Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2014

നിറങ്ങൾ മിന്നിമറയുന്ന ഇടം

     മങ്ങിയ വെളിച്ചം മാത്രമുള്ള ഹാളിനകത്ത് ചുവപ്പ്‌വിരിയിട്ട മൂന്നുപേർക്കുമാത്രം ഇരിക്കാവുന്ന വൃത്താകൃതിയിലുള്ള മേശകളിലൊന്നിന്‍റെ അരികിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ മുല്ലപ്പൂ ചൂടിയ അവളെ അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കസവുകരയുള്ള സെറ്റ്സാരിയുടെ മുൻഭാഗം നേരെയാണെന്ന് ഉറപ്പുവരുത്തി പുഞ്ചിരിതൂകി വിനയവും സ്നേഹവും സ്ഫുരിക്കുന്ന ശൈലിയിൽ ചോദിച്ചു. - "എന്താ എടുക്കണ്ടേ? ബിയർ, വിസ്കി, ബ്രാണ്ടി, റം?"

     ബിയർ ഓർഡർ ചെയ്തത് രമേഷ് ആണ്. ഏതാനും മിനുട്ടുകൾക്കകം ഒരു ട്രേയിൽ രണ്ട് ബിയറും രണ്ട് ഗ്ലാസുകളും രണ്ട് ചെറിയ പാത്രങ്ങളിൽ ചോളപ്പൊരിയും ഒലീവ്കായയുമായി അവൾ എത്തി. ബിയർ പതയില്ലാതെ ഗ്ലാസിലേക്ക് ഒഴിച്ച് അവർക്ക് മുന്നിൽ വച്ചുകൊടുക്കുമ്പോൾ വെറുതെ ഒരു പരിചയപ്പെടൽ എന്നപോലെ സ്റ്റീഫൻ അവളെ നോക്കി ചോദിച്ചു. - "പുതിയ ആളാണെന്ന് തോന്നുന്നു?"
"വന്നിട്ട് അഞ്ച് മാസായി." - പുഞ്ചിരിച്ചുകൊണ്ടുതന്നെ അവളുടെ മറുപടി.
"പേര്?"
"ജീന."

     ബാറിനകത്തേക്ക് ആളുകൾ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മിന്നിമറയുന്ന നിറങ്ങൾക്ക് നടുവിൽ ബോളിവുഡ് സിനിമാഗാനങ്ങളുടെ താളത്തിനൊപ്പം നർത്തകികൾ വശ്യമായ നൃത്തച്ചുവടുകൾ ആരംഭിച്ചിരുന്നു. മറ്റുള്ള സ്ത്രീകളോടൊപ്പം ജീനയും പരിശീലനം ലഭിച്ച പരിചാരകയെപ്പോലെ ആളുകളെ സ്വീകരിക്കാനും കസേരകളിലേക്ക്‌ ക്ഷണിക്കാനും ഉത്സാഹിച്ചു. ഇടയ്ക്ക് രമേഷിന്‍റെയും സ്റ്റീഫന്‍റെയും അരികിലെത്തി പരിചാരകയുടെ ജോലി നിർവഹിക്കാൻ അവൾ സമയം കണ്ടെത്തി.
"ബിയർ എടുക്കട്ടെ?" - അവൾ മേശയുടെ അരികിൽ കൈകൾവച്ച് അല്പം മുന്നോട്ട് ചാഞ്ഞ് പുഞ്ചിരിതൂകിക്കൊണ്ട്‌ ചോദിച്ചു.
"ഇത് കഴിയട്ടെ." -  സ്റ്റീഫൻ പ്രതിവചിച്ചു.
രമേഷ് ജീനയെ നോക്കി അവളുടെ സൗന്ദര്യം വിലയിരുത്തി. എന്നിട്ട് പറഞ്ഞു. - "ഞങ്ങൾ കഴിച്ചുതുടങ്ങിയതേയുള്ളൂ."
"നാട്ടിലെവിടെയാ?" - അവളുടെ പുഞ്ചിരി രമേഷിനെ ആകർഷിച്ചുതുടങ്ങിയിരുന്നു.
"കണ്ണൂർ." - അവൾ തിരിച്ചുചോദിച്ചു. - "നിങ്ങളോ?"
"ഞാനും കണ്ണൂരിലാണ്." - രമേഷ് തന്നെയാണ് ആദ്യം പറഞ്ഞത്. "ജീന കണ്ണൂരിലെവിടെയാ?"
"അത് പറയില്ല." - അവൾ പുഞ്ചിരിച്ചു. "രണ്ടുപേരും കണ്ണൂരാണോ?" - ചോദ്യം സ്റ്റീഫനോടായിരുന്നു.
"ഞാൻ കോട്ടയത്ത്. പേര് സ്റ്റീഫൻ. ഇത് രമേഷ്."
ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികിൽനിന്ന് മൂന്ന് ചെറുപ്പക്കാർ വിളിച്ചപ്പോൾ അങ്ങോട്ട്‌ പോയി. അല്പസമയത്തിന്ശേഷം തിരിച്ചെത്തി.
"ബിയർ കഴിയാറായല്ലോ. ഒന്നുകൂടി എടുക്കാമല്ലേ?"
"ഇനി കൊണ്ടുവന്നോളൂ." - രണ്ടുപേരും ഒരേസമയം പറഞ്ഞു.
അവൾ ബാർകൗണ്ടറിനടുത്തേക്ക് നടന്നു.

     അപ്പോഴാണ്‌ രമേഷ്  കുറേ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുകയായിരുന്ന ആഗ്രഹം സ്റ്റീഫനുമുന്നിൽ പ്രകടിപ്പിച്ചത്. - "എനിക്ക് ഒരു രാത്രി ഒരു പെണ്ണിനോടൊപ്പം ജീവിക്കണം. പെണ്ണിനെ അറിയണം."
സ്റ്റീഫൻ ആദ്യം അത് കാര്യമായി എടുത്തില്ല. എങ്കിലും പറഞ്ഞു. - " ഈ സിറ്റിയിൽ അതിനെന്താണ് തടസം? ഏത് രാജ്യക്കാരിയാണോ നമ്മൾ ചിലവഴിക്കുന്ന സമയം എത്രയാണോ അതിനനുസരിച്ച് കാശുമുടക്കണമെന്ന്മാത്രം."
"നീയൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു ഈ ഹോട്ടലിൽ അതിനുള്ള സൗകര്യമുണ്ടെന്ന്." - രമേഷ് സ്റ്റീഫനെ ഓർമ്മപ്പെടുത്തി.
സ്റ്റീഫൻ തലകുലുക്കി സമ്മദിച്ചു. - "ശരിയാണ്. ഞാനിവിടെ താമസിച്ചിട്ടുണ്ട്. നീയും ജെന്നിഫറും വരുന്നതിനുമുൻപ്. അന്നത്തെ പെണ്ണുങ്ങളൊക്കെ പോയി. ഇവരിൽ ആരൊക്കെ തയ്യാറാവുമെന്നറിയില്ല."

     ഫിലിപ്പീൻസുകാരിയായ ജെന്നിഫർ ഓഫീസിലെ സഹപ്രവർത്തകയാണ്. ജെന്നിഫർ അവരുടെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ ഒന്നും അറിയാതെ ഫയലുകളിൽ തെറ്റുകൾമാത്രം ചെയ്തുകൂട്ടിയപ്പോൾ അവളെ സഹായിച്ചത് സീനിയറായ സ്റ്റീഫനായിരുന്നു. അതിനവൾ പ്രതിഫലമായി നൽകിയത് വ്യാഴാഴ്ചകളുടെ രാവും വെള്ളിയാഴ്ചകളുടെ പകലും അവളുടെ മെത്തയിലെ തന്‍റെ മാദകത്വമായിരുന്നു.

     വ്യാഴാഴ്ച ഹാഫ്ഡേ ആയതിനാൽ രണ്ടരമണിക്ക് ഫ്ലാറ്റിലെത്തിയ ഉടനെ കുളികഴിഞ്ഞ് ഭക്ഷണം കഴിച്ചുവെന്ന് വരുത്തിത്തീർത്ത് ധൃതിയിൽ ഇറങ്ങിപ്പോവുമ്പോൾ സ്റ്റീഫൻ ഒന്നും പറയാറുണ്ടായിരുന്നില്ല, ആദ്യമൊക്കെ. രമേഷ് പുതിയ ആളായിരുന്നു, ഫ്ലാറ്റിലും ഓഫീസിലും ഗൾഫിൽതന്നെയും. രണ്ടായിരത്തിന്‍റെ ആരംഭകാലമായിരുന്നു അത്. ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഗള്‍ഫ്മോഹം സഫലമായതിന്‍റെ സന്തോഷത്തിലും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ വശ്യത സൃഷ്ടിച്ച അമ്പരപ്പിനുമിടയില്‍പ്പെട്ട ഒരു നാട്ടിന്‍പുറത്ത്കാരന്‍റെ മാനസികാവസ്ഥ എങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. വിദ്യാഭ്യാസം നാട്ടിന്‍പുറത്തെ സ്കൂളുകളിലും വെറും രണ്ടരകിലോമീറ്റര്‍ മാത്രം അകലെയുള്ള പാരലല്‍ കോളേജിലും. പിന്നെ കുറച്ചുകാലം ഗ്രാമപ്രമുഖനായ കുഞ്ഞഹമ്മദ് ഹാജിയുടെ ബ്ലോക്ക്‌ബോര്‍ഡ് കമ്പനിയില്‍ ഒരേസമയം ടൈംകീപ്പറായും സൂപ്പര്‍വൈസറായും അക്കൌണ്ടന്റായും ഉള്ള തൊഴില്‍ പരിചയം.

     പക്ഷെ, സ്റ്റീഫന്‍ നേരെ വിപരീതമായിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഇന്ത്യന്‍നഗരങ്ങളിലൊന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു. കോയമ്പത്തൂരും ബംഗ്ലൂരുമായി ഉപരിപഠനം. മുംബെ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മഹാനഗരങ്ങളിലൂടെ തന്‍റെ വിദ്യാഭ്യാസത്തിന് യോജിച്ച ജോലി തേടിയുള്ള അലച്ചില്‍. നാഗരികതയുടെ ദയാരഹിതവും അല്ലാത്തതുമായ നിമിഷങ്ങളെ അനുഭവിച്ചറിഞ്ഞയാള്‍. ആ വൈരുദ്ധ്യംകൊണ്ടുതന്നെയായിരിക്കാം ആദ്യനാളുകളില്‍ ഇരുവര്‍ക്കുമിടയില്‍ വല്ലാത്ത അകല്‍ച്ച പ്രകടമായത്. ഒരേമുറിയിലായിരുന്നിട്ടും അപൂര്‍വ്വം മാത്രമുള്ള സംസാരത്തില്‍ ഒതുങ്ങിനിന്നു, ആദ്യമൊക്കെ. പിന്നീട് സാവകാശം അടുത്തു. കൂട്ടുകാരായി. നാഗരികതയുടെ വശ്യമായ സൗന്ദര്യത്തിനപ്പുറത്തെ ബീഭത്സമായ അകത്തളങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത് സ്റ്റീഫനില്‍നിന്നാണ്. സ്റ്റീഫനോടൊപ്പം നഗരത്തിലെ ഗെല്ലികളിലൂടെയുള്ള സായാഹ്നസവാരികളില്‍ കണ്ടറിഞ്ഞു, ചില വൈരൂപ്യങ്ങള്‍!

     മാസാവസാനം ശമ്പളം കിട്ടിയാല്‍ ഏതെങ്കിലും ഒരു രാത്രി പാതിരാവോളം നിശാക്ലബ്ബില്‍ ബിയര്‍ നുണഞ്ഞുകൊണ്ട് ലോകത്തെപ്പറ്റിയും മനുഷ്യജീവിതങ്ങളുടെ കാല-ദേശ വൈരുദ്ധ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തും അത്ഭുതപ്പെട്ടും സമയം ചിലവഴിക്കല്‍ ഒരു പുതിയ ശീലമായിക്കഴിഞ്ഞു. പലപ്പോഴും ജെന്നിഫര്‍ ഒരു കഥാപാത്രംപോലെ അവര്‍ക്കിടയില്‍ കടന്നുവന്നു. അവള്‍ക്ക് സ്റ്റീഫനെയും സ്റ്റീഫന് അവളെയും മടുത്തുതുടങ്ങിയിരുന്നു.

     സ്റ്റീഫന്‍ ജെന്നിഫറില്‍നിന്നൊ ജെന്നിഫര്‍ സ്റ്റീഫനില്‍നിന്നൊ ഒഴിഞ്ഞുമാറിയ ഒരു വ്യാഴാഴ്ചയിലെ രാത്രി ആയിരുന്നു അത്. രമേഷ് ബിയര്‍ ഇറക്കി ഒലീവ്കായ ചവച്ചുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ചത് തമാശയല്ലെന്ന് തിരിച്ചറിഞ്ഞ് സ്റ്റീഫന്‍ ഗൗരവം പൂണ്ടു. അപ്പോഴേക്കും ജീന ബിയറുമായി തിരിച്ചെത്തി.
"വെളിയിലൊക്കെ പോകാറുണ്ടോ?" - സ്റ്റീഫനാണ് ചോദിച്ചത്.
"മ്ഉം... വല്ലപ്പോഴും ഞങ്ങള്‍ക്ക് ആവശ്യമുള്ള കോസ്റ്റ്യൂംസും മറ്റും വാങ്ങിക്കാന്‍."
"തനിച്ചാണോ പോകാറ്?"
"അല്ല. തനിച്ച് വിടില്ല. ഞങ്ങള്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടാവും. സെക്ക്യൂരിറ്റിയായി രണ്ടാണുങ്ങളും."

     പിന്നെയും രണ്ടോ മൂന്നോ തവണ അവള്‍ ബിയറുമായി എത്തി. ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികില്‍ തനിച്ചിരിക്കുകയായിരുന്ന വിദേശിയനായ അറബിയെ പരിചരിക്കുകയായിരുന്ന അവളുടെ ശരീരവടിവിലേക്ക് നോക്കി സ്റ്റീഫന്‍ പറഞ്ഞു - "നമുക്കൊന്ന് ശ്രമിച്ചുനോക്കാം."
അപ്പോള്‍ അറബി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അനുവദിക്കാതെ തെന്നിമാറി.
"നിനക്കല്ലേ ഈ ഹോട്ടലില്‍ പിടിപാടുള്ളത്?" - രമേഷ് സ്റ്റീഫനോട് ചോദിച്ചു.
"മ്ഉം... ഞാനൊന്ന് അവനെ വിളിച്ച് നോക്കട്ടെ." - ഹോട്ടലിന്‍റെ ഓഫീസിലെ പരിചയക്കാരനായ ജീവനക്കാരനെ ഉദ്ദേശിച്ച് സ്റ്റീഫന്‍റെ മറുപടി.

     അങ്ങനെയാണ് ആ രാത്രി അതേ ഹോട്ടലിലെ എട്ടാംനിലയിലെ നാൽപതാം നമ്പർ മുറിയിൽ കാത്തിരുന്ന രമേഷിന് അരികിൽ ജീന എത്തിയത്.
ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് ചോദിച്ചത്. - "കാത്തിരുന്ന് ബോറടിച്ചോ?" - അവൾ മുടിയിലെ വാടിത്തുടങ്ങിയ മുല്ലപ്പൂ അഴിച്ച് ടീപോയിയുടെ മുകളിൽ വച്ചു.
"അല്പം ബോറടിച്ചു." - വെറുതെയെങ്കിലും രമേഷിന്‍റെ മറുപടി.
ആ രാത്രിയുടെ അവസാനം വീണ്ടും ഇതുപോലൊരു രാത്രിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് ഭംഗിവാക്ക് പറഞ്ഞപ്പോൾ അവൾ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. - "പക്ഷെ, ഞാനിവിടെ ഉണ്ടാവില്ല." - അവൾ തുടർന്നു. - "രണ്ടാഴ്ച കൂടുമ്പോൾ ഞങ്ങളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റും."
"എവിടക്ക്?" - അറിയുമെങ്കിലും രമേഷ് അത്ഭുതം നടിച്ച് ചോദിച്ചു.
അവൾ വിശദീകരിച്ചു - "ഞങ്ങളുടെ മുതലാളിക്ക് വേറെയും അഞ്ചാറ് ബാറുകളുണ്ട്. രണ്ടാഴ്ച മാത്രമേ ഒന്നിൽ നിർത്തുകയുള്ളൂ. അടുത്ത രണ്ടാഴ്ച മറ്റൊരിടത്തായിരിക്കും. ഓരോ ബാറിലും ഇവിടുത്തെപ്പോലെ കുറെ ചെറിയചെറിയ ഹാളുകൾ. ഇന്ന് ഉണ്ടായിരുന്ന ഹാളിൽ ആയിരിക്കില്ല, നാളെ."
രമേഷ് പറഞ്ഞു - "എവിടെയായാലും അന്വേഷിച്ച് വരാലോ."
"എങ്ങിനെ വരും?" - അവൾ ചോദിച്ചു. എന്നിട്ട് വിശദീകരിച്ചു. - "ആരും അത് പറഞ്ഞുതരില്ല." ഞങ്ങൾക്കാണെങ്കിൽ മൊബൈൽഫോണ്‍ ഉപയോഗിക്കാൻ അനുവാദവുമില്ല." - തെല്ലുനേരം എന്തോ ആലോചിച്ച് അവൾ വീണ്ടും - "പിന്നെ ഹോട്ടലിൽ നിങ്ങളുടെ കൂട്ടുകാരൻ ഉണ്ടെന്നല്ലേ പറഞ്ഞത്. ചിലപ്പോൾ അയാൾ പറഞ്ഞുതരുമായിരിക്കും.അവരൊക്കെയാണ് തീരുമാനിക്കുന്നത് ഞങ്ങൾ എവിടെ ജോലി ചെയ്യണമെന്ന്."
രമേഷിന്‍റെ സംശയം - "മൊബൈൽ ഇല്ലാതെ പിന്നെയെങ്ങനെയാണ് വീട്ടിലേക്ക് വിളിക്കുന്നത്‌?"
"ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കും. മറ്റെവിടേക്കും വിളിക്കാൻ പാടില്ല."
"അപ്പോൾ നീ പറഞ്ഞത് നുണയാണ്?"
"നുണയോ? എന്ത് നുണ?"
"ഇവിടെ സുരക്ഷിതയാണെന്ന്?"
"ഓ. അതോ? ഞാനിവിടെ സുരക്ഷിതയാണല്ലോ. അല്ലെങ്കിലും അങ്ങനെ പറയാനേ പാടുള്ളൂ. മറിച്ച് പറഞ്ഞാൽ ഒരുപക്ഷെ, ഞാൻ..." അവൾക്ക് വാചകം മുഴുമിപ്പിക്കാൻ സാധിച്ചില്ല. തെല്ലുനേരത്തെ മൗനത്തിനുശേഷം  ചോദിച്ചു - "സാറിനു കഴിയുമോ എന്നെ രക്ഷപ്പെടുത്താൻ?"
രമേഷിന് ശരിക്കും ഉത്തരം മുട്ടി. എന്തുപറയണമെന്നറിയാതെ നിശബ്ദനായി ഇരുന്നു.
"അതുകണ്ട് അവൾ പുഞ്ചിരിച്ചു. "സാറിനെന്നല്ല ആർക്കും കഴിയില്ല."
നേരത്തെ ബാറിൽ വച്ച് ബിയർ ഒഴിക്കുമ്പോഴുണ്ടായിരുന്ന സൗന്ദര്യം അവളുടെ മുഖത്തിന് ഇല്ലെന്ന് അയാൾക്ക്‌ തോന്നി. നിർവ്വികാരവും നിരാശാജനകവുമായിരുന്നു അപ്പോൾ. പുഞ്ചിരിയിലെ കൃത്രിമത്വം ശരിക്കും പ്രകടമായിരുന്നു.
ജീന വിവരിച്ചു - "രണ്ടുവർഷം മാത്രമേ ഞങ്ങൾ ഇവിടെ ഉണ്ടാവൂ. അതിൽ കൂടുതൽ ഇവിടെ നിർത്തില്ല. അപ്പോഴേക്കും കഴിയുന്ന പണമുണ്ടാക്കുക. ഇപ്പോൾ എനിക്ക് പണമാണാവശ്യം. കുറേ ആണുങ്ങളുടെ കൂടെ കിടക്കേണ്ടിവരുന്ന പെണ്ണിന്‍റെ കളങ്കം കുറച്ച് പണംകൊണ്ട് മാറിക്കിട്ടിയാലൊ."

     പിന്നീട് രണ്ടാമതൊരിക്കൽകൂടി ഇതുപോലൊരു സന്ദർഭത്തിലായിരുന്നു ജീന തന്നെക്കുറിച്ച് രമേഷിന് വിവരിച്ചു കൊടുക്കുന്നത്. അതിനുമാത്രം എന്താണ് ഇരുവരും തമ്മിലുള്ള അടുപ്പം എന്ന് കേൾക്കുന്നവർക്ക് തോന്നാം. ഇതേ തോന്നൽ രമേഷിനും ഉണ്ടായിരുന്നു. ഒരു വ്യഭിചാരിയിൽനിന്നും സഹതാപവും പണവും കിട്ടാനുള്ള ഒരു വേശ്യയുടെ കൗശലം മാത്രമാണിതെന്ന്തന്നെയായിരുന്നു അയാളും കരുതിയിരുന്നത്. പക്ഷെ, പല തവണകളായി ആവർത്തിച്ച്കേട്ടപ്പോൾ വിശ്വാസം വന്നുതുടങ്ങുകയായിരുന്നു.
അവൾ പറഞ്ഞു - "ഞാൻ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് ആയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിൽപെട്ട ഒരാൾ മുഖേനയാണ് ഞാനിവിടെ എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡാൻസ് ചെയ്യുന്ന സ്ത്രീകൾക്ക് മെയ്ക്കപ്പ് ചെയുകയാണ് എന്റെ ജോലിയെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഇവിടെയെത്തിയപ്പോഴാണറിയുന്നത് അയാളെന്നെ ചതിക്കുകയായിരുന്നുവെന്ന്. ബാറിൽ മദ്യം ഒഴിച്ചുകൊടുക്കലാണ് അവർ എനിക്ക് തന്ന ജോലി. കൂടെ ഇതും. ആകെ ഉണ്ടായിരുന്ന ആറ് സെന്റ്‌ ഭൂമി പണയപ്പെടുത്തിയാണ്‌ അനുജത്തിയെ നേഴ്സിങ്ങിന് ചേർത്തത്. വീടും പറമ്പും ജപ്തി ചെയ്യുമെന്ന സ്ഥിതിയായപ്പോൾ ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്, പ്രവാസം."

     രമേഷിന് ശരിക്കും അവളോട് സഹതാപം തോന്നിത്തുടങ്ങിയിരുന്നു. "നിനക്ക് അച്ഛനും അമ്മയും ഇല്ലേ?"
"അച്ഛൻ." - പുച്ഛത്തോടെയാണ് അവൾ ആ വാക്ക് ഉച്ചരിച്ചത്. - "മൂക്കറ്റം കുടിച്ച് സ്വബോധമില്ലാതെ വീട്ടിൽ കയറിവരുന്ന ഏതോ ഒരാൾ മാത്രമാണെനിക്ക്. രാത്രിയിൽ വീട്ടിൽ കയറിവരുമ്പോൾ ആരെങ്കിലുമുണ്ടാവും കൂടെ. അവർ വരുന്നത് അച്ഛനോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല. എന്നെയും അനുജത്തിയെയും അവരുടെ മുന്നിൽപെടാതെ ഒളിപ്പിച്ചുനിർത്തും, അമ്മ. എന്നിട്ടും തോറ്റുപോയി, ഇവിടെ."
അവൾ തുടർന്നു - "ആദ്യമൊക്കെ ഒഴിഞ്ഞുമാറി. വിസയുടെ കാശുകൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളിൽ പലരും എന്നെ നിർബന്ധിച്ചു, പ്രലോഭിപ്പിച്ചു. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. പക്ഷെ, ഒരിക്കൽ കൈവിട്ടുപോയി, ഒരാളുടെ മുന്നിൽ. ധൈര്യം തന്ന് കൂടെനിന്നയാൾ ഇഷ്ടവും സ്നേഹവും നടിച്ച് ചതിച്ചു. പിന്നീട് അയാളെ കണ്ടിട്ടില്ല. കണ്ടത് ഞാനും അയാളും തമ്മിലുള്ള വീഡിയോ ആയിരുന്നു."  

     ഈ കഥകളൊക്കെ പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം ഓരോതവണ കാണുമ്പോഴും ജീനയിൽ വിനയവും സ്നേഹവും കൂടിവരുകയായിരുന്നു. രമേഷിൽ അവളോടുള്ള സഹതാപവും. 

"എത്രതവണ നമ്മൾതമ്മിൽ കണ്ടു ഇങ്ങനെ? ഓർമ്മയുണ്ടോ?" - രമേഷ് ചോദിച്ചു.
"അറിയില്ല. ഒർത്തുവച്ചിട്ടില്ല. ആരുടെയും മുഖം ഓർമ്മയിലുണ്ടാവരുതേയെന്ന് പ്രാർത്ഥിക്കുകയാണ്." - അവൾ അയാളുടെ ചുണ്ടിൽ ചുംബിച്ചു. - "പക്ഷെ, ഈ മുഖം ഞാൻ മറക്കില്ല, എത്ര തവണയെന്ന് ഓർമ്മയില്ലെങ്കിലും."
അവൾ ഒന്ന് നിശ്വസിച്ചു. - "ഇരുപത്തിമൂന്ന്മാസം കഴിഞ്ഞു. എനി ഒരുമാസംകൂടി. എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെനിക്ക്."
രമേഷ് അവളെ നോക്കി എന്തുപറയണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു.
ജീന തന്നെ സംസാരം തുടർന്നു. അവൾ പതിവിലും വാചാലയായിരുന്നു. - "ഞാൻ കണ്ട ആണുങ്ങളിൽ ഏറ്റവും സ്നേഹമുള്ളയാൾ നിങ്ങളാണ്. പലർക്കും ഇത് ജീവനുള്ള ശരീരമായിരുന്നില്ല. എങ്ങനെയും ഉപയോഗിക്കാവുന്ന വെറുമൊരു മാംസക്കഷണം മാത്രം. എന്റെ ശരീരത്തിൽ അവർ ഏൽപ്പിക്കുന്ന വേദനയായിരുന്നു പലരുടെയും സംതൃപ്തി."
അവൾ ഓർത്തു. ആർത്തിപൂണ്ട മനുഷ്യരുടെ പല്ലുകൾ കൊണ്ട മുലക്കണ്ണുകളിലെ വേദന. തുടയ്ക്ക് പിന്നിലെ നഖക്ഷതങ്ങളിലെ നീറ്റൽ...
"പക്ഷെ, സാർ മാത്രം എന്താണിങ്ങനെ?" 
രമേഷ് അവളെനോക്കി പുഞ്ചിരിച്ചു. - "മൃഗങ്ങളെപ്പോലെ ഇണചേരുന്നത് എനിക്കിഷ്ടടമല്ല." - പൂർണ്ണമായും വിവസ്ത്രയായിക്കഴിഞ്ഞ അവളെ തന്നിലേക്കടുപ്പിച്ചുകൊണ്ടാണ് രമേഷ് അങ്ങനെ പറഞ്ഞത്.
"ങ്ഹ ഹ..." - അവൾ പ്രതിവചിച്ചു - "ഹേയ്... ഞാൻ നിങ്ങളുടെ കാമുകിയല്ല."
രമേഷിന്‍റെ കൈകൾ പിന്നെയും മുറുകി. - "ഈ നിമിഷം മുതൽ നീയെന്‍റെ കാമുകിയാണ്."
"പക്ഷെ, സാറിന് ഭാര്യയും കുട്ടികളുമുണ്ടല്ലോ? അപ്പോൾ എനിക്കെന്താണ് നിങ്ങൾക്കിടയിൽ പ്രസക്തി?"
"ഒരു കാമുകിയുടെ പ്രസക്തി അത്ര നിസാരമാണോ?"
"അതുവേണ്ട. നിങ്ങൾക്കിടയിലേക്ക് കയറിവന്ന് കുടുംബം തകർക്കാൻ ഞാനില്ല. പക്ഷെ, ഒരപേക്ഷയുണ്ട്. കാമുകിയുടെ അപേക്ഷ നിരസിക്കാൻ പാടില്ല." - അവൾ ഒരു കുസൃതിച്ചിരി ചിരിച്ചു.
അതുകേട്ട് രമേഷ് ചോദ്യഭാവത്തിൽ അവളെ നോക്കി. - "പറയൂ. കേൾക്കട്ടെ."
അവൾ പറഞ്ഞു. - "എനി മറ്റൊരു പെണ്ണിന്‍റെയടുത്ത് സാറ് പോകരുത്. ഭാര്യയേയും മക്കളേയും ഓർത്ത്. അവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും. ആലോചിച്ചുനോക്കിയിട്ടുണ്ടോ? പിന്നെ ഇതൊരു കാമുകിയുടെ സ്വാർത്ഥത കൂടിയാണ്. എനിക്ക് അഭിമാനിക്കാലോ എന്‍റെ കാമുകനെക്കുറിച്ച്."
"ഞാനും അങ്ങനെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. എന്‍റെ ജീവിതത്തിലെ ശരിതെറ്റുകളെക്കുറിച്ച്." ഈയിടെയായി രമേഷിൽ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. - "അവരെ കൊണ്ടുവരണം. എത്രയും പെട്ടെന്ന്."
"എങ്കിൽ സത്യം ചെയ്യു. ഏറ്റവും ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിച്ചുകൊണ്ട്‌." - അവൾ രമേഷിന് നേരെ കൈ നീട്ടി.
രമേഷ് ആ കൈയ്യിൽ തൊട്ടു. മൃദുലമായി തലോടി.
"ഇതുകണ്ടോ?" - അവൾ കഴുത്തിലെ നക്ലസ് കാണിച്ചുകൊണ്ട് പറഞ്ഞു. - "ഒരു അറബി തന്നതാ. ഒരു കിഴവൻ. ഒന്നിനും പറ്റില്ല അയാളെക്കൊണ്ട്. വന്നിട്ട് വെറുതെ സമയവും പൈസയും ചിലവഴിച്ച് തിരിച്ചുപോകും. അയാൾക്കാണെങ്കിൽ ഞാൻതന്നെ വേണംതാനും. അടുത്തമാസം നാട്ടിലേക്ക് പോകുമെന്ന് അയാളോടാരോ പറഞ്ഞു."
രമേഷ് അതിലേക്ക് നോക്കാൻ താല്പര്യം കാണിച്ചില്ല. ചോദിച്ചു. - "തിരിച്ചുപോയിട്ട് എന്താ പ്ളാൻ?"
"എന്ത് പ്ളാൻ? എനിക്കൊന്നുമറിയില്ല. ഇപ്പോൾ ഒരാഗ്രഹമേയുള്ളൂ. എങ്ങനെയെങ്കിലും നാട്ടിലെത്തണം."
കുറേ നേരം ആലോചിച്ച ശേഷം ഓർത്തെടുത്തപോലെ അവൾ ചോദിച്ചു. "ഒരു തമാശ കേൾക്കണോ?"
"എന്താണിത്ര വലിയ തമാശ?"
"കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറയുകയാണ്‌, ഇനി സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന്. പരിചയമുള്ള രണ്ട്മൂന്ന് ബ്രോക്കർമാരോട് പറഞ്ഞുവച്ചിട്ടുണ്ട്. പറ്റിയ ചെറുക്കൻ ഉണ്ടെങ്കിൽ പറയണമെന്ന്."
"എന്നിട്ട് നീയെന്ത് പറഞ്ഞു?"
"എന്ത്പറയാൻ? ചിരിക്കണോ കരയണോ? രണ്ടിനും സാധിച്ചില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും അനുവദിക്കാത്ത ജീവിതമാണ് എന്നെപോലുള്ളവരുടേത്. ആദ്യത്തെ രണ്ടുമൂന്ന്മാസം കരഞ്ഞുതീർത്തു. ആത്മഹത്യയെക്കുറിച്ച്പോലും ചിന്തിച്ചു."
"ഇവിടുന്നു പോകുമ്പോൾ എല്ലാ ഓർമ്മകളും അനുഭവങ്ങളും ഇവിടെ ഉപേക്ഷിച്ചുവേണം പോകാൻ. ഒന്നും കൂടെ കൊണ്ടുപോകരുത്." - രമേഷ് വെറുതെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.
"മ്ഉം. ശ്രമിക്കും. അതുതന്നെയാണ് എന്‍റെയും ആഗ്രഹം. പിന്നെ..." - അവൾ ഒന്ന് നിർത്തി. അല്പം മടിച്ചുകൊണ്ടാണെങ്കിലും തുടർന്നു. - "നമ്മളാദ്യം പരിചയപ്പെട്ടപ്പോൾ ഞാനൊരു നുണ പറഞ്ഞിട്ടുണ്ട്. അങ്ങനെയേ പറയാൻ പാടുള്ളൂ എന്നായിരുന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത്."
രമേഷ് കൗതുകത്തോടെ അവളെ നോക്കി.
"എന്റെ പേര് ജീന എന്നല്ല."
"പിന്നെ?"
"സജ്ന എന്നാണ്. നാട് കണ്ണൂരെന്ന് പറഞ്ഞതും നുണയാണ്."
"പിന്നെയെവിടെയാണ്?"
"അത് പറയില്ല. രഹസ്യമായിത്തന്നെയിരിക്കട്ടെ. പറഞ്ഞാൽ സാറെന്നെ അന്വേഷിച്ച് വന്നാലോ."
രമേഷ് ഒന്നും പറഞ്ഞില്ല. അവളെ ബലമായി പുണരുകമാത്രം ചെയ്തു. രമേഷും സജ്നയും പുണർന്നുകിടന്നു.
അവൾ ഇങ്ങനെ പറഞ്ഞു. "ഞാനിവിടെ വന്നിട്ട് ആദ്യമായി ഒരാളോട് സത്യം പറഞ്ഞു. ഇന്നെനി സുഖമായുറങ്ങണം. വൈകുന്നേരം വീണ്ടും അണിഞ്ഞൊരുങ്ങണം."
അപ്പോൾ ചുമരിലെ ക്ലോക്കിൽ മൂന്ന്മണി കഴിഞ്ഞിരുന്നു.
***

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 16, 2013

വ്യർത്ഥം

         
          അന്ന് ബസ്സിൽ നല്ല തിരക്കായിരുന്നു. എങ്ങനെയൊക്കെയോ തിക്കിത്തിരക്കി ഇറങ്ങാനായി വാതിൽപ്പടവുകളിലേക്ക് കാലെടുത്തുവയ്ക്കാൻ തുനിയുമ്പോഴാണ് ഒരാൾ പവിത്രനെ തോണ്ടിവിളിച്ചത്. തിരിഞ്ഞുനോക്കി. ഭാസ്കരൻമാഷാണ്.
"എപ്പഴാ വന്നെ?"
"ഒരാഴ്ചയായി"
പിന്നെയും മാഷ്‌ എന്തോ ചോദിക്കുകയോ പറയുകയോ ചെയ്തു. കേട്ടില്ല. അപ്പോഴേക്കും ഇറങ്ങിക്കഴിഞ്ഞിരുന്നു. പവിത്രൻ നേരെ മുൻവാതിലനടുത്തേക്ക് പോയി ഇറങ്ങാൻ പ്രയാസപ്പെടുന്ന അമ്മയെയും ഭാര്യയേയും മക്കളെയും കാത്തുനിന്നു.
ഭാസ്കരൻമാഷ്‌ സീറ്റിൽനിന്നെഴുന്നേറ്റ്‌ തല പുറത്തേക്കിട്ട് വിളിച്ചു. "പവീ...ഒന്ന് കാണണം."
"ഞാൻ വരാം..." പവിത്രൻ മറുപടി പറയുമ്പോഴേക്കും ബസ്സ്‌ മുന്നോട്ട് നീങ്ങി. തെക്കോട്ടുള്ള വളവ് തിരിഞ്ഞ് ചാമുണ്ടിക്കാവിലേക്ക് കുന്നിറങ്ങി.

          ഇടവഴി വെട്ടി വീതികൂട്ടിയ പാതയുടെ ഇരുഭാഗത്തേയും പറങ്കിമാവിൽനിന്നും ഇറ്റിവീണ മഴവെള്ളത്തിൽ താറിളകിപ്പോയ കല്ലുകൾക്ക്മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ പവിത്രൻ ഭാര്യ ഉഷയോടും അമ്മയോടുമായി സംശയം പങ്കുവച്ചു. "ഭാസ്കരൻമാഷ്‌ എന്തിനായിരിക്കും കാണാൻ പറഞ്ഞിട്ടുണ്ടാവുക?" 
"പൈസക്ക് വേണ്ട്യായിരിക്കും. അല്ലാതെന്തിനാ?" ഉഷ നീരസത്തോടെ പറഞ്ഞു.
"മറ്റെന്തെങ്കിലും കാര്യുണ്ടാവും അല്ലാണ്ടങ്ങനെ പറയില്ല."  പവിത്രൻ ഉഷയെ തിരുത്തി.
അപ്പോൾ അമ്മ. "നിന്ക്ക് കയ്ന്നത് കൊടുത്തെ. കൊടുക്കാഞ്ഞിറ്റ് പരാതീം ദേഷ്യും ആകണ്ട."
ഉഷ വിയോജിപ്പ് പ്രകടിപ്പിച്ചു. "എല്ലാ വരവിനും കൊടുക്കണോ സംഭാവന? കഴിഞ്ഞ പ്രാവശ്യം വന്നപ്പൊ  കൊടുത്തത് പോരെ?"
ഉഷ അങ്ങനെയേ പറയൂ. അല്പം പിശുക്കിയാണ്. അതിനർത്ഥം പൈസയോട് അത്യാഗ്രഹമുള്ളവളെന്ന് തെറ്റിധരിക്കരുത്. ഒരു ഭാര്യയുടെ കടമ ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുന്നവളാണ്. പവിത്രൻ അങ്ങനെയേ കരുതാറുള്ളൂ. 

          ഭാസ്കരൻമാഷ്‌ മാലപ്പറമ്പിലെ ഒരു പ്രമുഖ സാംസ്കാരികപ്രവർത്തകനാണ്. പവിത്രന്റെ അച്ഛൻ കുമാരൻ മരണപ്പെടുന്നതുവരെ ആ വീട്ടിലെ ഒരു സന്ദർശകനായിരുന്നു അദ്ദേഹം. ദുബായിൽനിന്നും അവധിയിൽ എത്തുമ്പോഴൊക്കെ പവിത്രനിൽനിന്ന് സംഭാവന ചോദിക്കുക പതിവാണ്. വായനശാലയ്ക്ക് വേണ്ടി അല്ലെങ്കിൽ കലാസമിതിക്ക് വേണ്ടി അതുമല്ലെങ്കിൽ സ്കൂളിന്റെ പി.ടി.എ ക്ക് വേണ്ടി. രണ്ടുദിവസം വായനശാലയിലും കലാസമിതിയിലും അന്വേഷിച്ചു. കണ്ടില്ല. അങ്ങനെയാണ് സ്കൂളിൽ പോയി കണ്ടത്. അദ്ദേഹം ഓഫീസ്റൂമിൽ ഹെഡ്മാസ്റ്ററുടെ കസേരയിൽ ഇരുന്ന് എന്തൊക്കെയോ എഴുതുകയായിരുന്നു.
"പവിത്രാ കയറിയിരിക്കൂ."
ഓഫീസ്റൂമിലേക്ക്‌ കയറിയപ്പോൾ പവിത്രന്റെ മനസ്സിൽ ഗൃഹാതുരമായ ഓർമ്മ ഉണർന്നുവരാതിരുന്നില്ല.    ഇരുപത്തിയെട്ട്  വർഷങ്ങൾക്ക് മുൻപ് ഏഴാംതരം കഴിഞ്ഞ് കൂളിപ്പുഴ സ്കൂളിൽ എട്ടാംതരത്തിൽ ചേരാൻ ടി.സി വാങ്ങിക്കുന്നതിനാണ് അവസാനമായി ഈ മുറിക്കകത്ത് ഇങ്ങനെ നിന്നത്. അന്ന് ഭാസ്കരൻമാഷ്‌ ഇരിക്കുന്നിടത്ത്‌ ഗോപാലൻമാഷായിരുന്നു. കസേരയും മാറിയിട്ടുണ്ട്. മേശ പഴയത് തന്നെയാണെന്ന് തോന്നി, കണ്ടപ്പോൾ.
"പവിത്രൻ ഇരിക്കൂ" അഭിമുഖമായി ഇട്ടിരിക്കുന്ന കസേരയിലേക്ക് ചൂണ്ടി ഭാസ്കരൻമാഷ്‌ ക്ഷണിച്ചു.
ഗൃഹാതുരമായ ഓർമ്മകൾ മനസ്സിൽനിന്നിറക്കാതെതന്നെ മാഷിന്റെ ക്ഷണം സ്വീകരിച്ചു.
"ധൃതിയുണ്ടോ പോകാൻ?" മാഷിന്റെ ചോദ്യം "ഒരു അഞ്ചുമിനിട്ട് കാത്തിരിക്കുന്നതിൽ ബുദ്ധിമുട്ടാവുമൊ?"
"ഇല്ല മാഷെ"
അദ്ദേഹം അഞ്ചുമിനുട്ടിൽ കൂടുതൽ സമയമെടുത്തു. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം അടച്ചുവച്ച് മാഷ്‌ പറഞ്ഞു. "ഒരു അദ്ധ്യാപകന്റെ ഉത്തരവാദിത്തം വളരെ വലുതാണ്‌. സമൂഹത്തെ വാർത്തെടുക്കുന്നത് ഞങ്ങളല്ലെ." 
പവിത്രൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നിട്ട് ചോദിച്ചു "മാഷ്‌ എന്തിനാ എന്നോട് കാണണമെന്ന് പറഞ്ഞെ?"
മറുപടി ഒരു ചോദ്യമായിരുന്നു. "മോൾക്ക്‌ എത്ര വയസ്സായി?"
"അഞ്ചുവയസ്സ്. യു.കെജിയിൽ പഠിക്കുന്നുണ്ട്."
"അപ്പോൾ അടുത്തകൊല്ലം ഒന്നാംക്ലാസ്സിൽ ചേർക്കാനാവും."
"അതെ."
"കാണണമെന്ന് പറഞ്ഞത് മറ്റൊന്നിനുമല്ല. മോളെ ഈ സ്കൂളിൽതന്നെ ചേർക്കണമെന്ന് പറയാനാണ്."
പവിത്രന് പെട്ടെന്നൊരു മറുപടി പറയാൻ പറ്റിയില്ല. സാവധാനം പറഞ്ഞുതുടങ്ങി.  "അത്... ഞാൻമാത്രം തീരുമാനിക്കേണ്ട കാര്യല്ലല്ലോ മാഷെ. ഇപ്പോൾ എല്ലാവരും ഇംഗ്ലീഷ്മീഡിയത്തിലാണ് കുട്ടികളെ..."
മുഴുമിപ്പിക്കുന്നതിന് മുൻപേ മാഷ്‌ ഇടപെട്ടു. "സ്കൂളിൽ കുട്ടികളൊക്കെ കുറവാണ്. ഇങ്ങനെപോയാൽ അടുത്ത്തന്നെ ഈ സ്കൂളും പൂട്ടേണ്ടിവരും.  അടുത്തവർഷം എത്ര കുട്ടികളെ കിട്ടുമെന്ന് പറയാനാവില്ല. ഇപ്പോഴേ വീടുകൾ കയറിയിറങ്ങണം."
പവിത്രൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. "ഞങ്ങളൊന്നാലോചിക്കട്ടെ എന്നിട്ടേ തീരുമാനിക്കാൻ പറ്റു."
അവസാനമായി മാഷ്‌ പറഞ്ഞു. "ഒരു ഡിവിഷൻ കുറയുമ്പോൾ ഒരദ്ധ്യാപകന്റെ തൊഴിലാണ് നഷ്ട്ടമാവുന്നത്. എനിക്ക് മൂന്നുകൊല്ലംകൂടി കാഴിഞ്ഞാൽ റിട്ടയറാവാം. ബാക്കിയുള്ളവർ ചെറുപ്പക്കാരാണ്. ഒരു തലമുറയുടെ ജീവിതം വ്യർത്ഥമാവരുതെന്ന ആഗ്രഹവുമുണ്ട്, പ്രത്യേകിച്ച് കുമാരേട്ടനെപ്പോലുള്ളവരുടെ."
പവിത്രൻ മറുപടി ആവർത്തിച്ചു. "ഞാങ്ങളൊന്നലോചിക്കട്ടെ മാഷെ."

          ഭാസ്കരൻമാഷോട് യാത്ര പറഞ്ഞ് സ്കൂളിന്റെ പടവുകളിറങ്ങി. അപ്പോൾ സ്കൂൾമുറ്റത്ത് ഏതാനും കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരിയായ അദ്ധ്യാപിക പവിത്രനെ നോക്കി പുഞ്ചിരിച്ചു. പവിത്രൻ തിരിച്ചും.
"എന്നെ ഓർമ്മീണ്ടോ?"
"മ്ഉം...പിന്നെ ഓർമില്ലാണ്ട്?"
അത് പുലയൻരാമന്റെ മകളാണ്. മല്ലിക. പണ്ട് കുട്ടിക്കാലത്ത് അവൾ വീട്ടിൽ വരാറുണ്ടായിരുന്നു, അമ്മ പുലച്ചിതങ്കയുടെ കൂടെ. പായകൾ മെടഞ്ഞ് വീടുകൾതോറും കയറി വിറ്റ് ജീവിച്ചിരുന്നവരായിരുന്നു രാമനും തങ്കയും. അവർ മക്കളെ പോറ്റിവളർത്തിയത് അങ്ങനെയാണ്. അവരുടെ മക്കളും പവിത്രനും ജനിക്കുന്നതിനും മുൻപ് കൂളിപ്പുഴയിലൂടെ ഒഴുകുന്ന പുഴയുടെ തീരത്ത് കുഞ്ഞഹമ്മദ് മാപ്ലയുടെ തെങ്ങിൻതോപ്പിനോട് ചേർന്നുള്ള പുറമ്പോക്കിൽ കുടിൽകെട്ടി താമസിച്ചിരുന്നവരാണ്.  സർക്കാർഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ കുഞ്ഞഹമ്മദ് മാപ്ല പുയൻരാമനെയും തങ്കയെയും  രാമന്റെ വൃദ്ധരായ മാതാപിതാക്കളെയും കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുമാരന്റെ നേതൃത്വത്തിൽ ഏതാനും കമ്മ്യുണിസ്റ്റ്കാർ തടയുകയായിരുന്നു.  തങ്ക ഒരിക്കൽ പവിത്രന്റെ വീട്ടുമുറ്റത്ത് വച്ച് ഈ ചരിത്രം വിവരിച്ചിട്ടുണ്ട്. 
അവർ പവിത്രനെ സ്നേഹത്തോടെ നോക്കിപറഞ്ഞു. "നിന്റച്ഛൻ വന്നില്ലെങ്കില് അന്ന് നമ്മ പോയെത്തുള്ളി ചാകണ്ടിവെര്വേനും." 
അവരുടെ മകൾ ഒരു അദ്ധ്യാപിക ആയിരിക്കുന്നു. വീട് നിൽക്കുന്ന പറമ്പിന്റെ ആധാരം പണയപ്പെടുത്തിയാണ്‌ അവർ മക്കളെ പഠിപ്പിച്ചിരുന്നത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ രാമനോ തങ്കയൊ വീട്ടിൽ വന്ന് അച്ഛനോട് പറയാറുണ്ട്‌.. ഭാസ്കരൻമാഷ്‌ പറഞ്ഞതുപോലെ ഒരു തലമുറയുടെ ജീവിതം വ്യർത്ഥമായിട്ടില്ല. പവിത്രൻ സന്തോഷിച്ചു.
പക്ഷെ, മല്ലിക തിരുത്തി. "സ്ഥിരായിട്ടില്ല. ഒരു ടീച്ചർ പ്രസവിക്കാൻ ലീവിൽ പോയിട്ട്ണ്ട്. ടീച്ചർ തിരിച്ചുവരുന്നവരെമാത്രം."

          അദ്ധ്യാപികയെയും കുട്ടികളെയും കടന്ന് പാതയോരത്തേക്ക് നടക്കുമ്പോൾ അച്ഛന്റെ കാൽപ്പാടുകൾ അന്വേഷിക്കുകയായിരുന്നു, പവിത്രൻ. ആരും ശ്രദ്ധിക്കാതെപോയ അവ പിന്തുടർച്ചക്കാരായ ആരുടെയൊക്കെയൊ കാൽപ്പാടുകളാൽ മാഞ്ഞുപോയിരുന്നു. മായാതെ കിടക്കുന്നത് സ്കൂളിന്റെ ചുമരിലെ എഴുത്ത് മാത്രമായിരുന്നു.  'ഉദ്ഘാടനം: ഇ. എം. എസ് നമ്പൂതിരിപ്പാട്‌ (ബഹു: കേരള മുഖ്യമന്ത്രി)'


          മാലപ്പറമ്പ്കാരുടെ വിയർപ്പുതുള്ളികളുടെ നനവ്‌ എവിടെ? അതും വരണ്ടുപോയിരിക്കുന്നു. അവരുടെ തോളോട് തോൾ ചേർന്ന് മെയ് മറന്നുകൊണ്ടുള്ള പരിശ്രമത്തിന്റെ ഫലമെന്ന ചരിത്രവും മാഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോൾ പിന്നിൽനിന്ന് മല്ലികയുടെ വിളികേട്ടു. തിരിഞ്ഞുനോക്കി.

"ഒരു കാര്യം പറയാനാണ്."
"എന്താ?"
"നിങ്ങളെ മോളെ ഈ സ്കൂളിൽതന്നെ ചേർക്ക്വോ? കുട്ടികളുടെ എണ്ണം തികഞ്ഞാൽ ഞാനീടത്തന്നെ പെർമെനന്റാകും. ഞങ്ങളെ ക്കൂട്ടർക്ക്വേണ്ടി ജീവിച്ചയാളല്ലേ നിങ്ങളെ അച്ഛൻ."

          പക്ഷെ, മൂന്ന് കാര്യങ്ങൾ തടസമായി നിന്നു. ഒന്ന് ഉഷയുടെ താല്പര്യക്കുറവ്. ഉഷയുടെ താല്പര്യം മകളെ ഇംഗ്ലീഷ് മീഡിയത്തിൽത്തന്നെ പഠിപ്പിക്കമെന്നായിരുന്നു. രണ്ടാമത്തേത് അവസാനകാലം കുമാരാൻ തനിച്ചായിരുന്നു. പൂർണ്ണമായും തിരസ്കരിക്കപ്പെട്ടയാൾ. ജീവിച്ചിരിക്കുമ്പോൾ തന്നെ വിസ്മരിക്കപ്പെട്ടുപോയിരുന്ന ഒരു മനുഷ്യൻ. നിരാശനായിരുന്നു, മരിക്കുമ്പോൾ. മൂന്നാമത്തേത് പവിത്രന്റെ സഹപാഠിയായിരുന്ന കൃഷ്ണദാസ് നമ്പൂതിരിയായിരുന്നു. അയാൾക്ക് പങ്കാളിത്തമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയിട്ടുണ്ട്, കൂളിപ്പുഴയിൽ. ഏതോ ഒരു സന്ന്യാസിമഠത്തിനാണ് നിയന്ത്രണം.  അയാൾക്ക് പകുതി സമ്മതം കൊടുത്തിട്ടുണ്ട്, മകളെ അവിടെ ചേർക്കാമെന്ന്.


          പണ്ട് സവർണ്ണരുടെ പ്രതാപകാലത്ത് കൃഷ്ണദാസ് നമ്പൂതിരിയുടെ ഇല്ലം പ്രസിദ്ധമായിരുന്നു. സുപ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ. പക്ഷെ, ഇന്ന് ചിന്നിച്ചിതറിക്കിടക്കുന്ന അവകാശികൾ പലരും അവരവരുടെ  ഭാഗങ്ങൾ വിറ്റും പണയപ്പെടുത്തിയും മറുനാട്ടിലേക്ക് കുടിയേറിയും ശൂന്യതയിലേക്ക് മറഞ്ഞുകഴിഞ്ഞിരിക്കുന്നു. സുപ്രസിദ്ധിയിൽ അഭിമാനിച്ചും കുപ്രസിദ്ധിയിൽ  അപമാനിതനായും തകർച്ചയിൽ നിരാശനായും ജീവിക്കുകയായിരുന്നു അയാൾ. ഇംഗ്ലീഷിലും സംസ്കൃതത്തിലും നേടിയ എം.എ ബിരുദം ഒരു ഭാരമായി തോന്നുന്നുവെന്ന് ഒരവധിക്കാലത്ത് കണ്ടുമുട്ടിയപ്പോൾ നിരാശയോടെ പറഞ്ഞിരുന്നു.

"സവർണ്ണനായത്കൊണ്ട് ജോലി കിട്ടുന്നില്ല പവി. ഏതെങ്കിലും അമ്പലത്തിൽ പകരം ശാന്തിക്കാരനായി നിൽക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതം മുന്നോട്ട്പോകുന്നു."
"ശാന്തിക്കാരനായാലെന്താ? നല്ല വരുമാനല്ലേ കൃഷ്ണദാസാ?"
"വരുമാനൊക്കെയുണ്ട്. ചില ക്ഷേത്രങ്ങളിൽനിന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനേക്കാൾ വരുമാനം കിട്ടും. പക്ഷെ, ശാന്തിക്കാരനെ വിവാഹം കഴിക്കാൻ  നമ്പൂതിരിപെണ്‍കുട്ടികൾ തയ്യാറല്ല."
ഈയൊരു പരിഭവം പറഞ്ഞത് ഏതാണ്ട് പത്തുവർഷങ്ങൾക്ക് മുൻപാണ്. പവിത്രന്റെ വിവാഹം കഴിയുന്നതിനും മുൻപ്. കൃഷ്ണദാസ് നമ്പൂതിരി ഇപ്പോഴും അവിവാഹിതനാണ്.  നാല്പതുവയസ്സ് കഴിഞ്ഞു. 
പവിത്രൻ ആശ്ചര്യത്തോടെ ചിന്തിച്ചു. 'ഞാനും കൃഷ്ണദാസും മദ്ധ്യവയസ്കരായിരിക്കുന്നു! ഞാൻ രണ്ട് പെണ്‍കുട്ടികളുടെ അച്ഛൻ. കൃഷ്ണദാസ് കന്യാദാനം ലഭിക്കാതെ പോയ ഭാഗ്യദോഷി.'
ഇപ്പോഴും അയാൾ ആഗ്രഹിക്കുന്നു, ഒരിണവേണം.

          കഴിഞ്ഞ അവധിക്കാലത്ത്‌ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു.  "ഇപ്പോൾ ഞാനൊരു സ്കൂളിന്റെ ഉടമസ്ഥനാണ്. വിവാഹം കഴിക്കുന്ന പെണ്ണ് ആവശ്യപ്പെട്ടാൽ ശാന്തി വേണ്ടെന്ന് വെക്കാൻ എനിക്കാവും. പക്ഷെ, എന്റെ പ്രായത്തിന് യോജിച്ച പെണ്ണിനെ കിട്ടുന്നില്ല പവി."

പവിത്രൻ ഓർമ്മപ്പെടുത്തി.  "നമ്മൾക്കിനി ജീവിക്കാൻ കാലം വളരെക്കുറച്ചേയുള്ളൂ. പത്തോ പതിനഞ്ചോ വർഷം. അത് മറക്കരുത്."
"അറിയാമെടോ." കൃഷ്ണദാസ് നമ്പൂതിരി പവിത്രനെനോക്കി തലകുലുക്കിക്കൊണ്ട് പറഞ്ഞു.  "കാലം മനുഷ്യനെ ഉപയോഗിച്ച് ചവറ്റുകൊട്ടയിലേക്കെറിയുന്നു. നമ്മളതിനെ മഹാത്ഭുതമെന്ന് വാഴ്ത്തുന്നു."

          പവിത്രനെ കണ്ടുമുട്ടുമ്പോഴൊക്കെ കൃഷ്ണദാസ് നമ്പൂതിരിക്ക് പരാതികളും പരിഭവങ്ങളും ഒത്തിരിയുണ്ടാവും, കേരളത്തിലെ സാമൂഹ്യഅവസ്ഥകളെക്കുറിച്ച്.

ഒരിക്കൽ ചോദിച്ചു. "പവീ നിങ്ങൾ കമ്മ്യുണിസ്റ്റ്കാർ ആലോചിച്ചിട്ടുണ്ടോ നിങ്ങൾ നടപ്പാക്കിയ ഭൂപരിഷ്കരണനിയമം ആർക്കാണ് ഗുണം ചെയ്തതെന്ന്? എത്തേണ്ടവരുടെ കൈകളിൽ എത്തിയിട്ടുണ്ടോ ഞങ്ങളിൽനിന്നും പിടിച്ചെടുത്ത ഭൂമി?"
"എല്ലാം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് വിശ്വസിക്കുക. അതാണ്‌ വേണ്ടത്."  പവിത്രൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അച്ഛന്റെ രാഷ്‌ട്രീയത്തെ ന്യായീകരിക്കാനും.
പക്ഷെ, കൃഷ്ണദാസ് നമ്പൂതിരി സമ്മതിച്ചില്ല.  "എനിക്കറിയില്ല. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നോ അല്ലയോ എന്ന്. ഇപ്പോൾ ഞാൻ ഷെയർ എടുത്തിട്ടുള്ള സ്കൂൾ ഉൾപ്പെടെ. പക്ഷെ, അതെന്റെ ആവശ്യമാണെന്നെനിക്കുപ്പുണ്ട്."

          അങ്ങനെയാണ് ഭാസ്കരൻമാഷിന്റെയും പുലയൻരാമന്റെ മകൾ മല്ലികയുടെയും അപേക്ഷ തിരസ്കരിച്ച് കൃഷ്ണദാസ്‌ നമ്പൂതിരിയുടെ അപേക്ഷ സ്വീകരിച്ചത്. അതിനുശേഷം ഭാസ്കരൻമാഷെ കണ്ടുമുട്ടിയിട്ടില്ല. അദ്ധ്യയനവർഷം തുടങ്ങുമ്പോൾ പവിത്രൻ ദുബായിലായിരുന്നു. പക്ഷെ, അദ്ദേഹത്തിനുണ്ടായ പിണക്കത്തെക്കുറിച്ചും മാലപ്പറമ്പ് യു.പി.സ്കൂളിൽ ഒന്നാംതരം രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഒന്നുമാത്രമായെന്നും അതിൽത്തന്നെ കുട്ടികൾ കുറവാണെന്നും ഉഷ ഫോണ്‍സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. അടുത്ത വർഷം രണ്ടാംതരവും ഒരു ഡിവിഷൻ മാത്രമായി മാറും. 
"ഭാസ്കരൻമാഷെ കണ്ടിരുന്നു. ഒന്നും മിണ്ടീല്ല. അയാൾക്കെന്തോ ഒരു വല്ലായ്മപോലെ."  ഫോണ്‍സംഭാഷണത്തിനിടയിൽ ഉഷ പറഞ്ഞു.
അതുകേട്ടപ്പോൾ പവിത്രനും തോന്നി, ഒരു കുറ്റബോധം. ദിവസങ്ങളോളം ഉത്തരം കിട്ടാത്ത ചോദ്യവുമായി കഴിഞ്ഞു.  "ചെയ്തത് നന്ദികേടോ  നിന്ദയോ? അച്ഛനെ മനസിലാക്കിയത് ഭാസ്കരൻമാഷ്‌ മാത്രമായിരുന്നു."
നമ്മിൽ വിശ്വാസമർപ്പിക്കുന്നവരെ നിരാശപ്പെടുത്തേണ്ടിവരുമ്പോൾ അല്ലെങ്കിൽ വഞ്ചിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഒരുതരം മാനസികാവസ്ഥ... അതെങ്ങനെയാണ്‌ വിവരിക്കുക? പുതിയകാലം നമ്മളെ പഠിപ്പിക്കുന്നത് ഇങ്ങനെയൊക്കെ ജീവിക്കാനാണ് അല്ലെ?

          ക്രമേണ ജോലിത്തിരക്കിൽ മനസർപ്പിച്ചപ്പോൾ മറന്നുതുടങ്ങുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും ഓർമ്മപ്പെടുത്തൽ. പത്തുമണിവരെയുള്ള ഉറക്കം വെള്ളിയാഴ്ചകളിൽ പതിവാണെന്ന് ഉഷയ്ക്കറിയാം. അതുകൊണ്ടുതന്നെ പവിത്രന്റെ ഫോണ്‍വിളിക്കായി കാത്തിരിക്കും, ഉറക്കമുണരുന്നതുവരെ. പക്ഷെ, ഇന്ന് പതിവ് തെറ്റിച്ചു. പാതിമയക്കത്തിലായിരുന്നു അയാൾ.  മൂന്ന് മിസ്ഡ് കോൾ തുടർച്ചയായി വന്നു. അത്യാവശ്യമുണ്ടെങ്കിലേ ഉഷ അങ്ങനെ ചെയ്യാറുള്ളു.
കിടന്നിടത്തുനിന്നുതന്നെ തിരിച്ചുവിളിച്ചു.  "എന്താ?"
"ഉറക്കാണോ?" - ഉഷയുടെ ശബ്ദത്തിന് ഒരു അസാധാരണത്വം അനുഭവപ്പെട്ടു.
"മ്ഉം... ഉറക്കം കഴിഞ്ഞു."  ഉറക്കച്ചടവ് മാറാതെയുള്ള മറുപടി.
"അത് ഒരു കാര്യം പറയാനാ. വിഷമിക്കാനൊന്നും പാടില്ലാട്ടോ."
"എന്താ?"
"ആ ടീച്ചറില്ലേ?"
"ഏത് ടീച്ചറ്?"
"നിങ്ങൾ പറഞ്ഞ മല്ലികടീച്ചറ്. പൊലേൻരാമന്റെ മോള്. മരിച്ചുപോയി, ഇന്നലെരാത്രി."
"എന്റീശ്വരാ... എങ്ങിനെ?" പവിത്രൻ ഒരു ഞെട്ടലോടെ കിടക്കയിൽ എഴുന്നേറ്റിരുന്നുപോയി.
"എന്തോ വിഷം കഴിച്ചൂന്ന് പറീന്ന്, ആളുകള്. അവരെ വീടും പറമ്പ്വെല്ലാം പണയത്തിലാണ്പോലും. അതിന്റെ സങ്കടംകൊണ്ടാന്ന് പറീന്ന് എല്ലാരും."
***