Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2017

മായനിക്കയുടെ ചിന്തകൾ

1998 ൽ എഴുതിയ കഥയാണ്. ഒരിക്കൽ ഇരുപതിൽ താഴെമാത്രം എഴുത്തുകാർ പങ്കെടുത്തിരുന്ന മാതൃഭൂമി സ്റ്റഡിസർക്കിളിന്റെ സർഗ്ഗസദസിൽ അവതരിപ്പിച്ചതല്ലാതെ പിന്നെയാരും ഈ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല. വർഷങ്ങൾക്കു ശേഷം പൊടിതട്ടിയെടുത്ത് നിങ്ങൾക്കുമുന്നിൽ സമർപ്പിക്കുന്നു. ഒരിക്കൽക്കൂടി ചെത്തിമിനുക്കിയിട്ടുണ്ട്. 
-----------------------------------------------------------------------------------

          കൊളച്ചേരിയിലെ പണക്കാരിൽ ഒരാളാണ് മായനിക്ക. മായനിക്കക്ക് തൃശ്‌നാപ്പള്ളിയിൽ കച്ചവടമായിരുന്നു. അതിനുമുൻപ് മൈസൂരിലും കൽക്കത്തയിലും ധാക്കയിലും ദില്ലിയിലും ലാഹോറിലുമൊക്കെ മായനിക്ക പോയി. അവിടെയും   കച്ചവടംതന്നെയായിരുന്നു തൊഴിൽ. സിലോണിലേയും ബർമ്മയിലേയും സിങ്കപ്പൂരിലേയും തെരുവുകളിലൂടെ കച്ചവടക്കാരനായി പല വേഷങ്ങളിൽ മായനിക്ക അലഞ്ഞുനടന്നിരുന്നു. ഏറ്റവും അവസാനമാണ് അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷമാണ് തൃശ്‌നാപ്പള്ളിയിൽ കച്ചവടം സ്ഥിരമാക്കിയത്. 

          തൃശ്‌നാപ്പള്ളിയിലെ ഒരു തുണിക്കടയുടെയും ഒരു ഹോട്ടലിന്റെയും ഉടമയാണ് ഇപ്പോഴദ്ദേഹം. ഒന്നാമത്തെ മകളുടെ പുതിയാപ്ലയാണ് തുണിക്കട നോക്കിനടത്തുന്നത്. ഹോട്ടലിന്റെ നടത്തിപ്പുകാരൻ രണ്ടാമത്തെ മകളുടെ പുതിയാപ്ലയും. മാസാമാസം ആദ്യത്തെയാഴ്‌ച രണ്ടിന്റെയും വരവുചിലവുകണക്കുകളും ലാഭവും മുടങ്ങാതെ മായനിക്കയുടെ കൈയിലെത്തുന്നു. മായനിക്കക്ക് നാലുമക്കളാണ്. മൂത്തതും ഇളയതും പെണ്ണ്. നടുവിലത്തെ രണ്ടും ആണ്. ആൺമക്കൾ രണ്ടുപേരും ഗൾഫിൽ കച്ചകവടക്കാരാണ്.

മായനിക്കയുടെ പറമ്പുകളിലെ പ്രധാന പണിക്കാരനായ കുട്ട്യാലിക്ക മായനിക്കയെപ്പറ്റി ആശാരിമാരോട് പറഞ്ഞു. "ദാ നോക്ക്... പാവം മൻച്ചനാട്ട്വാ. പളുങ്ക് പോലത്തെ മനസ്സാ."

മൂത്ത മകൾ ഫാത്തിമ്മയുടെ വീടുപണിക്ക് വന്നതായിരുന്നു ആശാരിമാർ. തൊട്ടപ്പുറത്തെ പറമ്പിൽ ഇളയ മകൾ കുഞ്ഞാമിനക്ക് പുതിയ വീട് പണിഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. ആശാരിമാരുടെ മേസ്ത്രി മുകുന്ദനാശാരി സമ്മതിച്ചു. "ഉയ്യന്റപ്പ ഇതുപോലത്തെ മനുഷ്യന ഏടിയെങ്കിലും കാണ്വാ!"     

          കുട്ട്യാലിക്കക്ക് മായനിക്കയോളംതന്നെ പ്രായം കാണും. എന്നാലും അയാൾ മായനിക്കയെ ഇക്കയെന്നേ വിളിക്കൂ. തെങ്ങിനും വാഴയ്ക്കും വളമിടാനും പറമ്പ് കിളക്കാനും തേങ്ങയും അടയ്ക്കയും പറിക്കാനും തേങ്ങയുണക്കി കൊപ്രയാക്കാനും അവ കൊണ്ടുപോയി വിൽക്കാനും കുട്ട്യാലിക്ക വേണം. എന്തിനും ഏതിനും കുട്ട്യാലിക്കയുടെ മേൽനോട്ടമുണ്ടെങ്കിലേ മായനിക്കക്ക് തൃപ്തിയാവൂ. കുട്ട്യാലിക്ക മായനിക്കയെപ്പറ്റി ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴാണ് മായനിക്കയുടെ വരവ്. മായനിക്കയെ കണ്ടപ്പോൾ കുട്ട്യാലിക്ക സംഭാഷണത്തിന്റെ വിഷയം മാറ്റി. 
"ബിട്ടീ കൂടാനാവുമ്പേക്ക് പണിയെല്ലും തീര്വ ആസാരീ?"   

"വീട്ട് കൂട്ടല് ഈ മാസന്നെ വേണന്നെല്ലേ ഈയാള് പറീന്ന്. അപ്ളേക്ക് പണിയൊന്നും തീരൂല്ല." മുകുന്ദനാശാരി തീർത്തുപറഞ്ഞു.

"തീരൂല്ലാന്ന?" - അത് ചോദിച്ചത് മായനിക്കയാണ്. അല്പം ദേഷ്യത്തോടെയാണ് ചോദ്യം. അയാൾ തുടർന്നു - "അട്ത്ത മാസം സഫറ് മാസാ. ഇമ്മാസം കൂടീറ്റില്ലേപിന്ന  സഫറ് മാസം കൂടാമ്പറ്റൂല്ല." 

കുട്ട്യാലിക്ക മായനിക്കയുടെ പക്ഷം ചേർന്നു. അപ്പോൾ മുൻശുണ്ഠിക്കാരനായ മുകുന്ദനാശിക്ക്‌ ദേഷ്യം വന്നു. നിങ്ങളെന്നാ പറീന്ന് മായനിക്കാ? പതിനഞ്ച് ദെവസംകൊണ്ട് നാല്പ്പത് നാൽപ്പത്തഞ്ച്‌ ജനൽചട്ടോം പന്ത്രണ്ട് ഡോറും ണ്ടാക്കാങ്കയ്യാ?"

മായനിക്ക അതിന് മറുപടിയൊന്നും പറഞ്ഞില്ല. അയാൾ വിഷയം മാറ്റാനെന്നോണം കുട്ട്യാലിക്കയോടായ് ചോദിച്ചു. "ഇന്നെന്താ പണീല്ലാഞ്ഞിറ്റാ?"

"പണില്ലാഞ്ഞിറ്റൊന്ന്വല്ല." കുട്ട്യാലിക്കയുടെ മറുപടി. "കുമാരൻ വക്കീലിന്റെ  തൈ തൊറക്കാന്ണ്ട്. *ഈയാച്ചിന് എങ്ങനെ പണിയെട്ക്കാനാ? എന്ത് മയ്യാന്ന് പെയ്യ്ന്ന്!"

മായനിക്ക ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഇതാ നമ്മളെ നാട്ട്കാറെ കൊയപ്പം. ഇത്തരീം നാള് പറീന്നകേട്ടെ മയ പെയ്യാഞ്ഞിറ്റാ. എന്തൊര് ചൂടാപ്പോ സയിക്കാങ്കയ്യൂലാന്ന്. മയ പെയ്യാന്തുടങ്ങേരത്ത് അതും ബേണ്ടാണ്ടായി."

കുറേനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് മഴയുടെ ശക്തി വർദ്ധിച്ചു. ആശാരിമാരുടെ ഉളികൾ യാതൊരു ദയയുമില്ലാതെ മരങ്ങളെ കീറിമുറിച്ചു. കുറച്ചുനേരത്തിന് ശേഷം മായാനിക്ക വീണ്ടും പറയാൻ തുടങ്ങി. "സഫറ് മാസായാല് ഞമ്മളാള് ബീട്ടീ കൂടൂലാ, മംഗലം കൈക്കൂലാ, മാർക്കം ചെയ്യൂലാ, നല്ല കാര്യൊന്നും ചെയ്യൂലാ."

മായനിക്ക അങ്ങിനെയാണ് പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കും. ഒരു ദിവസം ഒരേകാര്യംതന്നെ എത്രതവണ പറയുമെന്ന് നിശ്ചയമില്ല. എന്നിട്ട് കുട്ട്യാലിക്കയോടായി ചോദിച്ചു. "പൈശ്യന്തെകിലും ബേണാ നിനിക്ക്?"

"ഇപ്പൊന്നും ബേണ്ട." കുട്ട്യാലിക്കയുടെ മറുപടി.

മായനിക്ക ആശാരിമാർ പണിതീർത്ത് കോലായയിൽ അടുക്കിവച്ച മരങ്ങൾക്കുമുകളിൽ ചവിട്ടാതെ കാലുകൾ കവച്ചുവച്ച് വീട്ടിനകത്തേക്ക് കടന്നു.  ആരോടെന്നില്ലാതെ പറഞ്ഞു. "എനിയു എത്തിര പണി ബാക്കിണ്ട്. ഇമ്മാസം എങ്ങന ബിട്ടീകൂടാനാ. ഇന്ന് തിയ്യതി അഞ്ചായി. നെലത്തിന്റെ പണി ബിട്ടീക്കൂടീറ്റ് ചെയ്യാന്ന് വെക്ക."

ഏറെനേരം വീട്ടിനകത്ത് ചുറ്റിത്തിരിഞ്ഞ ശേഷം പുറത്തേക്ക് വന്നു. മരത്തിന്റെ അട്ടി കവച്ചുവച്ച് മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. ചാറ്റൽമഴ പെയ്യുന്നുണ്ട്. തെങ്ങുകളുടെയും പ്ലാവുകളുടെയും മുകളിൽ നിന്നും ഇറ്റിവീഴുന്ന കൊട്ടവെള്ളത്തിന്റെ ശബ്ദമുണ്ട്. മായനിക്ക കുട നിവർത്തിപ്പിടിച്ച് പറമ്പിലൂടെ നടന്നു.

അപ്പോൾ ആശാരിമാരെ നോക്കി കുട്ട്യാലിക്ക പറഞ്ഞു."ഓറെന്തെങ്കിലും പറീന്നേനെപ്പറ്റി നിങ്ങള് ബേജാറാകണ്ടാട്ട്വാ. ആ പറീന്നതേള്ളൂ മനസ്സിലൊന്നുണ്ടാകുല്ല."

"അത് നമ്മക്കറിയൂല്ലേ." മുകുന്ദനാശാരി പ്രതിവചിച്ചു. "കൂടേന്റെ പണിക്ക് വന്നേരത്തെന്നെ നമ്മക്കയാളെ സൊഭാവം മനസിലായിന്." 

വീടിന്റെ പിറകിലുള്ള *കൂട നിർമ്മിച്ചത് കഴിഞ്ഞ വർഷമായിരുന്നു. പഴയ വീടിന്റെ *കട്ടയും കഴുക്കോലും ഓടും ഉപയോഗിച്ചായിരുന്നു കൂട നിർമ്മിച്ചത്. കഴുക്കോല് പിടിപ്പിച്ച് ഓടിട്ട ദിവസം അർദ്ധരാത്രിയായിരുന്നു കഴിഞ്ഞ വർഷത്തെ ആദ്യത്തെ മഴ പെയ്തത്. അന്ന് കാലത്തുമുതൽ വൈകുന്നേരംവരെ മായനിക്ക ഇങ്ങനെ പറയുന്നുണ്ടായിരുന്നു. "ആസാരീ ഇന്നന്നെയിത് തീർത്തിറ്റ് പോട്. കട്ടേന്റെ കൂട്യെല്ലേ. മയ്യങ്ങാറ്റൊ ബന്നാല് ഇതീടണ്ടാകൂല്ല." 

മായനിക്കയുടെ പരിഭ്രമവും സംസാരത്തിലെ ആവർത്തനവും മുകുന്ദനാശാരിയെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ദേഷ്യം നിയന്ത്രിച്ചു. പന്ന്യങ്കണ്ടിയിൽ പലചരക്കുകടയും ഫ്ലോർ മില്ലും നടത്തുന്ന പെടപ്പൻ ഖാദറിക്ക മായനിക്കയുടെ ഈ സ്വാഭാവത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

മായനിക്ക തുടർന്നു. "ഞാമ്പറഞ്ഞിന് ഇപ്പം പൊളിക്കണ്ടാന്ന്. എന്തിനാത്ര നല്ലെ ബീഡ് പൊളിച്ച് കളീന്ന്ന്ന്. ന്നിറ്റ് കൂട്ടക്കണ്ടേ.  ഇരിപ്പത്തഞ്ച് കൊല്ലേ ആയിറ്റിള്ളൂ ഈ ബീടെട്ത്തിറ്റ്. ഈന്റെ അറ ചേർതായിപ്പോയിപോലും. ഇപ്ലത്തെ പേശൻ ബീട് ബേണംന്ന്. അനിയത്തിന്റെ ബീട് കണ്ടപ്പം ഇത്തക്ക് ഇരിക്കപ്പൊറുതില്ലാണ്ടായി."

കഴിഞ്ഞവർഷം ഇവിടെയുണ്ടായിരുന്നത് ഒരു പഴയ വീടായിരുന്നു.  അത് പൊളിച്ചു പണിഞ്ഞതാണ് ഈ പുതിയ വീട്. പഴയ വീട് പൊളിച്ചപ്പോൾ അതിന്റെ മരങ്ങൾ സൂക്ഷിക്കുവാനായിരുന്നു കൂട നിർമ്മിച്ചത്. പിന്നീടത് വിറകുപുരയായി ഉപയോഗിക്കാമെന്നും മായനിക്കയുടെ മനസ്സിലുണ്ടായിരുന്നു. ഫാത്തിമ്മയുടെ നിർബന്ധം കൊണ്ടായിരുന്നു വീട് പൊളിച്ചുപണിതത്. 

അപ്പോഴാണ് പെടപ്പൻ ഖാദറിക്കയും രാഘവൻ *മണിയാണിയും അവിടേക്ക് കയറിവന്നത്. വീടിന്റെ ചുമർ പണിതത് രാഘവൻ  മണിയാണിയായിരുന്നു. കുഞ്ഞാമിനയുടെ വീടിന്റെ പണിയും അയാൾ തന്നെയായിരുന്നു. ഖാദറിക്കയാണ് അയാളെ പണിക്ക് കൊണ്ടുവന്നത്. പലചരക്കുകടയും ഫ്ലോർമില്ലും നടത്തുന്നതിനിടയിൽ സ്വന്തക്കാർക്കുവേണ്ടി പ്രതിഫലമൊന്നുമില്ലാതെ ഇങ്ങനെയുള്ള സേവനവും ഖാദറിക്ക ചെയ്യാറുണ്ട്.

പറമ്പിലൂടെ നടന്നുകൊണ്ടിരിക്കുകയായിരുന്ന മായനിക്ക ഖാദറിക്കയെ കണ്ടതുകൊണ്ട്  തിരിച്ചുവന്നു. "എങ്ങോട്ടാ രണ്ടാളും കൂടി?"

"ഇയാളെക്കൊണ്ടരാവിശ്യണ്ട്." ഖാദറിക്ക പറഞ്ഞു.

രാഘവൻ മണിയാണിയെ നോക്കി മായനിക്ക ചോദിച്ചു. "അടുപ്പ്ന്റെ പണിയെപ്പ എട്ക്ക്വ? ഇമ്മാസം ബിട്ടീക്കൂടണം."

"ഇപ്പെട്ക്ക്ന്നെട്ക്ക രണ്ടുമൂന്നിസത്തെ പണികൂടീണ്ട്. എന്നിറ്റ് ബെരാ." രാഘവൻ മണിയാണി പറഞ്ഞു.

"അതെല്ലു അയാളാക്കിത്തെര്വപ്പാ നിങ്ങള് ബേജാറാകാണ്ടിരി." ഖാദറിക്ക ഇടപെട്ടു.

എന്തോ പറയാൻ മുതിർന്ന മായനിക്കയെ തടഞ്ഞുകൊണ്ട് ഖാദറിക്ക പറഞ്ഞു. "ബിട്ടീകൂടെണ്ടെ ദെവസം തീരുമാനിക്ക്ന്ന്."

"അസാരീന്റെ പണി തീരൂല്ലപോലും." കുട്ട്യാലിക്കയാണ് പറഞ്ഞത്.

അപ്പോൾ ഖാദറിക്ക. "അപ്പണിയെല്ലും പിന്നിം എട്ക്കാലാ."

          മായാനിക്കയുടെ കെട്ടിയോൾ ആയിസുമ്മയുടെ അമ്മാവനാണ് ഖാദറിക്ക. അമ്മാവനെ കാരണോൻ എന്നും ഞങ്ങൾ മലബാറുകാർ പറയാറുണ്ട്. പക്ഷെ, ആയിസുമ്മ അമ്മാവനെ പേരാണ് വിളിക്കാറ്. കാരണം, അവരെക്കാൾ  മൂന്നുവയസ് ഇളയതാണ്  ഖാദറിക്ക. ഖാദറിക്കക്ക് ഒരു അനുജത്തികൂടിയുണ്ട്. കാർണ്ണോനെയും എളേമ്മാനെയും ശാസിക്കാനും ശിക്ഷിക്കാനുമുള്ള അപൂർവ്വ അവസരം ലഭിച്ചിരുന്നതോർത്ത് ആയിസുമ്മ സ്വയം ചിരിക്കും. കുടുംബത്തിലെ എല്ലാ പെണ്ണുങ്ങളും ഒത്തുകൂടിയാൽ അതൊരു തമാശക്കുള്ള വിഷയമാണ്. പെണ്ണുങ്ങളുടെ താമാശ കേൾക്കാനിടയായാൽ ഖാദറിക്കയും അവരോടൊപ്പം ചിരിക്കും. പരിചയമില്ലാത്ത ഒരാൾ അയാളുടെ സംസാരം കേട്ടാൽ എന്തോ കാര്യത്തിന് ദേഷ്യപ്പെടുകയാണെന്ന് തോന്നും. വളരെയധികം ശബ്ദത്തിലാണ് സംസാരം. സംസാരിക്കുന്നതിനിടയിൽ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. നിലത്ത് ഉറച്ചുനിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കും. അങ്ങനെയാണ് ഖാദറിക്ക പെടപ്പൻ ഖാദറായത്.

ഖാദറിക്ക മായനിക്കയോട് ചോദിച്ചു. "ഞ്ങ്ങള് ബിശ്യറിയാ?"

മായനിക്ക ഒരു ചോദ്യചിഹ്നം പോലെ ഖാദറിക്കയുടെ മുഖത്തേക്കുതന്നെ നോക്കിനിന്നു.

"ഞമ്മളെ അളിയന് ആടത്തെ പണിയൊന്നും പുടിക്ക്ന്നില്ലാന്ന്."

മായാനിക്കയുടെ ചോദ്യം. "അരിക്ക്?"

"ഞമ്മളെ മൊയ്തീന്." നിലത്ത് ഉറച്ചുനിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നും കൈകൾ രണ്ടും ഉയർത്തിയും താഴ്ത്തിയും ഖാദറിക്കയുടെ മറുപടി. "ഇന്നലെ ഓന്റെ കത്ത് ബന്നിന്. ആയിന്റാത്തെയ്‌തീന്‌ ഈട ശെരിയാകൂലാ ഞാനങ്ങോട്ടെന്നെ ബെര്വോന്ന്ന്ന്."

മായാനിക്ക ആരോടെന്നില്ലാതെ പറഞ്ഞു. "എത്തിര പൈശ ചെലവ്‌ട്ടിറ്റാ പറഞ്ഞേച്ചിന്."

"ഞാനെന്നിറ്റ് മറുപടി എയ്‌തീറ്റ്ണ്ട്." ഖാദറിക്ക വിശദീകരിച്ചു. "നീ കൊറച്ച്കാലം ആടത്തന്നെ നിന്നിറ്റ് ബേറെയെന്തെങ്കിലും പണിക്ക് ശ്രമിക്ക്. പോരാത്തേന് ബഷീറും റസാക്കും ആടീണ്ടല്ലാ."

ബഷീറും റസാക്കും ഖാദറിക്കയുടെ മക്കളാണ്. അവർ രണ്ടുപേരും കുവൈത്തിലാണ്. അവരാണ് മൊയ്തീന് വിസ ശരിയാക്കിക്കൊടുത്തത്. ഖാദറിക്കയാണ് അതിനുവേണ്ട ചിലവുമുഴുവൻ വഹിച്ചത്. അയാളുടെ പെങ്ങളുടെ കെട്ടിയോനാണ് മൊയ്തീൻ.

"ബാ രാഗവാ ഞമ്മക്ക് പ്വാ." എന്നും പറഞ്ഞ് ഖാദറിക്ക നടന്നു. പിന്നാലെ രാഘവൻ മണിയാണിയും.

അപ്പോൾ മായനിക്ക ചോദിച്ചു. "എന്നിറ്റെപ്പാ അടുപ്പാക്കിത്തെര്വ?"

"ആടത്തെ പണി തീരട്ടപ്പ." രാഘവൻ മണിയാണി പറഞ്ഞു. 

അവർ പോയപ്പോൾ മായനിക്ക വിവരിച്ചുതുടങ്ങി. "ഞമ്മളെ കാർണോന്റെ കാര്യങ്ങന്യാ. ബെരും രണ്ടോട്ടം അങ്ങോട്ടിങ്ങോട്ടും നടക്കും ഒച്ചപ്പാടാക്കും പോകും. എടക്കെടെ ബെരും. ഇവറെ എളേ പെങ്ങള്ണ്ട്. നാറാത്ത്‌കാരനാ കെട്ടിയെ. മൊയ്തീനിന്നാന്ന് പേര്. ഓന്റെ കാര്യാ ഇപ്പം പറഞ്ഞെ. ഓന കുവൈത്തിലേക്കയക്കാൻ കാരണോന് ഒന്നേകാലക്ഷം ചെലവ. ബഷീറും റസാക്കും പറഞ്ഞ്, വിസയെല്ലും ഞമ്മളാക്കാ. അയിന് ചെലവാക്ന്ന പൈശ ഒന്നിക്കീ മൂപ്പര് തെരണം അല്ലെങ്കീ വാപ്പ തരണംന്ന്. പുള്ളറ കുറ്റം പറയാമ്പറ്റൂല. പിരിച്ചെടുത്ത് കെട്ക്ക്ന്ന സൊഭാവുല്ലാത്തോനാ."

"അയാക്കെന്താ പണി?" മുകുന്ദനാശാരി ചോദിച്ചു.

"കച്ചോടന്നേ." മായാനിക്ക തുടർന്നു. "ഓനെല്ലു ഏട്യാ കച്ചോടം നടത്തങ്കയ്യ? ഈട്യന്താ പണീന്നറിയ? തെക്കും ബടക്കും നടക്കല്."

മുകുന്ദനാശാരിയും പണിക്കാരും ചിരിച്ചു. കുട്ട്യാലിക്കയും കൂടെക്കൂടി. അത് വകവയ്ക്കാതെ മായനിക്ക തുടർന്നു. "അട്യന്തരാവസ്ഥക്കാലത്ത് കാങ്ക്രസ്സ്കാറൊപ്പരം കൂടീറ്റ് കമ്മ്യുണിസ്റ്റാറ അടിക്കാൻ പ്വാ, അവരെ വായ കൊത്ത്വ, എളനീര് കക്ക്വാ ഇതെല്ലാന്നോന്റെ പണി. ഇത്രക്കൊല്ലും പാർട്ടിക്കാരൊപ്പരം നടന്നിറ്റ്  ന്തെങ്കിലും സമ്പാദിച്ചിനോന്ന് ചോയ്ച്ചാ അതൂല്ല. എത്രയാള്ണ്ട് പാർട്ടിപ്പോയിറ്റ് കട്ടിറ്റ് പണക്കാറായിറ്റ്. ഇപ്പം കമ്മ്യുണിസ്റ്റാറ്വെരെ കക്ക്ന്ന്."  

അപ്പോഴേക്കും മഴ തോർന്നിരിന്നു. ആകാശം തെളിഞ്ഞു. മരങ്ങളുടെ നനഞ്ഞ ഇലകൾക്കിടയിലൂടെ വെയിൽ ഊഴ്ന്നിറങ്ങി. മായനിക്ക മേലോട്ട് നോക്കികൊണ്ട് പറഞ്ഞു. "ആച്ച് തെളിഞ്ഞല്ല."

കുട്ട്യാലിക്കയും നോക്കി. "ഞാൻ പോക്വോന്ന്." എന്നുപറഞ്ഞ് കുട്ട്യാലിക്ക ഇറങ്ങിനടന്നു. ഇവിടെത്തന്നെ നിന്നാൽ പണിക്ക് പോകാത്തതിനെപ്പറ്റി മായനിക്ക എന്തെങ്കിലും പറയുമെന്ന് കരുതി.

അത് കേൾക്കാത്ത പോലെ മായാനിക്ക തുടർന്നു. "ഇപ്പല്ലേ എല്ലാരും എല്ലാ പണീം എട്ക്ക്ന്ന്. പണ്ടെല്ലു ബീട്ടിന്റെ ചൊമര് ബെക്കല് *മണിയാണിച്ചമ്മാറ് മാത്രം. ആശാരിപ്പണി ആശാരിമാറ് മാത്രം. ബളപ്പ് കൊത്തല് *തീന്ച്ചമ്മാറും പൊലേമ്മാറും  ഞമ്മളാള് കച്ചോടം നടത്ത്വ, കെട്ടെട്ക്ക്വ, മീന് ബിക്ക്വ. ഇപ്പെല്ലാ പണീം എല്ലാരുട്ക്ക്ന്ന്."

അതും പറഞ്ഞ് മായനിക്കയും നടന്നു. റോഡിലെത്തിയപ്പോൾ എങ്ങോട്ടുപോകണമെന്ന് സംശയിച്ചുനിന്നു. വലത്തോട്ട് പോയാൽ അച്ചുവേട്ടന്റെ ചായക്കടയും പലചരക്കുകടയുമാണ്. ഇടത്തോട്ട് പോയാൽ ഹാജിക്കയുടെ പലചരക്കുകടയും ടൈലർ അമ്പുവിന്റെ തുന്നൽ കടയും. മായാനിക്ക വലത്തോട്ട് നടന്നു. അച്യുവേട്ടന്റെ ചായക്കടയിൽ കോലായയിലെ കാലുകൾ ഇളകുന്ന ബെഞ്ചിലിരുന്നു.

 കടയുടെ മുറ്റത്താണ് അബ്ദുള്ളയുടെ മത്സ്യകച്ചവടം. അബ്ദുള്ള വിളിച്ചു. "മായനിക്കാ..." എന്നിട്ട് പറഞ്ഞു. "നല്ല പെടക്ക്ന്ന അയിലീണ്ട്. പതിഞ്ചുറിപ്പ്യക്ക് രണ്ടെണ്ണം."

"മൂന്നെണ്ണം തെര്വങ്കില് മതി." മായനിക്കയുടെ മറുപടി.

"ന്റെ മായനിക്കാ ഞമ്മക്കാട്ന്ന് കിട്ടുമ്പോല്യെല്ലെ ബിക്കാമ്പറ്റൂ."

അതിന് മായനിക്ക പ്രതികരിച്ചതിങ്ങനെയായിരുന്നു. "അച്ചൂനോർമ്മീണ്ടാ ഇവനൊര് കൊട്ട മീന് വാങ്ങ്ന്ന പൈശക്ക് ഒര് ബീഡെട്ക്കണ്ട സ്ഥലം കിട്ട്വേനും പണ്ട്."

"അതെല്ലും പറഞ്ഞിറ്റെന്താ മാപ്പളേ കാര്യം? ഇപ്പം കാലം മാറീല്ലേ." മറുപടി പറഞ്ഞത് അച്യുവേട്ടനായിരുന്നില്ല. അച്യുവേട്ടന്റെ ഭാര്യ നാരായണിയേച്ചിയായിരുന്നു. അവർ ഇടയ്ക്കൊക്കെ ഭർത്താവിനെ സഹായിക്കാൻ കടയിൽ വന്നു നിൽക്കും. ഞാറാഴ്ച ദിവസമായതിനാൽ എട്ടാം ക്ലാസുകാരനായ മകൻ ഷിനോയിയും കൂടിയുണ്ട്.

കണ്ണൂരിലേക്കുള്ള ബസിന് കാത്തിരിക്കുകയായിരുന്ന മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ബഞ്ചിനുമുകളിലുണ്ടായിരുന്ന പത്രം നിവർത്തി. ഡെൽഹിയിൽ നടന്ന ബോംബ് സ്പോടങ്ങളുടെ വാർത്തയായിരുന്നു. അയാൾ കൂട്ടുകാരനോട് പറഞ്ഞു. "നമ്മളെ നാടെപ്പാ നന്നാക്വ?"

അത് കേട്ട് മായനിക്ക പറഞ്ഞു. "പടച്ചോന്റെ ശാപന്നെ. അയിംസീം പറഞ്ഞ് നടന്ന  കാന്തീനബെരെ കൊന്ന നാടല്ലിത്?!"

അച്യുവേട്ടൻ മായനിക്കയോട്‌ യോജിച്ചു. "നിങ്ങള് പറീന്നത് ശെരിയാ. ഒരു ശാപം കിട്ടിയപോല്യെന്ന്യ." 

അപ്പോൾ എട്ടാംക്ലാസുകാരനായ ഷിനോയ് ചോദിച്ചു. "നിങ്ങള് കണ്ടിറ്റ്ണ്ടാ ഗാന്ധീന?"

മായനിക്ക പുഞ്ചിരിച്ചു. "കാന്തീന കണ്ടിന്, നെഹ്രൂന കണ്ടിന്, കേളപ്പന കണ്ടിന്, കൃഷ്‌ണപ്പിള്ളേന കണ്ടിന്, എ.കെ. ഗോവാലന്റെ പട്ട്ണി ജാഥ കണ്ടിന്. ജയിലീ കെടക്കാത്തോണ്ട് അതൊന്നും ആരും ബിശ്വസിക്കൂല." ബഞ്ചിൽനിന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങികൊണ്ട് തുടർന്നു. "സൊതന്ത്രം കിട്ട്യപ്പാടെന്നെ കാന്തീന കൊന്നിറ്റില്ലെ."

മായനിക്ക തലയിൽ കെട്ടിയ തൂവാല അഴിച്ച് അതിന്റെ ഒരു മൂലയിലെ കെട്ടഴിച്ച് പതിനഞ്ചുരൂപയെടുത്ത് അബ്ദുള്ളക്ക് കൊടുത്ത് തൂവാല വീണ്ടും തലയിൽ കെട്ടി. പിന്നെ മുകളിലോട്ട് നോക്കി. ആകാശം വീണ്ടും ഇരുണ്ടുതുടങ്ങിയിരുന്നു. അബ്ദുള്ള കൊട്ടയിൽനിന്നും മൂന്ന് അയലയെടുത്ത് കടലാസിൽ പൊതിഞ്ഞ് മായനിക്കയ്ക്ക് നൽകി. അതും വാങ്ങി ആരോടും ഒന്നും പറയാതെ മായനിക്ക നടന്നു.

നടക്കുമ്പോൾ സ്വയം പറഞ്ഞു. "മത്സ്യം പൊതിഞ്ഞ് കൊട്ക്കല് ഉപ്പിലച്ചപ്പിലേനും. ഇപ്പം കടലാസിലായി. അയിന് ഇപ്പേട്യാ ചപ്പില്ലേ? മരോം ചപ്പും ഇപ്ലത്തെ മൻശമ്മാർക്ക് ബേണ്ടല്ല."

*****



*ആച്ച് = കാലാവസ്ഥ

*കൂട = വിറകും വെണ്ണീറും മറ്റും സൂക്ഷിക്കുന്ന ഷെഡ്. 


*കട്ട = മണ്ണ് കുഴച്ച് മരം കൊണ്ടുള്ള ദീർഘചതുരപ്പെട്ടിയിൽ വാർത്ത് വെയിലത്ത് ഉണക്കിയെടുത്ത മൺകട്ട. 

*മണിയാണി = കുറച്ചു കാലം മുൻപുവരെ ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ  കെട്ടിടങ്ങളുടെ ചുമർ കെട്ടിയിരുന്നത് മണിയാണി ജാതിയിൽ പെട്ടവരായിരുന്നു.

*മണിയാണിച്ചൻ  = മണിയാണി സമുദായത്തിൽപ്പെട്ട പുരുഷൻ. 

*തീന്ച്ചൻ = തിയ്യസമുദായത്തിൽപ്പെട്ട പുരുഷൻ 
---------------------------------

വെള്ളിയാഴ്‌ച, ഡിസംബർ 23, 2016

അപരിചിതർ

വർത്തമാനം പത്രം ഖത്തർ എഡീഷൻ

          മാധവിക്ക്  വാർത്തകൾ അറിയുന്നതേ ഭയമാണ്. സന്തോഷമുള്ള വാർത്തളൊന്നും കേൾക്കാറില്ലെന്നത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് അവരെ. എന്തെങ്കിലും വാർത്ത അറിയാനിടയായാൽ ബാംഗ്ളൂരിലേക്കോ അമേരിക്കയിലേക്കോ ദുബായിലേക്കോ വിളിച്ചെങ്കിലേ സമാധാനമാവൂ. അതുകൊണ്ടുതന്നെ വീട്ടിൽ വരുത്തുന്ന പത്രം തൊട്ടുനോക്കാൻകൂടി തയ്യാറാവാറില്ല. ഭർത്താവ് കുഞ്ഞിരാമൻ കാഴ്ച്ചകുറഞ്ഞ കണ്ണടവച്ച് പത്രം മുഖത്തോടടുപ്പിച്ചുപിടിച്ച് വായിക്കുമ്പോൾ മാധവി ശാസിച്ചു. "എന്തിനായിങ്ങനെ കഷ്ടപ്പെടുന്നത്? അതിലെന്തായിത്രക്കറിയാനുള്ളത്?" 

"നീയാ ടീവീല് സിനിമയോ സീരിയലോ കണ്ടൊ. ഞാൻ പത്രം വായിച്ചിരുന്നോളാം." കുഞ്ഞിരാമൻ ടെലിവിഷൻ മാധവിക്കായി അനുവദിച്ചുകൊടുത്തിരിക്കുകയാണ്. പഴക്കം കാരണം തെളിച്ചം കുറഞ്ഞ ടെലിവിഷൻ ഓൺ ചെയ്താൽ വാർത്തയാണെങ്കിൽ അപ്പോൾതന്നെ ചാനൽ മാറ്റിക്കളയും അവർ.

          വല്ലപ്പോഴും എന്തെങ്കിലും വാർത്തയുമായി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന തമിഴത്തിയായ ചെരുപ്പുകുത്തി മുത്തുമായി വന്ന് കൂട്ടിരിക്കും.മുത്തുമായി കൊണ്ടുവരുന്ന വാർത്തകൾ മിക്കവയും അത്ര നല്ലതൊന്നുമായിരിക്കില്ല. എന്നാലും ദുർലഭമായി ചിലതെങ്കിലും മനസ്സിന് സന്തോഷം നൽകാറുണ്ട്. പതിമൂന്നാംവയസ്സിൽ വിവാഹം കഴിഞ്ഞ് ഈ നാട്ടിലേക്ക് വന്നതും അക്കാലത്ത് കാടുപിടിച്ചുകിടന്നിരുന്ന ഒരു പ്രദേശമായിരുന്ന നാട് അപരിചിതരായ മനുഷ്യരെമാത്രം കാണുന്ന നഗരമായിമാറിയതുകണ്ടും മാധവി മുത്തുമായിയുമായി ആശ്ചര്യത്തോടെ ഭൂതകാലം അയവിറക്കും. അതൊന്നും ശ്രദ്ധിക്കാതെ ചരമവാർത്തയുള്ള പേജിലെ ഫോട്ടോയിലേക്കും അതിന്റെ ചുവടെയുള്ള പേരുകളിലേക്കും അവിടെനിന്ന് പ്രായത്തിലേക്കും സൂക്ഷിച്ചുനോക്കി പരിചയക്കാരെ തിരയുന്ന കുഞ്ഞിരാമൻ പോയകാലത്തിൻ്റെ കണക്കുകൾ കൂട്ടിയും കിഴിച്ചും കൈവിരലുകൾ എണ്ണുകയായിരിക്കും. പിന്നെ എൺപതുവയസ്സുള്ള എനിക്കോ എഴുപത്തിയഞ്ചുവയസ്സുള്ള അവൾക്കോ വാർദ്ധക്ക്യം കൂടുതലെന്ന സംശയത്തിൽ മാധവിയെ നോക്കും.

          കുഞ്ഞിരാമൻ മാധവിയെ വിവാഹം ചെയ്തുകൊണ്ടുവന്നതിൻ്റെ പിറ്റേദിവസമാണ് മുത്തുമായിയും ചെല്ലയ്യയും ആദ്യമായി ഈ നാട്ടിലെത്തുന്നത്. ഉച്ചസമയമായിരുന്നു. വിവാഹസദ്യയിൽ ബാക്കിവന്ന കറികളും കൂട്ടി അടുക്കളമുറ്റത്ത് സദ്യയൊരുക്കാൻ അടുപ്പുകൂട്ടിയ കല്ലിന്മേലിരുന്ന് ചോറുതിന്നത് മുത്തുമായി ഇന്നും ഓർക്കുന്നുണ്ട്. മുത്തുമായിയുടെ കൈയ്യിൽ ഒന്നരവയസ്സുള്ള മകനും ഭർത്താവ് ചെല്ലയ്യയുടെ തലയിൽ പൊട്ടിയ പാത്രങ്ങളും കുപ്പികളുംനിറച്ച ചാക്കുകെട്ടുമായിട്ടായിരുന്നു അവർ വന്നത്. പിന്നീട് ഇടയ്ക്കിടെ ഈ ഗ്രാമത്തിൽ വന്നുപോകുന്നവരായി. അക്കാലത്ത് ഈ നാട്ടിൽ ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നില്ല. പൊട്ടിയ ചെരിപ്പുകൾ തുന്നിക്കൊടുത്തും പൊട്ടിയതും ഉപേക്ഷിച്ചതുമായ പാത്രങ്ങളും കുപ്പികളും പെറുക്കിയെടുത്തും നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായി. അന്നവർക്ക് പക്ഷെ, സ്ഥിരമായൊരു വാസസ്ഥലമുണ്ടായിരുന്നില്ല. കുറേനാളുകൾ കൂടുമ്പോൾ കാലത്ത് വെയിലിറങ്ങുമ്പോഴേക്കും ഗ്രാമത്തിലെത്തി വീടുകൾതോറും കയറിയിറങ്ങി ഏതെങ്കിലും വീട്ടിൽനിന്നും കിട്ടിയത് തിന്നും കുടിച്ചും പോക്കുവെയിലിനൊപ്പം തിരിച്ചുപോകുകയായിരുന്നു പതിവ്. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോഴാണ് അക്കാലത്ത്  സ്ഥാപിച്ച ലക്ഷംവീട്കോളനിയിലെ ഒരു വീട് നാട്ടുകാരുടെ ദയാവായ്‌പിൽ അവർക്കും കിട്ടിയത്. അങ്ങനെ മുത്തുമായിയും ചെല്ലയ്യയും ഈ നാട്ടുകാരായി അംഗീകരിക്കപ്പെട്ടു. അപ്പോഴേക്കും മുത്തുമായിയുടെ രണ്ടാമത്തെ പേറും കഴിഞ്ഞിരുന്നു.

          ഗ്രാമം നഗരമായും ഗ്രാമവാസികൾ ഭൂരിഭാഗംപേരും നഗരവാസികളായും ബാക്കിയുള്ളവർ അന്യരെപ്പോലെ ഉൾവലിഞ്ഞും പരിവർത്തനം സംഭവിച്ചുകഴിഞ്ഞിരിക്കുകയാണിപ്പോൾ. നഗരവികസനത്തിൻ്റെപേരിൽ ലക്ഷംവീട്കോളനിയിൽപെടുന്ന ഇരുപതുവീടുകളും പൊളിച്ചുമാറ്റണമെന്നും ആ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയോ പുനരധിവസിപ്പിക്കുകയോ ചെയ്യുമെന്നും സർക്കാർ പറയുന്നുണ്ട്. സർക്കാരിൻ്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കുമെന്ന ആശങ്കയിലാണ് ചെല്ലയ്യയെയും മുത്തുമായിയെയുംപോലെ എല്ലാ ലക്ഷംവീട്ടുകാരും. ഞങ്ങളീ നാടുവിട്ടുപോകേണ്ടിവരുമല്ലോ മാധവിയേയെന്ന് നല്ല സങ്കടത്തോടെയാണൊരിക്കൽ  മുത്തുമായി പറഞ്ഞത്. ചെല്ലയ്യയും മുത്തുമായിയും പഴയ പാത്രങ്ങളുടെ ചാക്കുകെട്ടുമായി ബസ്സിൽ കയറാൻ ശ്രമിച്ചപ്പോൾ ആട്ടിയകറ്റപ്പെട്ടതും പിന്നീടൊരിക്കൽ ബസ്സിൽ യാത്രചെയ്യുമ്പോൾതന്നെ ഏതോ സ്ത്രീയുടെ സ്വർണ്ണമാല കാണാനില്ലെന്നുപറഞ്ഞ് യാത്രക്കാർ എല്ലാവരും ചേർന്ന് മുത്തുമായിയെയും മകളെയും മർദ്ധിച്ചതും യുവാക്കളായ ഡ്രൈവറും കണ്ടക്ടറും മകളെനോക്കി ലൈംഗീകച്ചുവയോടെ പരിഹസിച്ചതുമോർത്ത് അവർ സങ്കടപ്പെട്ടു. ബസ്സിലെ യാത്രക്കാരെല്ലാം അപരിചിതരായിരുന്നു.

          മാധവി ഓർത്തു. ഒന്നേമുക്കാൽ ഏക്കറ പറമ്പിൽ ഈയൊരു വീടുമാത്രമേയുണ്ടായിരുന്നുള്ളൂ. ചെറുതും വലുതുമായ എല്ലാ വീടുകളും അങ്ങനെത്തന്നെയായിരുന്നു, ഒരു പറമ്പും അതിലൊരു വീടും. മിക്കവയും ഓലയും വൈക്കോലും മേഞ്ഞവയായിരുന്നു. ഒരു വീടിൻ്റെ മുറ്റത്തുനിന്നും ഉച്ചത്തിൽ കൂവിവിളിച്ചാൽമതി, ആയൽപക്കക്കാരെല്ലാം ഓടിയെത്തും. ഈ നാട്ടിലെ ഓടിന്റെ മേൽക്കൂരയുള്ള വലിയ വീടുകളിലൊന്ന് ഇതായിരുന്നു. ഇപ്പോൾ നിർമ്മിക്കപ്പെട്ട പുതിയ കോൺക്രീറ്റ് വീടുകൾക്കൊന്നും ഇതിന്റെയത്ര വലുപ്പമില്ല. വളപ്പുനിറയെ കാടുപിടിച്ചുകിടക്കുകയാണ്. വീട്ടുമുറ്റത്ത് മഴവെള്ളം ഒഴുകിപ്പോയ ചാലുകൾ. "ഇതൊക്കെ ഒന്ന് ശരിയാക്കണം. എന്നിട്ട് വീടൊന്ന് വെള്ളവീശണം. അപ്പോൾ ചുറ്റിലുമുള്ള കോൺക്രീറ്റ് വീടുകളേക്കാൾ തലയെടുപ്പ് ഇതിനായിരിക്കും." ആഗ്രഹം പറഞ്ഞപ്പോൾ കുഞ്ഞിരാമൻ മാധവിയെ പരിഹസിച്ചു. "എന്നിട്ട് ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ടാളുടെയും ചാവടിയന്തിരവും കഴിക്കാം എന്താ?"

          ഒന്നേമുക്കാൽ ഏക്കറ പറമ്പ് ഒരുതവണ ഭാഗം ചെയ്യപ്പെട്ടു. കുഞ്ഞിരാമനും രണ്ട് സഹോദരിമാരും മൂന്ന് കഷണങ്ങളായി വീതിച്ചെടുത്തു. സഹോദരിമാർ അവരവരുടെ വിഹിതം ഏതോ വലിയ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റു.അതിലാണിപ്പോൾ ആകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്ന അഞ്ച് ബഹുനില കെട്ടിടങ്ങളും സുന്ദരമായ പതിനൊന്ന് ഇരുനിലവീടുകളും നിർമ്മിക്കപ്പെട്ടത്. ആ വീടുകളിലൊക്കെ അപരിചിതരാണ് താമസിക്കുന്നത്. ബഹുനിലക്കെട്ടിടത്തിൽ അനേകമാളുകൾ വന്നുപോകുന്നത് കാണുന്നുണ്ടെന്നല്ലാതെ അവിടെ എന്താണ് നടക്കുന്നതെന്ന് മാധവിക്കോ മുത്തുമായിക്കോ അറിയില്ല. കുഞ്ഞിരാമൻ്റെ കൈവശമുള്ളത് ഭാഗിച്ചുകൊടുക്കണമെന്ന് മക്കൾ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി. ഭാഗം വെക്കലോക്കെ രണ്ടുപേരുടെയും മരണശേഷം മതിയെന്നുപറഞ്ഞ് തടഞ്ഞുനിർത്തിയിരിക്കുകയാണ്. അതുകാരണം അൽപം പിണക്കത്തിലാണ് മൂന്നുമക്കളും. അവർക്കും വീടുവച്ച് താമസിക്കാനൊന്നുമല്ല, വിൽക്കാൻതന്നെയാണ്. മകൻ ദുബായിലും രണ്ടുപെൺമക്കളിൽ ഇളയവൾ അമേരിക്കയിലും മൂത്തവൾ ബാംഗ്ലൂരിലുമാണ്. ദുബായിക്കാരനുവേണ്ടി ഡൽഹിക്കാരിയായ ഭാര്യയുടെ അച്ഛൻ അവിടെ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. അമേരിക്കക്കാരി തിരിച്ചുവരില്ല. അവളുടെ മക്കൾക്ക്‌ കേരളത്തിലെ അപരിഷ്‌കൃതരുടെ ജീവിതരീതികൾ ഇഷ്ടമല്ലത്രെ. ബാംഗ്ലൂർകാരിക്കും അവിടെ സ്വന്തമായി വീടുണ്ട്. ബിസിനസ് ബുദ്ധിമുട്ടില്ലാതെ നടത്തിക്കൊണ്ടുപോകാൻ അവിടെത്തനെയാണ് സൗകര്യമെന്ന് അവളുടെ ഭർത്താവും പറയുന്നു. എങ്കിലും അവൾമാത്രമാണ് ഇടയ്ക്ക് വന്നുപോകാറുള്ളത്.

          കുഞ്ഞിരാമനും മാധവിയും തനിച്ചുതാമസിക്കുന്നതിൽ  അവരുടെ മക്കൾക്കില്ലാത്ത ഉൽഖണ്ഠ തനിക്കെന്തിനെന്ന് ചിന്തിക്കുകയാണ് മുത്തുമായി. എന്നാലും ഇരട്ടപെറ്റ സഹോദരിയെപ്പോലെ മാധവി എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടല്ലോയെന്നും  എനിക്കും മാധവിക്കും ഏതാണ്ട് ഒരേ പ്രായമാണല്ലോയെന്നും ചിന്തിച്ച് അത്ഭുതപ്പെട്ട് അതിൻ്റെ കാരണം കണ്ടെത്താനാവാതെ കുഴങ്ങി. അതേസമയം എഴുപത്തിയഞ്ചുവയസ്സുകാരിക്കും സുരക്ഷിതത്വമില്ലാത്തതായി ഈ നാട് മാറിപ്പോയെന്ന് ഒരു ഞെട്ടലോടെ അവരോർത്തു. അതുകൊണ്ടാണ് മാധവി വാർത്തകൾ കേൾക്കാനിഷ്ടപ്പെടാത്തത്. പത്രങ്ങളിൽ കാണുന്ന അത്തരം വാർത്തകളൊന്നും കുഞ്ഞിരാമൻ മാധവിയുമായി പങ്കുവെക്കുന്ന പതിവുമില്ല.

          ഈ നഗരത്തിൻ്റെ മറ്റൊരുഭാഗത്ത് എഴുപതുവയസ്സുള്ള ഒരു വൃദ്ധ കുളിമുറിയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത് മാധവി അറിയുന്നത് മുത്തുമായി പറഞ്ഞിട്ടായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി അയൽപക്കത്തെ പതിനാറുവയസ്സുള്ള ചെക്കൻ നടത്തിയ മോഷണശ്രമത്തിനിടയിൽ നടന്ന പിടിവലിയിൽ സംഭവിച്ചതാണത്. സംഭവം നടന്ന് ഏറെ നാളുകൾക്കുശേഷമാണ് നാട്ടുകാരിൽ പലരും അറിയുന്നതുതന്നെ. ആദ്യം പോലീസ് പികൂടിയതും ചോദ്യംചെയ്തതും ആ വീടിന്റെ തൊട്ടപ്പുറത്തെ ലൈൻമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന മദ്ധ്യപ്രദേശുകാരായ മാർബിൾ തൊഴിലാളികളെയായിരുന്നു. അന്ന് മുത്തുമായി പോയിക്കഴിഞ്ഞപ്പോൾ നമ്മുടെ നാടിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ എന്താണ് ഇങ്ങനെയൊക്കെ കേൾക്കുന്നതെന്ന് ചോദിച്ച് മാധവി കുഞ്ഞിരാമൻ്റെ മുഖത്തേക്കുതന്നെ നോക്കി മറുപടിക്കായി കാത്തിരുന്നു. ഏറെനേരം ഒന്നും മിണ്ടാതെയിരുന്നശേഷം ജനിച്ചാൽ എപ്പോഴെങ്കിലുമൊരിക്കൽ മരിക്കില്ലേയെന്ന മറുചോദ്യമായിരുന്നു കുഞ്ഞിരാമനിൽനിന്നും ഉണ്ടായത്. പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോയെന്ന് മാധവി പരിഭവപ്പെട്ടെങ്കിലും കാലത്തിനനുസരിച്ച് നമ്മളും നമ്മുടെ ജീവിതരീതിയും മാറണമെന്ന കുഞ്ഞിരാമൻ്റെ അഭിപ്രായത്തോട് മാധവിക്ക് യോജിപ്പ് തോന്നിയില്ല,

          ഒരു മരണം നടന്നാൽ അയൽപക്കങ്ങളിൽനിന്നും അയൽപക്കങ്ങളിലേക്ക് മരണവാർത്ത കൈമാറുമായിരുന്ന പതിവ് ഇല്ലാതായിപ്പോയതിലും പഴയ അയൽപക്കങ്ങൾ അയൽപക്കങ്ങളല്ലാതായിപ്പോയതിലും അവർക്ക് നിരാശ തോന്നി. വലിയ ചതുരപ്പെട്ടികൾക്കുള്ളിൽ വാതിലുകൾ ഒരിക്കലും തുറന്നുകാണാത്ത കോൺക്രീറ്റ് വീടുകളും അവയിലൊക്കെ അപരിചിതരായ താമസക്കാരും. ആകാശം മുട്ടിനിൽക്കുന്ന ഉയരമുള്ള കെട്ടിടങ്ങളുടെ എണ്ണവും കൂടിവരുന്നുണ്ട്. ഈ ലോകത്ത് മനുഷ്യർക്ക്‌ ജീവിക്കാൻ ഇത്രയധികം കെട്ടിടങ്ങൾ എന്തിനാണെന്ന് ആലോചിച്ച് ഉത്തരം കണ്ടെത്താനാവാതെയാവുമ്പോൾ കുഞ്ഞിരാമൻ മാധവിയോട് ദേഷ്യപ്പെടും. അപ്പോഴാണ് മച്ചിനുമുകളിൽ ക്ലാവ് പിടിച്ചുകിടക്കുന്ന ഉപയോഗശൂന്യമായ ഓട്ടുപാത്രങ്ങളെക്കുറിച്ച് മാധവി ഓർക്കുന്നത്. വിവാഹം കഴിഞ്ഞ് വരുമ്പോൾ വീട്ടിൽനിന്നും സ്ത്രീധനമായി തന്നുവിട്ടവയാണ്. അവയും ഞാനുംതമ്മിൽ ഇപ്പോഴെന്ത് വെത്യാസമെന്ന് പരിഭവച്ച് സങ്കടപ്പെട്ടും കൗമാരക്കാരിയെപ്പോലെ പിണങ്ങിയും ഇരിക്കും. അപ്പോൾ അവരുടേതുമാത്രമായ ലോകത്തെന്നപോലെ കുഞ്ഞിരാമൻ ശൃംഗാരത്തോടെ അടുത്തുകൂടുമ്പോൾ "ഇപ്പോഴും പതിനെട്ടുവയസാന്നാ വിചാരം?" എന്ന മറുമൊഴിയോടെ മാധവിയുടെ സങ്കടവും പിണക്കവും അലിഞ്ഞുതീരും.

"ഈ ലോകത്ത് നമ്മൾ തനിച്ചല്ലെടോ."  എന്നുപറഞ്ഞ് രണ്ടു ദിവസങ്ങൾക്കുമുന്പാണ് അങ്ങനെയൊരു പിണക്കത്തിന് വിരാമമിട്ടുകൊണ്ട് കുഞ്ഞിരാമൻ അവരെ സമാധാനിപ്പിച്ചത്. "നമ്മളെപ്പോലെ എത്രയെത്രയാളുകൾ തമ്മിൽതമ്മിൽ കാണാനാവാതെ വിശേഷങ്ങളറിയാതെ കാലം കഴിച്ചുകൂട്ടുന്നുണ്ടെന്നറിയാമോ നിനക്ക്?"

"അതെയതെ. പണ്ടൊക്കെ നമ്മൾ സ്ഥിരമായി കാണാറുള്ള ആരെയും ഇപ്പോളെവിടെയും കാണാറേയില്ല" മാധവി പ്രതിവചിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്നലെ ഡോക്ടറെ കാണാൻ പോയപ്പോൾ ഏതാനും വർഷങ്ങൾക്കുമുൻപ് റേഷൻ കടയിൽവച്ച് പരിചയപ്പെട്ട ഒരു സ്ത്രീയെ കണ്ടുമുട്ടിയത്. നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെനോക്കി ആ സ്ത്രീ പറഞ്ഞു. "എനിക്കിപ്പോ പുറത്തിറങ്ങാൻതന്നെ പേടിയാ. ഒറ്റയ്ക്കെവിടേയും പോകാറില്ല. റോഡ് മുറിച്ചുകടക്കാനൊക്കെ എന്തൊരു പ്രയാസാ. റോഡ് നിറയെ വണ്ടികളല്ലേ!" 

"എനിക്കെന്തെങ്കിലും വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത വെപ്രാളാ. പിന്നെയെന്ത് ചെയ്യണമെന്ന് ഒരെത്തുംപിടിയും കിട്ടൂലാ. ഡോക്ടർ പറയുന്നത് പ്രായത്തിൻ്റെകുഴപ്പാണെന്നാ" മാധവി പറഞ്ഞു.         

സന്ധ്യാനേരത്ത് റേഷൻകടയിൽ വരിയിൽ നിന്നതും തൂക്കത്തിൽ കൃത്രിമം കാണിച്ചതിന് റേഷൻകടക്കാരനുമായി വഴക്കിട്ടതും പരസ്പരം ഓർമ്മപ്പെടുത്തി പൊട്ടിച്ചിരിച്ചു. എത്ര കാലങ്ങൾക്കുശേഷമാണ് ഒന്ന് മനസ്സുതുറന്നുചിരിച്ചതെന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മാധവി പറഞ്ഞു. അവർക്കതിൽ വലിയ ആശ്വാസവും തോന്നി. നിനക്ക് ഇന്നെങ്കിലും ചിരിക്കാൻ സാധിച്ചല്ലോയെന്നായിരുന്നു കുഞ്ഞിരാമൻ്റെ പ്രതികരണം. 

          ആ ചിരിയുടെ സംതൃപ്തിയിലാണെന്നുതോന്നുന്നു ഇന്നലെ രാത്രി രണ്ടുപേർക്കും പതിവിൽനിന്നും വ്യത്യസ്ഥമായി സുഖമായുറങ്ങാൻ സാധിച്ചതും കാലത്ത് എഴുന്നേൽക്കാൻ അല്പം വൈകിപ്പോയതും. ഉറങ്ങിയെഴുന്നേറ്റ് പല്ലുതേച്ച് പതിവുള്ള ചായയുണ്ടാക്കി ഒരു ഗ്ളാസ്സ് കുഞ്ഞിരാമന് കൊടുത്ത് ബാക്കിയുള്ള ഒരു ഗ്ളാസ്സ് ചായയുമായി കോലായയിൽ ഭർത്താവിൻ്റെ സമീപം ഇരിക്കാൻ ശ്രമിക്കുമ്പോൾ വെറുതെയൊന്ന് റോഡിലേക്കും പിന്നെ ആകാശം മുട്ടിനിൽക്കുന്ന ബഹുനിലകെട്ടിടത്തിലേക്കും നോക്കി. രണ്ടുദിവസമായി കണ്ടതുപോലെതന്നെയുള്ള ആൾക്കൂട്ടം ആ കെട്ടിടത്തിൻ്റെ മുറ്റത്ത് ഇപ്പോഴുമുണ്ട്. വന്നവർ വന്നവർ അവിടെത്തന്നെ നിൽക്കുകയാണ്. മാധവി കുഞ്ഞിരാമനോട് സംശയം പങ്കുവച്ചു. "അതെന്താ ആ കെട്ടിടത്തിൻ്റെ മുറ്റത്ത് ആൾക്കൂട്ടം കാണുന്നത്? പോലീസുകാരുമുണ്ടല്ലോ?!"
കുഞ്ഞിരാമൻ്റെ മറുപടി വളരെ നിസംഗമായിട്ടായിരുന്നു. "ആരെങ്കിലും മരിച്ചിട്ടുണ്ടാവും."

അതിൽ തൃപ്തിയാവാതെ എന്താ കാര്യമെന്ന് അയൽപക്കത്തെ വലിയ ഗെയിറ്റും മൂന്ന് പട്ടികളുമുള്ള വീടിൻ്റെ മുറ്റത്ത് ടൂത്ത്ബ്രഷ് വായിൽതിരുകി ഉലാത്തുകയായിരുന്ന പരിഷ്കാരിയായ ചെറുപ്പക്കാരിയോട് അന്വേഷിച്ചപ്പോൾ അറിയില്ലെന്നുപറഞ്ഞ് കൈമലർത്തി.

          പഴയതുപോലെ ചെരുപ്പുകളൊന്നും തുന്നാൻ ഇപ്പോൾ കിട്ടാറില്ലെങ്കിലും പഴയപാത്രങ്ങൾ ശേഖരിക്കാൻ നാടുമുഴുവൻ സഞ്ചരിക്കുന്ന മുത്തുമായിക്കും ചെല്ലയ്യക്കും അറിയാതിരിക്കില്ലെന്നു കരുതി ലക്ഷംവീടുവരെ പോയി കാര്യം തിരക്കി. മുത്തുമായി പറഞ്ഞു. "അയ്യോ മാധവി അറിഞ്ഞില്ലേ? ആ ഫ്‌ളാറ്റിനകത്ത് കോളേജിൽ പഠിക്കുന്ന ഒരു പെണ്ണിനെ ആരോ കൊന്നത്?"

          ഇത്രയധികം ആളുകൾ താമസിക്കുകയും വന്നുപോവുകയും ചെയ്യുന്ന കെട്ടിടമായിട്ടും ഒരു പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആരും അറിയാതെപോയതെന്തേയെന്ന് മാധവി സ്വയം ചോദിച്ചു. അറിഞ്ഞവരൊക്കെ മിണ്ടാതിരുന്നിട്ടാണോ? ഈ മനുഷ്യർക്കൊക്കെ എന്താ പറ്റിയെ? തുടങ്ങിയ പലവിധ ചോദ്യങ്ങളുമായി മാധവി വേഗത്തിൽ വീട്ടിലെത്തി ഭർത്താവിനോട് കാര്യം പറഞ്ഞു. അതുകേട്ടതായി ഭാവിക്കാതെ കുഞ്ഞിരാമൻ പത്രത്തിൻ്റെ മുൻപേജിൽ അച്ചടിച്ചുവന്ന പെൺകുട്ടിയുടെ വലിയ ഫോട്ടോയിലേക്ക് നോക്കിയിരിക്കുകയാണ് ചെയ്തത്. വർഷങ്ങൾക്കുമുൻപ് എൻ്റെ പെൺമക്കളുടെ മുഖത്തും ഇതേ നിഷ്കളങ്കതയായിരുന്നല്ലോയെന്ന് അയാളോർത്തു. ഏറെനേരം നോക്കിയിരിക്കെ ആ മുഖത്തിന് മക്കളുടെ ഛായ വരുന്നതുപോലെ തോന്നി.

          ഇത്തരം വാർത്തകൾ കേൾക്കുമ്പോഴുണ്ടാവുന്ന വെപ്രാളം മാധവിയെ ബാധിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും. പെട്ടെന്നുതന്നെ ബാംഗ്ലൂരിലേക്ക് ഫോൺ ചെയ്യാനായി നമ്പർ അമർത്തി കാത്തുനിന്നു. ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ പ്രതികരണമൊന്നുമില്ലാതായപ്പോൾ ദുബായിലേക്കും പിന്നെ അമേരിക്കയിലേക്കും വിളിച്ചു. അപ്പോഴും പ്രതികരണമൊന്നുമുണ്ടായില്ല. പേരമക്കളുടെ ശബ്ദം കേൾക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ച് കോലായയിൽ വന്ന് കുഞ്ഞിരാമാനരികിൽ തളർന്നിരുന്നുകൊണ്ട് ഭർത്താവിനെത്തന്നെ ദയനീയമായി നോക്കി. പിന്നെ, എനിക്കെന്തോ ക്ഷീണം തോന്നുന്നുവെന്നുപറഞ്ഞ് മുറിയിൽ കയറി കട്ടിലിൽ കിടന്നു. കുഞ്ഞിരാമൻ പത്രം മടക്കിവച്ച് അടുക്കളയിൽപോയി ഒരു ഗ്ളാസ്സിൽ വെള്ളമെടുത്തുകൊണ്ടുവന്ന് കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം തൊണ്ടയിലേക്കിറങ്ങാതെ ഇരുകവിളുകളിലൂടെയും ഒഴുകിപ്പോകുകയായിരുന്നു. മാധവിയെ നേരെ കിടത്തി തുറന്നുകിടന്ന കണ്ണുകൾ മൂടി അയാൾ മുത്തുമായിയോ ചെല്ലയ്യയോ അവിടെയുണ്ടോയെന്ന് അന്വേഷിക്കാനായി ലക്ഷംവീട്ടിലേക്ക് നടന്നു. അപ്പോൾ ലക്ഷംവീട്ടിൽനിന്നും മുത്തുമായിയുടെയും മക്കളുടെയും അലറിക്കരച്ചിലാണ് കേട്ടത്. കുഞ്ഞിരാമൻ തിടുക്കത്തിൽ നടന്ന് അവിടെയെത്തിയപ്പോൾ വെറുതെ നോക്കിനിൽക്കുന്ന ആൾക്കൂട്ടവും അതിനപ്പുറം വൃദ്ധനായ ചെല്ലയ്യയെയും അയാളുടെ യുവാവായ മകനെയും ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടുപോകുന്ന പോലീസുകാരെയുമാണ് കണ്ടത്.  കുഞ്ഞിരാമനെ കണ്ടതും പോലീസിന്റെ അടിയേറ്റ് വീർത്ത ചെല്ലയ്യയുടെ മകന്റെ ചുണ്ടുകൾ വിറക്കുകയും കലങ്ങിയ കണ്ണുകളിൽനിന്നും വെള്ളം ധാരയായി ഒഴുകുവാനും തുടങ്ങി. ചെല്ലയ്യ കുഞ്ഞിരാമനെ നോക്കി കൈകൾകൂപ്പികൊണ്ട് പറഞ്ഞു. "ഒന്നുമറിയില്ല കുഞ്ഞിരാമേട്ടാ"  
***