ്.
"അവര്‍ക്കും ആഗ്രഹമുണ്ട്. കൊളച്ചേരി ഒരുതവണ കാണാന്‍. വയലും കൂളിക്കുളവും പിന്നെ വിഷകണ്ടന്‍ തെയ്യവും എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കാറുണ്ട്."
"ഓ... ഞാനത് പറയാന്‍മറന്നു. കൂളിക്കുളം കഴിഞ്ഞ കൊല്ലം മണ്ണിട്ട്‌ മൂടി."
"അയ്യോ ആരാ അത് ചെയ്തത്?" എന്തിന്?
'അവരത് ആര്‍ക്കോ വിറ്റിരുന്നു. ഏതോ റിയല്‍എസ്റ്റെറ്റ്കമ്പനിക്ക്. അവര്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. ഇപ്പോള്‍ അവരാണ് കേരളത്തിലെ ഭൂനിയമങ്ങള്‍ ഉണ്ടാക്കുന്നത്." 
'അയ്യോ കഷ്ട്ടായിപ്പോയി. എന്റെ മോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് കാണാന്‍."
"മകള്‍ക്കോ നിനക്കോ ആഗ്രഹം?"

"രണ്ടാള്‍ക്കും."
"അതില്‍ നമ്മുടെ ബാല്യം മണ്ണിനടിയില്‍ക്കിടന്ന് ശ്വാസം മുട്ടുന്നുണ്ടാവും".
"അത് മണ്ണില്‍
തന്നെ അലിഞ്ഞുതീരട്ടെ."


അങ്ങനെ പറഞ്ഞെങ്കിലും അവളിപ്പോള്‍ എന്താണ് ഓര്‍ക്കുന്നുണ്ടാവുക? എനിക്ക് ഊഹിക്കാന്‍ കഴിയും. അതിന്റെ ഇരുഭാഗത്തേയും പടവുകളില്‍ നിന്നാണ് ഞാനും അവളും നീന്താന്‍ പഠിച്ചത്. അവളുടെ ശരീരത്തില്‍ നനഞ്ഞൊട്ടിയ കുപ്പായവും പാവാടയും എനിക്ക് കൌതുകമായിരുന്നു. വിവാഹം കഴിഞ്ഞു കൊളച്ചേരി വിട്ടുപോയതില്പിന്നെ അവളെ ഓര്‍മ്മവരുമ്പോള്‍ ഞാനവിടെ പോയിരിക്കുക പതിവായിരുന്നു, പ്രവാസജീവിതം തുടങ്ങുന്നതുവരെ.
***








(കൊളച്ചേരി ഇപ്പോഴും ഗ്രാമമാണ്. ടൌണ്‍ എന്നത് സാങ്കല്‍പ്പികമാണ്‌.)
                                                      
-----------------------------------------------------------------------------------------------------
  ഗുൽമോഹർ ഓണ്‍ലൈൻ മാഗസിൻ:     http://www.gulmoharmagazine.com/gulmoharonline/kadhakal/kathirmanikal 
                                                     
------------------------------------------------------------------------------------



ഗൾഫ്  മലയാളി മാഗസിൻ :





വെള്ളിയാഴ്‌ച, മേയ് 04, 2012

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു.

ഫോട്ടോ കടപ്പാട്: മനീഷ് (facebook)
     കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ കൊളച്ചേരി പഞ്ചായത്തില്‍ നണിയൂര്‍ എന്നൊരു ഗ്രാമമുണ്ട്. അവിടെ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് സ്വന്തം ഉടുമുണ്ടുകൊണ്ട് ഭാര്യയുടെയും മക്കളുടെയും ശീതം മാറ്റാന്‍ പാടുപെട്ട ഒരു വിപ്ലവകാരി!
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആ നാമം ഇവിടെ കുറിച്ചിടണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയാണ് ഞാന്‍. നാലുമാസങ്ങള്‍ക്ക് മുന്‍പ് ഒരു കുറിപ്പ് എഴുതിത്തയ്യാറാക്കിയതുമാണ്. പക്ഷെ, ചരിത്രപരമായ സത്യസന്ധത ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. പിന്നെ കുറച്ചു കൂടുതല്‍ അറിവും ആ മനുഷ്യനെക്കുറിച്ച് ഉണ്ടായിരിക്കണം എന്ന് തോന്നി.

     കൂടുതല്‍ അറിവുകള്‍ക്ക് വേണ്ടി വിക്കിപീഡിയയും പിന്നെ സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും സന്ദര്‍ശിച്ചുനോക്കി. വിഷ്ണുഭാരതീയന്‍ എന്ന പേരും രണ്ടോമൂന്നോ വാചകവുമല്ലാതെ കൂടുതലൊന്നും കണ്ടില്ല.

     ഒരേ സമയം കമ്മ്യൂ ണിസത്തേയും ഗാന്ധിസത്തേയും ആത്മീയതയേയും പുണര്‍ന്ന ഒരാള്‍ നമുക്ക് മുന്‍പേ നടന്നുപോയിരുന്നു എന്ന് പുതിയ തലമുറയിലെ എത്രപേര്‍ക്ക് അറിയാം? പഴയ തലമുറയിലെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?
സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധിസത്തിലേക്കും കര്‍ഷകസമരങ്ങളിലൂടെ കമ്മ്യൂണിസത്തിലേക്കും പിന്നെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ ജനസംഘത്തിലേക്കും നടന്നുപോയി അവിടുന്ന് കമ്മ്യൂണിസത്തിലേക്കും പിന്നെ പരിപൂര്‍ണ്ണ ആത്മീയതയിലേക്കും തിരിച്ചുനടന്ന് ജീവിതത്തെ ഒരു രാഷ്ട്രീയ പരീക്ഷണമാക്കിയ(ആത്മീയ പരീക്ഷണം എന്നാണോ ശരി?) ഒരു മനുഷ്യന്‍!

     വിഷ്ണുഭാരതീയന്‍ - ആ പേര് എനിക്ക് കേട്ടറിവ് മാത്രമാണ്. അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. കുറച്ചു മുതിര്‍ന്നപ്പോള്‍ നമുക്ക് മുന്നേ നടന്നുപോയവരുടെ കാല്‍പ്പാടുകള്‍ എനിക്കെന്നും കൌതുകമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ഞാനറിയുന്നത്. വിഷ്ണുഭാരതീയനെ അറിയുകയെന്നാല്‍ ഒരു കാലഘട്ടത്തെയറിയുകയെന്നാണര്‍ത്ഥം. ദുരന്തപര്യവസായിയായ ആത്മസമര്‍പ്പണത്തിന്റെ ചരിത്രം കൂടിയാണത്. കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രത്തിന്റെ വര്‍ണ്ണാഭമായ താളുകളിലോന്നും വായിച്ചെടുക്കുവാനാവാത്ത ആത്മസമര്‍പ്പണം. അദ്ദേഹത്തിന്റെ ആത്മകഥ എവിടെയും കിട്ടാനില്ലെന്ന് താഹ മാടായി എന്ന എഴുത്തുകാരന്‍ പറയുന്നു.

     നമ്മള്‍ നിലവിളക്കിന്റെ ശോഭയെക്കുറിച്ച് എഴുതും, സംസാരിക്കും. പക്ഷെ അതിനു ശോഭ പകരാന്‍ സ്വയം എരിഞ്ഞുതീരുന്ന വിളക്കുതിരിയെക്കുറിച്ച് മൌനം നടിക്കും. എരിഞ്ഞുതീരാന്‍ അങ്ങനെയൊന്നില്ലെങ്കില്‍ നിലവിളക്കും വെറും കാഴ്ച്ചവസ്തുവാണ് അല്ലെങ്കില്‍ ഉപയോഗശൂന്യമാണ്. എന്നത് ഒന്നോ രണ്ടോ വ്യക്തികളെ കേന്ദ്രീകരിച്ച് ചരിത്രം നിര്‍മ്മിക്കുന്നവര്‍ ഓര്‍ത്തിരുന്നെങ്കില്‍...

     1892 സെപ്റ്റംബറിലാണ് (1067 ചിങ്ങം 23) വിഷ്ണുഭാരതീയന്റെ ജനനം. വിഷ്ണു നമ്പീശന്‍ എന്ന് യഥാര്‍ത്ഥ പേര്. 1930 ലെ ഉപ്പുനിയമലംഘനത്തിനു ആറുമാസത്തെ കഠിനതടവ്. കോടതിയില്‍ വച്ച് പേര് ചോദിച്ചപ്പോള്‍ വിഷ്ണു നമ്പീശന്‍ പറഞ്ഞു - 'ഭാരതീയന്‍.' അങ്ങനെ അദ്ദേഹം വിഷ്ണു ഭാരതീയനായി. 1931 ലെ വട്ടമേശസമ്മേളനത്തിന് ശേഷം ഗാന്ധിജി ബോംബെ തുറമുഖത്ത് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരില്‍ പ്രധിഷേധ പദയാത്രയ്ക്ക് നേതൃത്വം കൊടുത്തതിനു വീണ്ടും ജയില്‍വാസം. 1940 ല്‍ കെ.പി.ആര്‍. ഗോപാലന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊറാഴ കര്‍ഷകസമരത്തിലെ ഒന്നാം പ്രതി വിഷ്ണുഭാരതീയനാണ്. അക്രമാസക്തരായ സഹപ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുഭാരതീയന്‍ അപ്പോഴെന്നു അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ചിലര്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. (കെ.പി.ആറും അവസാനകാലത്ത് ജീവിച്ചത് മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു.)

     ജന്മിത്തത്തിന് എതിരായി കേരളത്തില്‍ ആദ്യമായി കര്‍ഷകര്‍ സംഘടിച്ചത് 1935 ല്‍ വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍. ആ യോഗത്തില്‍ വച്ചാണ് വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടായും കേരളീയന്‍ സെക്രട്ടറിയായും കേരളത്തിലെ ആദ്യത്തെ കര്‍ഷക സംഘം - കൊളച്ചേരി കര്‍ഷകസംഘം - രൂപം കൊണ്ടത്‌. അതില്‍ ആവേശം കൊണ്ടാണ് മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഘടിച്ചതും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമരമുഖങ്ങളില്‍ അണിനിരന്നതും. 1937 ല്‍ പറശിനിക്കടവില്‍ വച്ച് നടന്ന കര്‍ഷക സമ്മേളനത്തില്‍ എ.കെ.ജിയുടെയും കെ.പി.ഗോപാലന്റെയും വിഷ്ണുഭാരതീയന്റെയും സാന്നിധ്യത്തില്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപം കൊണ്ടു. 1939 ല്‍ പിണറായിയിലെ പാറപ്രത്ത് കമ്മ്യുണിസ്റ്റ് പാര്‍ടി രൂപീകരിക്കാനുള്ള രഹസ്യയോഗം ചേരാനുള്ള തീരുമാനമെടുത്തത് വിഷ്ണുഭാരതീയന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന രഹസ്യ യോഗത്തിലായിരുന്നു.

     ഏക്കറ കണക്കിന് ഭൂമിയുടെ ഉടമയായിരുന്നു വിഷ്ണുഭാരതീയന്റെ പിതാവ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കാനാളില്ലാതെ എങ്ങനെയൊക്കെയോ നഷ്ട്ടപ്പെടുകായയിരുന്നു. ബാക്കിയുള്ളവ രാഷ്ട്രീയപ്രവര്‍ത്തനം സമ്മാനിച്ച കടം വീട്ടാന്‍ വില്‍ക്കേണ്ടിവന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. താഹ മാടായിയും അതുതന്നെ എഴുതുന്നു.
അവസാനകാലത്ത് വല്ലാത്ത ദാരിദ്ര്യം ആയിരുന്നു. പക്ഷെ, പലരും അറിഞ്ഞതിനേക്കാള്‍ ആഴമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിന് എന്ന് താഹ മാടായിയുടെ ചെറുകുറിപ്പിനോടൊപ്പം പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചുപോയ ദാരിദ്ര്യം! (വിപ്ലവകാരികള്‍ അങ്ങനെ ചിന്തിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം) 

     കരിങ്കല്‍ക്കുഴി ബസാറില്‍ ഭാരതീയ നഗര്‍ എന്നെഴുതിയ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ, ആരും ഉച്ചരിക്കാറില്ല. ഇങ്ങനെയുള്ള എത്രയെത്ര മനുഷ്യരുടെ ഓര്‍മ്മകള്‍ക്ക് ‌ മുകളില്‍ മണ്ണിട്ട്‌ നികത്തിയാണ് നമ്മള്‍ ചരിത്ര സ്മാരകങ്ങള്‍ പണിഞ്ഞിട്ടുള്ളത് എന്നോര്‍ക്കുമ്പോള്‍...

     വിപ്ലവത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ചെറുപ്പത്തില്‍ മനസ്സില്‍ ലയിച്ചുപോയ ആത്മീയത ഉപേക്ഷിച്ചിരുന്നില്ല അദ്ദേഹം. അതുകൊണ്ടായിരിക്കുമോ പിന്നീട് ക്ഷേത്രങ്ങളില്‍ ആത്മീയപ്രഭാഷണം നടത്താന്‍ പോയത്? അതോ ഒരു സത്രത്തിലെന്നപോലെ അതില്‍ വിശ്രമിക്കുകയായിരുന്നോ വിസ്മൃതിയിലേക്കുള്ള യാത്രയില്‍?
***
.
.
.
.
.
.
--------------------------------------
കടപ്പാട്:
1. താഹ മാടായി (ദേശമേ ദേശമേ 25 അസാധാരണ ജീവിതങ്ങള്‍ എന്ന പുസ്തകം)
2. പുസ്തകം തന്നു സഹായിച്ച ഗോപാലകൃഷ്ണന്‍
3. ഞാന്‍ ശ്രവിച്ച പ്രസംഗങ്ങള്‍
4.സമരചരിത്രം പറഞ്ഞുതന്ന പൂര്‍വികര്‍
--------------------------------------
കേരളീയന്‍: കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന് യഥാര്‍ത്ഥ പേര്. വിഷ്ണു നമ്പീശന്‍ പേര് ഭാരതീയന്‍ എന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞപ്പനമ്പ്യാര്‍ കേരളീയന്‍ എന്ന് പറഞ്ഞു.
--------------------------------------
വിഷ്ണുഭാരതീയനെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രവും അറിയുന്നവര്‍ അത് ഇവിടെ കുറിച്ചിടാനും‍ ഇതില്‍ സംഭവിച്ചിരിക്കുന്ന ചരിത്രപരമായ തെറ്റുകള്‍ സദയം പൊറുത്തുകൊണ്ട് തിരുത്തുവാനും അപേക്ഷ.
***