Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, ഏപ്രിൽ 15, 2016

വിത്തും കൈക്കോട്ടും...


          വീണ്ടും വിഷു. ഓരോ പ്രദേശത്തുകാർക്കും പങ്കുവയ്ക്കാനുണ്ടാവും വ്യത്യസ്ഥമായ ഓർമ്മകൾ. സന്ധ്യകഴിഞ്ഞാൽ വീട്ടുമുറ്റത്ത് പടക്കങ്ങൾ പൊട്ടുകയും കമ്പിത്തിരിയും പൂത്തിരിയും നിലച്ചക്രവും അഗ്നിപുഷ്പങ്ങളായി വിരിയുകയും ചെയ്യും. അപ്പോൾ അടുക്കളയിൽ നെയ്യപ്പം തയാറാവുന്നുണ്ടാവും. കാലത്ത് കണികണ്ടാൽ മധുരമായ് കിട്ടുക നെയ്യപ്പമാണ്. മുപ്പത്-മുപ്പത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് എന്റെ ഗ്രാമത്തിലെ കുട്ടികളിൽ ചിലരെങ്കിലും പടക്കങ്ങൾ വാങ്ങിച്ചിരുന്നത് കശുവണ്ടി വിറ്റുകിട്ടിയ കാശുകൊണ്ടാണ്. 

      കണ്ണൂർ ജില്ലയിലെ നാട്ടിൻപുറങ്ങളിൽ അക്കാലത്ത് കശുമാവുകൾ മാത്രമുള്ള വിശാലമായ പറമ്പുകൾ ധാരാളമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ആർക്കും പ്രവേശിക്കാനാവാത്തവിധം മതിലുകൾ കെട്ടി വേർതിരിച്ചവയായിരുന്നില്ല അതൊന്നും. കശുമാവിൻതോട്ടത്തിലൂടെയുള്ള വഴികൾ നാട്ടുവഴികളാണ്. അതിന്റെ മുകളിൽ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള മൂത്തുപഴുത്ത മാങ്ങകൾ തൂങ്ങിനിൽക്കുന്നുണ്ടാവും. മാങ്ങയുടെ അടിഭാഗത്ത് മൂപ്പെത്തിയ കശുവണ്ടിയും. ചിലതൊക്കെ ഞെട്ടറ്റ് നിലത്ത് വീണുകിടക്കുന്നുണ്ടാവും. അതുവഴി നടന്നുപോകുന്നവരിൽ കശുമാവുകൾ ഇല്ലാത്ത വീടുകളിലെ വികൃതികളായ കുട്ടികളുമുണ്ടാവും. അവർ ശരിക്കും വഴിയാത്രക്കാരായിരിക്കില്ല. ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയായിരിക്കും അവർ പറമ്പിൽ പ്രവേശിക്കുന്നതുതന്നെ. വീണുകിടക്കുന്ന മാങ്ങയിൽനിന്നും കശുവണ്ടി വേർപെടുത്തിയെടുത്തി ട്രൌസറിന്റെ കീശയിലിടും. ആരും കാണുന്നില്ലെന്ന് ബോധ്യമായാൽ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തും. ഏറുകൊണ്ട് ചില്ലകളിലെ ഇലകൾ അനങ്ങുമ്പോൾ പറമ്പിന്റെ മറ്റേ അറ്റത്തുള്ള ഉടമസ്ഥൻ ശാപവാക്കുകളും തെറികളുമായി ഓടിവരും. കിട്ടിയ കശുവണ്ടിയുമായി കുട്ടികൾ ഓടിരക്ഷപ്പെടും. അത് വിറ്റുകിട്ടിയ കാശിന് പടക്കങ്ങൾ വാങ്ങി പൊട്ടിച്ചവരിൽ ചിലരെങ്കിലും ഇത് വായിക്കാതിരിക്കില്ല. അങ്ങനെയുള്ള കൂട്ടുകാർ എനിക്കുമുണ്ടായിരുന്നു. ചക്കയും മാങ്ങയും സുലഭമായിരുന്നു വിഷുക്കാലത്ത്. അതൊന്നും വിലകൊടുത്ത് വാങ്ങേണ്ടിവന്നിരുന്നില്ല. അണ്ണാനും വവ്വാലുകളും  തിന്നുബാക്കിയാക്കിയവ  വീട്ടുവളപ്പുകളിലും വഴിയോരങ്ങളിലും  വീണുകിടന്നിരുന്നു. ഈച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടാവും. മാവിന്റെ മുകളിലെ പഴുത്ത മാങ്ങകൾ കാക്കകൾ കൊത്തിത്തിന്നുന്നുണ്ടാവും. 

          കൊയ്ത്തു കഴിഞ്ഞ പാടം വെറുതെ വരണ്ടുണങ്ങാനിടാതെ പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്ത് കണിയൊരുക്കുന്ന ഈ ആചാരം തുടങ്ങിയത് ജാതിവ്യവസ്ഥകൾ രൂപപ്പെടുന്നതിനും മുൻപ് ജന്മിത്തവും അടിമത്തവും ഉണ്ടാവുന്നതിനും മുൻപുള്ള സംഘകാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. അതൊരുപക്ഷെ, അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പായോ കാലവർഷത്തിന്റെ വരവറിഞ്ഞ് പുതിയ നെൽക്കൃഷി തുടങ്ങാനായി പാടങ്ങളെ ഒരുക്കി തയ്യറായിനിൽക്കുക എന്നനിലയിലോ ഉള്ള ഒരു സ്വാഭാവിക ജീവിതചര്യമാത്രമായിരിക്കാം അക്കാലത്ത്. സാങ്കേതികവിദ്യകളൊന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ മനുഷ്യർ ഈയൊരു ദിവസത്തെ വർഷാരംഭമായി കണക്കാക്കിയതും കാലാവസ്ഥയുടെ കാലയളവുകൾ കൃത്യമായി മനസിലാക്കി ജീവിച്ചിരുന്നതും അത്ഭുതം തന്നെയാണ്. അവർക്കത്‌ സാധ്യമായിട്ടുണ്ടെങ്കിൽ മണ്ണിനെയും പ്രകൃതിയെയും ഹൃദയംകൊണ്ട് തൊട്ടറിയാൻ സാധിച്ചതുകൊണ്ടാണെന്നുമാത്രമേ കരുതാനാവൂ.

          അതിൽനിന്നും വിഷു എന്ന ആചാരം എത്ര മാറിയിരിക്കുന്നു! അങ്ങനെതന്നെയായിരുന്നോ അതിന്റെ പേര്? ആർക്കറിയാം.  സംഘകാലഘട്ടത്തിലാണ് വിഷുവിന്റെ ആരംഭമെങ്കിൽ അക്കാലത്ത് കേരളത്തിൽ ശൈവാരാധനയോ  വൈഷ്ണവാരാധനയോ  ആയിരുന്നില്ല. പിന്നീടെപ്പോഴോ കേരളത്തിന്റെ മണ്ണിലേക്ക് കുടിയേറിയവർ കെട്ടുകഥകളും ഐതിഹ്യങ്ങളുമുണ്ടാക്കി ദൈവികവൽക്കരിച്ച് ഭയപ്പെടുത്തിയും മതവൽക്കരിച്ചും നാടിന്റെ കാവൽക്കാരും ഉടമസ്ഥരുമായി. ജനങ്ങളെ സൂത്രത്തിൽ പലതായി തരംതിരിച്ചു. കാലക്രമേണ കണികാണുന്ന പ്രകൃതിവിഭവങ്ങൾക്കിടയിൽ ദൈവത്തിന്റെ രൂപങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും വിഗ്രഹങ്ങൾക്കുമായി പ്രാധാന്യം. അത്രയും കാലം മണ്ണിനെ കിളച്ച്മറിച്ച് പൊന്നുവിളയിച്ച കർഷകൻറെ അദ്ധ്വാനത്തിനും വിയർപ്പിനും മൂല്യമില്ലാതായി. കുടിയേറിയവർക്ക് മുന്നിൽ ഭൃത്യരും ഒറ്റുകാരും ആയവർ അവരുടെ പങ്കുകാരായി. അങ്ങനെ നാടുവാഴിത്തവും ജന്മിത്തവും അടിമത്തവുമൊക്കെയായി സാമൂഹ്യവ്യവസ്ഥിതിതന്നെ മാറി. അടിമകളായി മാറിയവർക്ക് വർഷത്തിലൊരിക്കൽ ഔദാര്യമായി ലഭിക്കുന്ന അവസരം ആഘോഷമാവാതിരിക്കില്ലല്ലൊ.

          ഒരു ഓർമ്മകൂടി ഇവിടെ പങ്കുവയ്ക്കാം. എന്റെ നാട്ടിൽ ഒരു പാടമുണ്ട്‌. കൊളച്ചേരി വയൽ എന്നാണ് അതറിയപ്പെടുന്നത്. എന്റെ കുട്ടിക്കാലത്ത് വിഷുക്കാലമായാൽ സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും വയലിൽ നിറയെ ആളുകളെ കാണാം. സ്ത്രീകളും കുട്ടികളുമായിരിക്കും കൂടുതലും. പുരുഷൻമാർ അപൂർവ്വം. കൊയ്ത്തുകഴിഞ്ഞ കണ്ടത്തിൽ പലതരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്യുന്നവരാണ്. നാട്ടിലെ മിക്ക വീട്ടുകാരും കൂട്ടത്തിൽ ഉണ്ടാവും. ഒരു കണ്ടത്തിൽ രണ്ടോ മൂന്നോ വീട്ടുകാർ കൃഷി ചെയ്യുമായിരുന്നു. വീടുകളിൽ മുളപ്പിച്ചെടുത്ത വിത്തുകളാണ് നടുന്നത്. വയലിന് സമാന്തരമായൊഴുകുന്ന തോട്ടിൽ മെലിഞ്ഞുണങ്ങിയ അരുവിപോലെ വെള്ളം ഒഴുകുന്നുണ്ടാവും. തോട്ടിൽ ചിലയിടങ്ങളിൽ ചെറിയ കുഴികൾ ഉണ്ടാക്കിവയ്ക്കുമായിരുന്നു, വെള്ളം സംഭരിക്കാൻ. അതിൽനിന്നും കോരിയെടുക്കുന്ന വെള്ളമാണ് അവയ്ക്ക് നനക്കുക. കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ അവ കിളിർക്കും. പിന്നെ തളിർക്കും, കായ്ക്കും. വെള്ളരിയും മത്തനും കുമ്പളവും ഉൾപ്പെടെ പലതരം പച്ചക്കറികൾ അതിന്റെ ഇലകൾക്കിടയിൽ സുരക്ഷിതമായി വളരും. എല്ലാത്തിനും സ്ത്രീകളുടെ മനസ്സിൽ എണ്ണമുണ്ടാവും. ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാലോ. വിഷു ആവാറാവുമ്പോഴേക്കും അവയൊക്കെ പൂർണ്ണവളർച്ചയെത്തിയിട്ടുണ്ടാവും. കൃഷിചെയ്തവർ എല്ലാവരും ഒരുമിച്ച് വിഷുവിന് മുൻപേ ഒരുദിവസം വിളവെടുക്കും. അതുകൊണ്ടായിരുന്നു വിഷുക്കണി ഒരുക്കിയിരുന്നത്. കൃഷിചെയ്യാൻ സാധിക്കത്തവരോ ഏതെങ്കിലും ഒരിനം ഇല്ലാത്തവരോ അയൽപക്കത്തോ കുടുംബക്കാരിലോ ഉണ്ടെങ്കിൽ അവർക്കും നൽകും അതിൽനിന്ന്.  ഒത്തൊരുമയും സ്നേഹവും മാത്രം മുതൽക്കൂട്ടായ ഒരു സംസ്കാരത്തിന്റെ ബാക്കി നൂറ്റാണ്ടുകൾക്ക് ശേഷവും ഒഴിഞ്ഞുപോവാതെ മനുഷ്യരുടെ ജീവിതചര്യയിൽ കൂടെതന്നെയുണ്ടായിരുന്നു, കുടിയേറ്റം ചെയ്യപ്പെട്ട ചാതുർവർണ്ണ്യത്തിന് തുടച്ചുനീക്കാൻ സാധിക്കാത്തവിധം.  അവർക്കതിന് ധൈര്യമുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. കാരണം, മണ്ണിനെയും പ്രകൃതിയെയും മറന്നുജീവിച്ചാൽ അവരും പട്ടിണി കിടക്കേണ്ടിവരുമെന്ന ബോധം അവർക്കുണ്ടായിരുന്നിരിക്കണം.

          പക്ഷെ,  ഞങ്ങളുടെ  വിഷുസദ്യ പച്ചക്കറികൾകൊണ്ട്  മാത്രമല്ല. മാംസവും ഉണ്ടാവും. ആട്ടിറച്ചിയും വിലകൂടിയ മീനും ഒക്കെയുള്ളതായിരുന്നു. ഇറച്ചിക്കോഴികൾ വ്യാപകമാവുകയും ആടുവളർത്തൽ കുറയുകയും ചെയ്തതോടെ ആട്ടിറച്ചിക്ക് പകരം ഇപ്പോൾ കോഴിയിറച്ചിയായെന്ന്മാത്രം. ടി.വി.ചാനലുകളിലും യുടൂബിലും നോക്കിയാൽ കാണാൻ സാധിക്കുന്നത് ബ്രാഹ്മണ്യത്തിന്റെയൊ മതപരമോ ആയ വ്യാഖ്യാനങ്ങളാണ്. മതമെന്ന സങ്കൽപംപോലും ഇല്ലാതിരുന്ന ഒരു  കാലത്തെ  ആചാരം   ദുർവ്യാഖ്യാനം   ചെയ്ത്  അതിന്റെ മാനുഷികമായ സത്തയെ ചോർത്തിക്കളയുകയും  പരസ്പര  ബന്ധമില്ലാത്ത മിത്തും വിശ്വാസങ്ങളും ഒക്കെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ വിഷുവും ഒരു ആഘോഷം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. കീടനാശിനികൾ തളിച്ച പച്ചക്കറികൾകൊണ്ട്  സദ്യ  ഒരുക്കിയും  മണ്ണിൽനിന്നും  അകന്ന്  പ്രകൃതിയുടെ താളങ്ങൾക്ക് കാതോർക്കാൻ നേരമില്ലാതെ സോഷ്യൽമീഡിയയിലെ സെൽഫികളായി... അങ്ങനെയങ്ങനെ ഇനിയും മാറിക്കൊണ്ടിരിക്കും. കാലത്തിന്റെ ഗതിവിഗതികൾ നമ്മൾ മനുഷ്യരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പമായിരിക്കില്ലല്ലൊ. ഇപ്പോഴും എവിടെയെങ്കിലും ഏതെങ്കിലും മരച്ചില്ലയിലിരുന്ന് വിഷുപ്പക്ഷി പാടുന്നുണ്ടാവും, ഒരുകാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ട്.
"ചക്കയ്ക്കുപ്പുണ്ടൊ
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത് 
കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
കൊണ്ടോയ് തിന്നോട്ട്..."

വെറുതെയെങ്കിലും നമുക്കും തിരിച്ചുപാടാം, ശുഭപ്രതീക്ഷയോടെ.
"ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാതിപ്പക്ഷി 
വിത്തും കൈക്കോട്ടും കൊണ്ട് എത്താൻ വൈകല്ലെ..."
*** 
       
(സിറാജ് ഖത്തർ എഡീ ഷന്റെ വിഷു സപ്ലിമെന്റിൽ  പ്രസിദ്ധീകരിച്ചത്.)

ബുധനാഴ്‌ച, ജനുവരി 07, 2015

പുതുവർഷം

               ഒരു വർഷം അവസാനിക്കുകയാണ്. പുതിയ വർഷം ആരംഭിക്കുമ്പോൾ ഫെയ്സ്ബുക്കിൽ ആശംസകളർപ്പിച്ചുകൊണ്ട്  എന്തെഴുതുമെന്ന് ഒരുദിവസം മുഴുവൻ ആലോചിച്ച ശേഷമാണ് രജനീഷ് വിശ്വനാഥൻ ഇങ്ങനെ എഴുതിയത്.

"നമ്മളിപ്പോൾ പോയ വർഷത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവയ്ക്കുകയും വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് സ്വപ്നം കാണുകയുമാണ്. പക്ഷെ, എല്ലാ ദിവസവും സംഭവിക്കുന്നതുപോലെ സൂര്യൻ ഉദിക്കുകയും നമുക്ക് മുന്നിലെ ഇരുട്ടിനെ ഇല്ലാതാക്കി പ്രകാശം പരത്തുന്നുവെന്നതിൽകവിഞ്ഞ് ജനുവരി ഒന്നിന്റെ ആരംഭത്തിന് മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ?

ഒരുപക്ഷെ, ഇങ്ങനെയും പറയാമായിരിക്കാം. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്ത് പൂർത്തീകരിക്കുകയും  മറ്റൊരു പ്രദക്ഷിണം തുടങ്ങുകയും ചെയ്യുന്ന നിമിഷം. അപ്പോൾ ഭൂമിക്ക് അങ്ങനെയൊരു സ്റ്റാർട്ടിങ്ങ് പോയിന്റോ ഫിനിഷിങ്ങ് പോയിന്റോ ഉണ്ടോ? ഇല്ലെന്നു തന്നെപറയാം. അത്  മനുഷ്യരുടെ മാത്രം ഫിനിഷിങ്ങ് പോയിന്റും സ്റ്റാർട്ടിങ്ങ് പോയിന്റുമാണ്.

കഴിഞ്ഞ ജനുവരി ഒന്നുമുതൽ മനുഷ്യർ ചെയ്തുകൊണ്ടിരുന്ന സ്നേഹവും സൗഹൃദവും പങ്കുവെക്കലിന്റെയും, പ്രതികാരത്തിന്റെയും, കള്ളത്തരത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണങ്ങളുടെയും, ചതിയുടെയും, നിന്ദയുടെയും കണക്കുകൾ പരിശോധിച്ച്  വെട്ടിമാറ്റേണ്ടവ വെട്ടിമാറ്റാനും പുതിയ പട്ടിക തയ്യാറാക്കി പൂർത്തീകരിക്കാനാവാത്തവ പൂർത്തീകരിക്കാനും പുനരാഖ്യാനം ചെയ്യേണ്ടവ പുനരാഖ്യാനം ചെയ്യാനുമുള്ള പരിശ്രമത്തിന്റെ ആരംഭം.

അപ്പോഴും കാലം മനുഷ്യരെയും പിൻതള്ളി അതിന്റെ അനന്തമായ പ്രയാണം തുടരുകതന്നെ ചെയ്യുന്നു, സ്റ്റാർട്ടിങ്ങ് പോയിന്റോ ഫിനിഷിങ്ങ് പോയിന്റോ ഇല്ലാതെ.”

                അയാൾ എഴുതിയ സ്റ്റാറ്റസിലേക്ക്തന്നെ  നോക്കി  മാളവിക ഏറെ നേരം ഇരുന്നു. ലൈക്ക് ചെയ്യണോ എന്തെങ്കിലും കമന്റിടണോ എന്നാലോചിച്ചു. ഒരുവർഷം മുൻപ് വരെ രജനീഷ് എന്തെഴുതിയാലും ആദ്യം വായിക്കുന്നത് മാളവിക ആയിരുന്നു. ഫെയ്സ്ബുക്ക്  വരുന്നതിനും മുന്പെയുള്ള പതിവാണ്. അവളുടെ എഴുതപ്പെടാത്ത അഭിപ്രായങ്ങൾ ആയിരുന്നു അയാൾക്ക് ഏറ്റവും പ്രിയം. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം സ്വന്തം വാളിൽ ഇങ്ങനെ എഴുതി.

"പന്ത്രണ്ട് വർഷങ്ങൾക്കുമുൻപ് ഡിസംബർ മുപ്പത്തിയൊന്ന് ജനുവരി ഒന്നുമായി ചേരുന്ന നിമിഷത്തിലാണ് ഞാനാദ്യമായി ഒരു പുരുഷന്റെ ചുണ്ടിൽ ചുംബിക്കുന്നത്. അല്ലെങ്കിൽ ആദ്യമായി ഒരു പുരുഷൻ എന്റെ ചുണ്ടിൽ ചുംബിക്കുന്നത്. ഊട്ടിയിലെ തണുപ്പിനെ വകവയ്ക്കാതെ പുതുവർഷത്തെ വരവേൽക്കാനുള്ള ആരവങ്ങൾക്കിടയിൽ.

ഞങ്ങൾ ജോലി ചെയ്തുകൊണ്ടിരുന്ന 'ദ ടവർ' എന്ന കണ്‍സ്ട്രക്ഷൻ കമ്പനിയുടെ പിക്നിക് ട്രിപ്പായിരുന്നു അത്. ആദ്യരാത്രിയിൽ എനിക്കയാൾ തന്ന ആർത്തിപൂണ്ട ചുടുചുംബനത്തെക്കാൾ മധുരവും സൗന്ദര്യവും അതിനായിരുന്നു.

വർഷങ്ങൾക്കുശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതും ഇതുപോലൊരു ഡിസമ്പർ മുപ്പത്തിയൊന്നാം തിയ്യതിയായിരുന്നു. അതായത് കഴിഞ്ഞ വർഷം. കാരണം അറിയുമ്പോൾ നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നെനിക്കറിയില്ല. അയാൾക്കൊരു കുഞ്ഞിനെ വേണം. ഗർഭം ധരിക്കാനും പ്രസവിക്കാനും ഞാൻ തയ്യാറല്ലായിരുന്നു. ശാസ്ത്രം വളരെയേറെ പുരോഗമിച്ചുകഴിഞ്ഞ പുതിയ കാലത്ത് ഗർഭപാത്രത്തിന്റെ ഉപയോഗശൂന്യതയെക്കുറിച്ചാണ് ഞാനിപ്പോൾ  ചിന്തിക്കുന്നത്."

          കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നാം തിയ്യതി വൈകുന്നേരം, സ്വന്തമായി വാടകയ്ക്കെടുത്ത ഫ്ലാറ്റിലേക്ക് മാറുമ്പോൾ  അവൾ പറഞ്ഞു. "വസ്ത്രങ്ങളും ലാപ്ടോപ്പും ഐഫോണും ഞാനെടുക്കുന്നുണ്ട്. ആഭരണങ്ങൾ ഷെൽഫിലുണ്ട്. താലിമാലയൊഴികെ. തീരുമാനമാവുന്നതുവരെ അതെന്റെ കഴുത്തിൽ കിടക്കട്ടെ."

"എന്തെങ്കിലും സഹായം ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട." രജനീഷ് പറഞ്ഞു.

അത് കേട്ടതായി ഭാവിക്കാതെ മാളവിക വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇനിയെത്രകാലം തനിച്ച് കഴിയണമെന്ന് ആലോചിക്കുകയായിരുന്നു രജനീഷ്. അവരെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. വിവാഹം കഴിഞ്ഞ് എഴുവർഷത്തിനിടയിൽ പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ദേഷ്യം വരുമ്പോഴൊക്കെ ഡിവോർസിനെപ്പറ്റി പറഞ്ഞ് മറ്റൊരു ഫ്ലാറ്റിൽ മാളവിക തനിച്ച് താമസിക്കും. പക്ഷെ, അതൊന്നും ഒന്നരയോ രണ്ടോ മാസത്തിൽ കൂടുതൽ നിലനിന്നിരുന്നില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു നാളിലാണ് കൂടെ ജോലി ചെയ്യുന്ന ലെബനോണ്‍കാരന്റെ അത്താഴത്തിനുള്ള ക്ഷണവും അത്താഴം കഴിച്ചുകൊണ്ടിരിക്കെ അയാൾ നടത്തിയ പ്രണയാഭ്യർത്ഥനയും ആ രാത്രിയിലെ ഉറക്കം അയാളുടെ ഫ്ലാറ്റിലാകാമെന്ന് ക്ഷണിച്ചതും തന്റെ ഫെയ്സ്ബുക്ക് ചുമരിൽ എഴുതിയത്. അതിന് കിട്ടിയ റെക്കോർഡ് ലൈക്കുകളും കമന്റുകളും ഫെയ്സുബുക്കിലെ സ്ത്രീകളിൽ കുറച്ചൊന്നുമല്ല അസൂയയുളവാക്കിയത്.

       എല്ലാവർഷവും ഡിസംബർ മുപ്പത്തിയൊന്നാം തിയ്യതി അവളുണ്ടായിരുന്നു കൂടെ. കഴിഞ്ഞ വർഷത്തേത് ആദ്യത്തെ അനുഭവമായിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ തനിച്ചിരുന്ന് ചാനലുകളിലെ പുതുവർഷപ്പരിപാടികൾ കണ്ടുമടുത്തപ്പോൾ ടെലിവിഷൻ ഓഫ്‌ ചെയ്യാതെതന്നെ ലാപ്ടോപ്പ് ഓണ്‍ ചെയ്ത് വെറുതെ ഓരോ ഇടങ്ങളിൽ ക്ലിക്ക് ചെയ്ത് സമയം കളയുകയായിരുന്നു. പെട്ടെന്നാണ് ടെലിവിഷനിൽ നിന്നും ചെറുപ്പക്കാരുടെ നിലയ്ക്കാത്ത ആരവങ്ങൾ ഉയർന്നത്. പുതുവർഷപ്പുലരിയുടെ ആരവം.

മൊബൈൽ ഫോണ്‍ എടുത്ത് മാളവികയുടെ നമ്പറിലേക്ക് വിളിച്ചു. രജനീഷ് പറയുന്നതിന് മുൻപേ മാളവിക പറഞ്ഞു. "ഹാപ്പി ന്യു ഇയർ"
"സെയിം റ്റു യു."
അപ്പുറത്ത് ഫോണ്‍ ഡിസ്കണക്റ്റ് ആവുന്ന ശബ്ദം.

 രജനീഷ് ഓർത്തു. പ്രവാസജീവിതത്തിന്റെ ഒന്നാം വാർഷികത്തിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ - "നിനക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ കൂട്ടികൊണ്ടുവരാം." - എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞിരുന്നത്. "മതമോ ജാതിയോ പണമോ ഒന്നും കാര്യമാക്കേണ്ട." മാളവികയെ അവർക്കറിയാമായിരുന്നു.

"വല്ലപ്പോഴും എന്റെ അച്ഛനെയും അമ്മയെയും വിളിക്കണം." കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏതോ ഒരു ഫോണ്‍സംഭാഷണത്തിനിടയിൽ രജനീഷ് ഓർമ്മപ്പെടുത്തി. "പെട്ടെന്ന് അവർ ഇതറിയുമ്പോൾ ഉൾക്കൊള്ളാനായെന്ന് വരില്ല. അവരൊക്കെ പഴയ ആൾക്കാരല്ലേ?"

"അവർ മാത്രമല്ലല്ലൊ. നിങ്ങളും പഴഞ്ചനാണ്. പാരമ്പര്യത്തിന്റെ ബന്ധനങ്ങളിൽനിന്നും മുക്തനാവാൻ ഇനിയും സമയമുണ്ട്. അങ്ങനെയെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിച്ചാൽ മതി."

           ഒരു വർഷം കഴിഞ്ഞു. വീണ്ടും ഒരു ഡിസംബർ മുപ്പത്തിയൊന്ന്. മാളവിക പതിവുപോലെ ഒന്നരയോ രണ്ടോ മാസത്തിനുശേഷം തിരിച്ചുവന്നില്ല. ഒരു തവണ അവളുടെ ഫ്ലാറ്റിൽ പോയി വിളിച്ചു.

"വാർദ്ധക്ക്യത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്കാവില്ല." അവൾ അങ്ങനെയാണ് പറഞ്ഞത്. "മകൾ, ഭാര്യ, അമ്മ, മുത്തശ്ശി ഇങ്ങനെയൊക്കെയാണ് ഞങ്ങൾ സ്ത്രീകൾ ജീവിക്കേണ്ടതെന്ന പിടിവാശി എന്തിനാണ്?"

                    ലാപ്ടോപ്പ് ക്ലോസ് ചെയ്ത് വീണ്ടും ടെലിവിഷന്റെ റിമോട്ട് കംട്രോൾ എടുത്ത്  ബട്ടണ്‍ അമർത്തി. പുതുവർഷത്തെ വരവേൽക്കാൻ നഗരങ്ങളോടൊപ്പം ചാനലുകളും തയാറായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ മൊബൈൽഫോണ്‍ റിങ്ങ്  ചെയ്തത്. ഖത്തറിലെ കൂളിപ്പുഴ പഞ്ചായത്ത് കൂട്ടായ്മയുടെ പ്രസിഡണ്ട് ഡോക്ടർ ലത്തീഫിന്റെ ഭാര്യ നൂർജഹാന്റെ ശബ്ദം.

നൂർജഹാനിലൂടെയായിരുന്നു ഡോക്ടർ ലത്തീഫിനെ പരിചയപ്പെടുന്നത്. രജനീഷും നൂർജഹാനും അയൽപക്കക്കാരാണ്. പെയ്തുതീരാത്ത കാർമേഘങ്ങൾക്ക് കീഴെ ഒരു പുഴപോലെ രൂപം മാറുന്ന മാലപ്പറമ്പ് വയലിന്റെ ഇരുഭാഗങ്ങളിൽനിന്ന്കൊണ്ട്  സൗഹൃദം പങ്കിട്ടുവളർന്നവർ. കൂടാതെ കൂളിപ്പുഴ സ്കൂളിലെ സഹപാഠികളുമായിരുന്നു. ക്ലാസിലെ വികൃതിയായ ചെക്കൻ. ഏറ്റവും സുന്ദരിയും ഉപ്പകൊണ്ടുവരുന്ന ഗൾഫ് പെർഫ്യൂമിന്റെ സുഗന്ധവുമുള്ള പെണ്ണ്.  ഇളം റോസ് നിറമുള്ള അവളുടെ തുടുത്ത കവിളുകൾ പോലെ മറ്റു പെണ്‍കുട്ടികൾക്കില്ലാത്തതിന് ആണ്‍കുട്ടികൾ കാരണം കണ്ടെത്തി. "ദിവസവും പോത്തിറച്ചി തിന്നിട്ടാ."

പത്തുവർഷങ്ങൾക്കുമുൻപ് ഖത്തറിലേക്ക് വരുമ്പോൾ അവളുടെ ഉമ്മ ഉണ്ടാക്കിയ ഉന്നക്കായുടെ* ഭദ്രമായി പൊതിഞ്ഞ ഒരു കെട്ട് ഏല്പിക്കുമ്പോൾ ഡോക്ടർ ലത്തീഫിന്റെ ഫോണ്‍നമ്പറും കൊടുത്തു.

"രജനീഷ് പുറപ്പെട്ടോ?" നൂർജഹാൻ ചോദിച്ചു.
"ഇല്ല. ഇതാ ഒരു പതിനഞ്ചുമിനുട്ട്കൊണ്ട് അവിടെയെത്തും."
ഷേവ് ചെയ്യണം, കുളിക്കണം, ഒരു കട്ടൻചായ ഉണ്ടാക്കി കഴിക്കണം... എന്നിട്ടും വെറുതെ നുണ പറഞ്ഞു. "പതിഞ്ചുമിനുട്ട്കൊണ്ട് അവിടെയെത്തും."
"അതേയ്,  പുറപ്പെട്ടിട്ടില്ലെങ്കിൽ വണ്ടിയെടുക്കെണ്ടെന്ന് പറയാനാ വിളിച്ചേ. ഞങ്ങൾ അതുവഴിയാണ് വരുന്നത്.  ഒരുമിച്ച് പോകാം. ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യ് കേട്ടോ. ഞങ്ങൾ റെഡിയാവുന്നെയുള്ളൂ."
"ഓകെ. ഇവിടെയെത്തുമ്പോൾ ഒന്നു വിളിക്കണേ."
അപ്പോഴേക്കും നൂർജഹാൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു. കൂളിപ്പുഴ പഞ്ചായത്തുകൂട്ടായ്മയുടെ ന്യുഇയർ ആഘോഷമുണ്ട്. അതിന്റെ വാർഷികം കൂടിയാണ്. അതിന് പോകാനാണ്.

അരമണിക്കൂർ സമയം ധാരാളമാണ്. ഷേവ് ചെയ്യുന്നതിനിടെ കട്ടൻചായ ഉണ്ടാക്കി  മീശയിലെ നരവീണ രോമങ്ങൾ മാത്രം വെട്ടിക്കളഞ്ഞ്  പേരിനൊരു കുളിയും കഴിഞ്ഞ് കട്ടൻചായയും കഴിച്ച്  വസ്ത്രം മാറുമ്പോഴേക്കും നൂർജഹാന്റെ ഫോണ്‍വിളി വീണ്ടും.
"ദാ ഞങ്ങളിവിടെ എത്തികെട്ടോ. വെളിയിലിറങ്ങി നിന്നോളു."

രണ്ടോ മൂന്നോ മിനുട്ട് മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളു. കാറിന്റെ മുൻവശത്തെ സീറ്റിൽ നൂർജഹാൻ ഇരിക്കുന്നതുകൊണ്ട്‌ പിന്നിലെ ഡോർ തുറന്നപ്പോഴാണ്, ഒട്ടും പ്രതീക്ഷിക്കാതെ മാളവിക മറ്റേ അറ്റത്ത്‌ ഇരിക്കുന്നു!

ഡോക്ടർ ലത്തീഫ്  പറഞ്ഞു. "വേഗം കയറു രജനീഷ്"

ഒരുതവണ മാത്രം തന്റെ  മുഖത്ത് നോക്കി പിന്നെ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു മാളവിക. കാറിൽ ഡോക്ടർ  ലത്തീഫും രാജനീഷും മാത്രം സംസാരിച്ചു, തുടക്കത്തിൽ.

"രജനീഷ് ശ്രദ്ധിച്ചിട്ടുണ്ടോ?  മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ചിഹ്നങ്ങളില്ലാതെയുള്ള ആഘോഷമാണ് ന്യുഇയർ."
"അതുകൊണ്ടുതന്നെ എങ്ങനെയും ആഘോഷിക്കാം." രജനീഷ് പറഞ്ഞു. "ജീവിതം വെറുമൊരു ആഘോഷം മാത്രമായി മാറുകയാണോ എന്നും തോന്നിപ്പോകുന്നു."

അവരോടൊപ്പം നൂർജഹാനും ചേർന്നു. രജനീഷ് പറഞ്ഞതിൽ കാര്യമില്ലാതില്ലാ ഇക്കാ. ഇക്കാലത്ത് മദ്യമില്ലാതെ എന്തെങ്കിലും ആഘോഷമുണ്ടോ?" അവൾ മാളവികയെ കൂട്ടുപിടിച്ചു. "അല്ലേ മാളവിക?"
മാളവികയുടെ പ്രതികരണം. "ഇനി സ്ത്രീകളും മദ്യപാനം ശീലിക്കണം."
ഡോക്ടർ ലതീഫ്  തമാശയെന്നപോലെ ആസ്വദിച്ചു. "ഹ...ഹ..." എന്നിട്ട് തുടർന്നു. "പലരാജ്യങ്ങളിലും സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. ഇന്ത്യയിലുമുണ്ട് മദ്യപിക്കുന്ന സ്ത്രീകൾ."
"സ്ത്രീകളുടെ മദ്യപാനം പുതിയ കാര്യമല്ല." രജനീഷ് പറഞ്ഞു. "എന്റെ അഛമ്മ മദ്യപിക്കാറുണ്ടായിരുന്നു. സ്ഥിരമായിട്ടല്ലെങ്കിലും. പക്ഷെ, തെങ്ങിൻ കള്ളാണ്."

                    ഒരു റസ്ടോറണ്ടിന്റെ ഒന്നാം നിലയിലെ സാമാന്യം ചെറുതല്ലാത്ത ഹാളിൽ പാട്ടുപാടിയും നൃത്തമാടിയും പുതുവർഷത്തെ വരവേൽക്കുന്ന കുട്ടികളോടൊപ്പം മുതിർന്നവരും ചേർന്നു. ഭക്ഷണത്തിനുള്ള ഇടവേളയിൽ ഡോക്ടർ ലത്തീഫും നൂർജഹാനും സൂത്രത്തിൽ രജനീഷിനെയും മാളവികയെയും ഒരേ മേശയിൽ ഇരുത്തി.

                    രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന വൃത്താകാരത്തിലുള്ള മേശയുടെ ഇരുവശത്തായി ഇരുന്ന് രണ്ടുപേരും വ്യത്യസ്ഥമായി പുതിയ വർഷത്തിന്റെ തുടക്കത്തെക്കുറിച്ച് ചിന്തിച്ചു.

പ്ലേറ്റിൽതന്നെ നോക്കിയിരിക്കുകയായിരുന്ന മാളവികയോട് രജനീഷ് സമ്മതം അറിയിച്ചു. "ഞാൻ ഡിവോർസിന് തയ്യാറാണ്."

"അപ്പോൾ കുഞ്ഞിനെ വേണ്ടേ?" മാളവികയുടെ ചോദ്യം.
***



----------------------------------------------------------------------------------------------
*ഉന്നക്കായ്‌ : മലബാറിലെ മുസ്ലീം വിടുകളിൽ ഉണ്ടാക്കുന്ന ഒരു പലഹാരം.

ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2014

നിറങ്ങൾ മിന്നിമറയുന്ന ഇടം

     മങ്ങിയ വെളിച്ചം മാത്രമുള്ള ഹാളിനകത്ത് ചുവപ്പ്‌വിരിയിട്ട മൂന്നുപേർക്കുമാത്രം ഇരിക്കാവുന്ന വൃത്താകൃതിയിലുള്ള മേശകളിലൊന്നിന്‍റെ അരികിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ മുല്ലപ്പൂ ചൂടിയ അവളെ അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കസവുകരയുള്ള സെറ്റ്സാരിയുടെ മുൻഭാഗം നേരെയാണെന്ന് ഉറപ്പുവരുത്തി പുഞ്ചിരിതൂകി വിനയവും സ്നേഹവും സ്ഫുരിക്കുന്ന ശൈലിയിൽ ചോദിച്ചു. - "എന്താ എടുക്കണ്ടേ? ബിയർ, വിസ്കി, ബ്രാണ്ടി, റം?"

     ബിയർ ഓർഡർ ചെയ്തത് രമേഷ് ആണ്. ഏതാനും മിനുട്ടുകൾക്കകം ഒരു ട്രേയിൽ രണ്ട് ബിയറും രണ്ട് ഗ്ലാസുകളും രണ്ട് ചെറിയ പാത്രങ്ങളിൽ ചോളപ്പൊരിയും ഒലീവ്കായയുമായി അവൾ എത്തി. ബിയർ പതയില്ലാതെ ഗ്ലാസിലേക്ക് ഒഴിച്ച് അവർക്ക് മുന്നിൽ വച്ചുകൊടുക്കുമ്പോൾ വെറുതെ ഒരു പരിചയപ്പെടൽ എന്നപോലെ സ്റ്റീഫൻ അവളെ നോക്കി ചോദിച്ചു. - "പുതിയ ആളാണെന്ന് തോന്നുന്നു?"
"വന്നിട്ട് അഞ്ച് മാസായി." - പുഞ്ചിരിച്ചുകൊണ്ടുതന്നെ അവളുടെ മറുപടി.
"പേര്?"
"ജീന."

     ബാറിനകത്തേക്ക് ആളുകൾ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മിന്നിമറയുന്ന നിറങ്ങൾക്ക് നടുവിൽ ബോളിവുഡ് സിനിമാഗാനങ്ങളുടെ താളത്തിനൊപ്പം നർത്തകികൾ വശ്യമായ നൃത്തച്ചുവടുകൾ ആരംഭിച്ചിരുന്നു. മറ്റുള്ള സ്ത്രീകളോടൊപ്പം ജീനയും പരിശീലനം ലഭിച്ച പരിചാരകയെപ്പോലെ ആളുകളെ സ്വീകരിക്കാനും കസേരകളിലേക്ക്‌ ക്ഷണിക്കാനും ഉത്സാഹിച്ചു. ഇടയ്ക്ക് രമേഷിന്‍റെയും സ്റ്റീഫന്‍റെയും അരികിലെത്തി പരിചാരകയുടെ ജോലി നിർവഹിക്കാൻ അവൾ സമയം കണ്ടെത്തി.
"ബിയർ എടുക്കട്ടെ?" - അവൾ മേശയുടെ അരികിൽ കൈകൾവച്ച് അല്പം മുന്നോട്ട് ചാഞ്ഞ് പുഞ്ചിരിതൂകിക്കൊണ്ട്‌ ചോദിച്ചു.
"ഇത് കഴിയട്ടെ." -  സ്റ്റീഫൻ പ്രതിവചിച്ചു.
രമേഷ് ജീനയെ നോക്കി അവളുടെ സൗന്ദര്യം വിലയിരുത്തി. എന്നിട്ട് പറഞ്ഞു. - "ഞങ്ങൾ കഴിച്ചുതുടങ്ങിയതേയുള്ളൂ."
"നാട്ടിലെവിടെയാ?" - അവളുടെ പുഞ്ചിരി രമേഷിനെ ആകർഷിച്ചുതുടങ്ങിയിരുന്നു.
"കണ്ണൂർ." - അവൾ തിരിച്ചുചോദിച്ചു. - "നിങ്ങളോ?"
"ഞാനും കണ്ണൂരിലാണ്." - രമേഷ് തന്നെയാണ് ആദ്യം പറഞ്ഞത്. "ജീന കണ്ണൂരിലെവിടെയാ?"
"അത് പറയില്ല." - അവൾ പുഞ്ചിരിച്ചു. "രണ്ടുപേരും കണ്ണൂരാണോ?" - ചോദ്യം സ്റ്റീഫനോടായിരുന്നു.
"ഞാൻ കോട്ടയത്ത്. പേര് സ്റ്റീഫൻ. ഇത് രമേഷ്."
ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികിൽനിന്ന് മൂന്ന് ചെറുപ്പക്കാർ വിളിച്ചപ്പോൾ അങ്ങോട്ട്‌ പോയി. അല്പസമയത്തിന്ശേഷം തിരിച്ചെത്തി.
"ബിയർ കഴിയാറായല്ലോ. ഒന്നുകൂടി എടുക്കാമല്ലേ?"
"ഇനി കൊണ്ടുവന്നോളൂ." - രണ്ടുപേരും ഒരേസമയം പറഞ്ഞു.
അവൾ ബാർകൗണ്ടറിനടുത്തേക്ക് നടന്നു.

     അപ്പോഴാണ്‌ രമേഷ്  കുറേ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുകയായിരുന്ന ആഗ്രഹം സ്റ്റീഫനുമുന്നിൽ പ്രകടിപ്പിച്ചത്. - "എനിക്ക് ഒരു രാത്രി ഒരു പെണ്ണിനോടൊപ്പം ജീവിക്കണം. പെണ്ണിനെ അറിയണം."
സ്റ്റീഫൻ ആദ്യം അത് കാര്യമായി എടുത്തില്ല. എങ്കിലും പറഞ്ഞു. - " ഈ സിറ്റിയിൽ അതിനെന്താണ് തടസം? ഏത് രാജ്യക്കാരിയാണോ നമ്മൾ ചിലവഴിക്കുന്ന സമയം എത്രയാണോ അതിനനുസരിച്ച് കാശുമുടക്കണമെന്ന്മാത്രം."
"നീയൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു ഈ ഹോട്ടലിൽ അതിനുള്ള സൗകര്യമുണ്ടെന്ന്." - രമേഷ് സ്റ്റീഫനെ ഓർമ്മപ്പെടുത്തി.
സ്റ്റീഫൻ തലകുലുക്കി സമ്മദിച്ചു. - "ശരിയാണ്. ഞാനിവിടെ താമസിച്ചിട്ടുണ്ട്. നീയും ജെന്നിഫറും വരുന്നതിനുമുൻപ്. അന്നത്തെ പെണ്ണുങ്ങളൊക്കെ പോയി. ഇവരിൽ ആരൊക്കെ തയ്യാറാവുമെന്നറിയില്ല."

     ഫിലിപ്പീൻസുകാരിയായ ജെന്നിഫർ ഓഫീസിലെ സഹപ്രവർത്തകയാണ്. ജെന്നിഫർ അവരുടെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ ഒന്നും അറിയാതെ ഫയലുകളിൽ തെറ്റുകൾമാത്രം ചെയ്തുകൂട്ടിയപ്പോൾ അവളെ സഹായിച്ചത് സീനിയറായ സ്റ്റീഫനായിരുന്നു. അതിനവൾ പ്രതിഫലമായി നൽകിയത് വ്യാഴാഴ്ചകളുടെ രാവും വെള്ളിയാഴ്ചകളുടെ പകലും അവളുടെ മെത്തയിലെ തന്‍റെ മാദകത്വമായിരുന്നു.

     വ്യാഴാഴ്ച ഹാഫ്ഡേ ആയതിനാൽ രണ്ടരമണിക്ക് ഫ്ലാറ്റിലെത്തിയ ഉടനെ കുളികഴിഞ്ഞ് ഭക്ഷണം കഴിച്ചുവെന്ന് വരുത്തിത്തീർത്ത് ധൃതിയിൽ ഇറങ്ങിപ്പോവുമ്പോൾ സ്റ്റീഫൻ ഒന്നും പറയാറുണ്ടായിരുന്നില്ല, ആദ്യമൊക്കെ. രമേഷ് പുതിയ ആളായിരുന്നു, ഫ്ലാറ്റിലും ഓഫീസിലും ഗൾഫിൽതന്നെയും. രണ്ടായിരത്തിന്‍റെ ആരംഭകാലമായിരുന്നു അത്. ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഗള്‍ഫ്മോഹം സഫലമായതിന്‍റെ സന്തോഷത്തിലും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ വശ്യത സൃഷ്ടിച്ച അമ്പരപ്പിനുമിടയില്‍പ്പെട്ട ഒരു നാട്ടിന്‍പുറത്ത്കാരന്‍റെ മാനസികാവസ്ഥ എങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. വിദ്യാഭ്യാസം നാട്ടിന്‍പുറത്തെ സ്കൂളുകളിലും വെറും രണ്ടരകിലോമീറ്റര്‍ മാത്രം അകലെയുള്ള പാരലല്‍ കോളേജിലും. പിന്നെ കുറച്ചുകാലം ഗ്രാമപ്രമുഖനായ കുഞ്ഞഹമ്മദ് ഹാജിയുടെ ബ്ലോക്ക്‌ബോര്‍ഡ് കമ്പനിയില്‍ ഒരേസമയം ടൈംകീപ്പറായും സൂപ്പര്‍വൈസറായും അക്കൌണ്ടന്റായും ഉള്ള തൊഴില്‍ പരിചയം.

     പക്ഷെ, സ്റ്റീഫന്‍ നേരെ വിപരീതമായിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഇന്ത്യന്‍നഗരങ്ങളിലൊന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു. കോയമ്പത്തൂരും ബംഗ്ലൂരുമായി ഉപരിപഠനം. മുംബെ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മഹാനഗരങ്ങളിലൂടെ തന്‍റെ വിദ്യാഭ്യാസത്തിന് യോജിച്ച ജോലി തേടിയുള്ള അലച്ചില്‍. നാഗരികതയുടെ ദയാരഹിതവും അല്ലാത്തതുമായ നിമിഷങ്ങളെ അനുഭവിച്ചറിഞ്ഞയാള്‍. ആ വൈരുദ്ധ്യംകൊണ്ടുതന്നെയായിരിക്കാം ആദ്യനാളുകളില്‍ ഇരുവര്‍ക്കുമിടയില്‍ വല്ലാത്ത അകല്‍ച്ച പ്രകടമായത്. ഒരേമുറിയിലായിരുന്നിട്ടും അപൂര്‍വ്വം മാത്രമുള്ള സംസാരത്തില്‍ ഒതുങ്ങിനിന്നു, ആദ്യമൊക്കെ. പിന്നീട് സാവകാശം അടുത്തു. കൂട്ടുകാരായി. നാഗരികതയുടെ വശ്യമായ സൗന്ദര്യത്തിനപ്പുറത്തെ ബീഭത്സമായ അകത്തളങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത് സ്റ്റീഫനില്‍നിന്നാണ്. സ്റ്റീഫനോടൊപ്പം നഗരത്തിലെ ഗെല്ലികളിലൂടെയുള്ള സായാഹ്നസവാരികളില്‍ കണ്ടറിഞ്ഞു, ചില വൈരൂപ്യങ്ങള്‍!

     മാസാവസാനം ശമ്പളം കിട്ടിയാല്‍ ഏതെങ്കിലും ഒരു രാത്രി പാതിരാവോളം നിശാക്ലബ്ബില്‍ ബിയര്‍ നുണഞ്ഞുകൊണ്ട് ലോകത്തെപ്പറ്റിയും മനുഷ്യജീവിതങ്ങളുടെ കാല-ദേശ വൈരുദ്ധ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തും അത്ഭുതപ്പെട്ടും സമയം ചിലവഴിക്കല്‍ ഒരു പുതിയ ശീലമായിക്കഴിഞ്ഞു. പലപ്പോഴും ജെന്നിഫര്‍ ഒരു കഥാപാത്രംപോലെ അവര്‍ക്കിടയില്‍ കടന്നുവന്നു. അവള്‍ക്ക് സ്റ്റീഫനെയും സ്റ്റീഫന് അവളെയും മടുത്തുതുടങ്ങിയിരുന്നു.

     സ്റ്റീഫന്‍ ജെന്നിഫറില്‍നിന്നൊ ജെന്നിഫര്‍ സ്റ്റീഫനില്‍നിന്നൊ ഒഴിഞ്ഞുമാറിയ ഒരു വ്യാഴാഴ്ചയിലെ രാത്രി ആയിരുന്നു അത്. രമേഷ് ബിയര്‍ ഇറക്കി ഒലീവ്കായ ചവച്ചുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ചത് തമാശയല്ലെന്ന് തിരിച്ചറിഞ്ഞ് സ്റ്റീഫന്‍ ഗൗരവം പൂണ്ടു. അപ്പോഴേക്കും ജീന ബിയറുമായി തിരിച്ചെത്തി.
"വെളിയിലൊക്കെ പോകാറുണ്ടോ?" - സ്റ്റീഫനാണ് ചോദിച്ചത്.
"മ്ഉം... വല്ലപ്പോഴും ഞങ്ങള്‍ക്ക് ആവശ്യമുള്ള കോസ്റ്റ്യൂംസും മറ്റും വാങ്ങിക്കാന്‍."
"തനിച്ചാണോ പോകാറ്?"
"അല്ല. തനിച്ച് വിടില്ല. ഞങ്ങള്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടാവും. സെക്ക്യൂരിറ്റിയായി രണ്ടാണുങ്ങളും."

     പിന്നെയും രണ്ടോ മൂന്നോ തവണ അവള്‍ ബിയറുമായി എത്തി. ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികില്‍ തനിച്ചിരിക്കുകയായിരുന്ന വിദേശിയനായ അറബിയെ പരിചരിക്കുകയായിരുന്ന അവളുടെ ശരീരവടിവിലേക്ക് നോക്കി സ്റ്റീഫന്‍ പറഞ്ഞു - "നമുക്കൊന്ന് ശ്രമിച്ചുനോക്കാം."
അപ്പോള്‍ അറബി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അനുവദിക്കാതെ തെന്നിമാറി.
"നിനക്കല്ലേ ഈ ഹോട്ടലില്‍ പിടിപാടുള്ളത്?" - രമേഷ് സ്റ്റീഫനോട് ചോദിച്ചു.
"മ്ഉം... ഞാനൊന്ന് അവനെ വിളിച്ച് നോക്കട്ടെ." - ഹോട്ടലിന്‍റെ ഓഫീസിലെ പരിചയക്കാരനായ ജീവനക്കാരനെ ഉദ്ദേശിച്ച് സ്റ്റീഫന്‍റെ മറുപടി.

     അങ്ങനെയാണ് ആ രാത്രി അതേ ഹോട്ടലിലെ എട്ടാംനിലയിലെ നാൽപതാം നമ്പർ മുറിയിൽ കാത്തിരുന്ന രമേഷിന് അരികിൽ ജീന എത്തിയത്.
ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് ചോദിച്ചത്. - "കാത്തിരുന്ന് ബോറടിച്ചോ?" - അവൾ മുടിയിലെ വാടിത്തുടങ്ങിയ മുല്ലപ്പൂ അഴിച്ച് ടീപോയിയുടെ മുകളിൽ വച്ചു.
"അല്പം ബോറടിച്ചു." - വെറുതെയെങ്കിലും രമേഷിന്‍റെ മറുപടി.
ആ രാത്രിയുടെ അവസാനം വീണ്ടും ഇതുപോലൊരു രാത്രിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് ഭംഗിവാക്ക് പറഞ്ഞപ്പോൾ അവൾ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. - "പക്ഷെ, ഞാനിവിടെ ഉണ്ടാവില്ല." - അവൾ തുടർന്നു. - "രണ്ടാഴ്ച കൂടുമ്പോൾ ഞങ്ങളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റും."
"എവിടക്ക്?" - അറിയുമെങ്കിലും രമേഷ് അത്ഭുതം നടിച്ച് ചോദിച്ചു.
അവൾ വിശദീകരിച്ചു - "ഞങ്ങളുടെ മുതലാളിക്ക് വേറെയും അഞ്ചാറ് ബാറുകളുണ്ട്. രണ്ടാഴ്ച മാത്രമേ ഒന്നിൽ നിർത്തുകയുള്ളൂ. അടുത്ത രണ്ടാഴ്ച മറ്റൊരിടത്തായിരിക്കും. ഓരോ ബാറിലും ഇവിടുത്തെപ്പോലെ കുറെ ചെറിയചെറിയ ഹാളുകൾ. ഇന്ന് ഉണ്ടായിരുന്ന ഹാളിൽ ആയിരിക്കില്ല, നാളെ."
രമേഷ് പറഞ്ഞു - "എവിടെയായാലും അന്വേഷിച്ച് വരാലോ."
"എങ്ങിനെ വരും?" - അവൾ ചോദിച്ചു. എന്നിട്ട് വിശദീകരിച്ചു. - "ആരും അത് പറഞ്ഞുതരില്ല." ഞങ്ങൾക്കാണെങ്കിൽ മൊബൈൽഫോണ്‍ ഉപയോഗിക്കാൻ അനുവാദവുമില്ല." - തെല്ലുനേരം എന്തോ ആലോചിച്ച് അവൾ വീണ്ടും - "പിന്നെ ഹോട്ടലിൽ നിങ്ങളുടെ കൂട്ടുകാരൻ ഉണ്ടെന്നല്ലേ പറഞ്ഞത്. ചിലപ്പോൾ അയാൾ പറഞ്ഞുതരുമായിരിക്കും.അവരൊക്കെയാണ് തീരുമാനിക്കുന്നത് ഞങ്ങൾ എവിടെ ജോലി ചെയ്യണമെന്ന്."
രമേഷിന്‍റെ സംശയം - "മൊബൈൽ ഇല്ലാതെ പിന്നെയെങ്ങനെയാണ് വീട്ടിലേക്ക് വിളിക്കുന്നത്‌?"
"ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കും. മറ്റെവിടേക്കും വിളിക്കാൻ പാടില്ല."
"അപ്പോൾ നീ പറഞ്ഞത് നുണയാണ്?"
"നുണയോ? എന്ത് നുണ?"
"ഇവിടെ സുരക്ഷിതയാണെന്ന്?"
"ഓ. അതോ? ഞാനിവിടെ സുരക്ഷിതയാണല്ലോ. അല്ലെങ്കിലും അങ്ങനെ പറയാനേ പാടുള്ളൂ. മറിച്ച് പറഞ്ഞാൽ ഒരുപക്ഷെ, ഞാൻ..." അവൾക്ക് വാചകം മുഴുമിപ്പിക്കാൻ സാധിച്ചില്ല. തെല്ലുനേരത്തെ മൗനത്തിനുശേഷം  ചോദിച്ചു - "സാറിനു കഴിയുമോ എന്നെ രക്ഷപ്പെടുത്താൻ?"
രമേഷിന് ശരിക്കും ഉത്തരം മുട്ടി. എന്തുപറയണമെന്നറിയാതെ നിശബ്ദനായി ഇരുന്നു.
"അതുകണ്ട് അവൾ പുഞ്ചിരിച്ചു. "സാറിനെന്നല്ല ആർക്കും കഴിയില്ല."
നേരത്തെ ബാറിൽ വച്ച് ബിയർ ഒഴിക്കുമ്പോഴുണ്ടായിരുന്ന സൗന്ദര്യം അവളുടെ മുഖത്തിന് ഇല്ലെന്ന് അയാൾക്ക്‌ തോന്നി. നിർവ്വികാരവും നിരാശാജനകവുമായിരുന്നു അപ്പോൾ. പുഞ്ചിരിയിലെ കൃത്രിമത്വം ശരിക്കും പ്രകടമായിരുന്നു.
ജീന വിവരിച്ചു - "രണ്ടുവർഷം മാത്രമേ ഞങ്ങൾ ഇവിടെ ഉണ്ടാവൂ. അതിൽ കൂടുതൽ ഇവിടെ നിർത്തില്ല. അപ്പോഴേക്കും കഴിയുന്ന പണമുണ്ടാക്കുക. ഇപ്പോൾ എനിക്ക് പണമാണാവശ്യം. കുറേ ആണുങ്ങളുടെ കൂടെ കിടക്കേണ്ടിവരുന്ന പെണ്ണിന്‍റെ കളങ്കം കുറച്ച് പണംകൊണ്ട് മാറിക്കിട്ടിയാലൊ."

     പിന്നീട് രണ്ടാമതൊരിക്കൽകൂടി ഇതുപോലൊരു സന്ദർഭത്തിലായിരുന്നു ജീന തന്നെക്കുറിച്ച് രമേഷിന് വിവരിച്ചു കൊടുക്കുന്നത്. അതിനുമാത്രം എന്താണ് ഇരുവരും തമ്മിലുള്ള അടുപ്പം എന്ന് കേൾക്കുന്നവർക്ക് തോന്നാം. ഇതേ തോന്നൽ രമേഷിനും ഉണ്ടായിരുന്നു. ഒരു വ്യഭിചാരിയിൽനിന്നും സഹതാപവും പണവും കിട്ടാനുള്ള ഒരു വേശ്യയുടെ കൗശലം മാത്രമാണിതെന്ന്തന്നെയായിരുന്നു അയാളും കരുതിയിരുന്നത്. പക്ഷെ, പല തവണകളായി ആവർത്തിച്ച്കേട്ടപ്പോൾ വിശ്വാസം വന്നുതുടങ്ങുകയായിരുന്നു.
അവൾ പറഞ്ഞു - "ഞാൻ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് ആയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിൽപെട്ട ഒരാൾ മുഖേനയാണ് ഞാനിവിടെ എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡാൻസ് ചെയ്യുന്ന സ്ത്രീകൾക്ക് മെയ്ക്കപ്പ് ചെയുകയാണ് എന്റെ ജോലിയെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഇവിടെയെത്തിയപ്പോഴാണറിയുന്നത് അയാളെന്നെ ചതിക്കുകയായിരുന്നുവെന്ന്. ബാറിൽ മദ്യം ഒഴിച്ചുകൊടുക്കലാണ് അവർ എനിക്ക് തന്ന ജോലി. കൂടെ ഇതും. ആകെ ഉണ്ടായിരുന്ന ആറ് സെന്റ്‌ ഭൂമി പണയപ്പെടുത്തിയാണ്‌ അനുജത്തിയെ നേഴ്സിങ്ങിന് ചേർത്തത്. വീടും പറമ്പും ജപ്തി ചെയ്യുമെന്ന സ്ഥിതിയായപ്പോൾ ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്, പ്രവാസം."

     രമേഷിന് ശരിക്കും അവളോട് സഹതാപം തോന്നിത്തുടങ്ങിയിരുന്നു. "നിനക്ക് അച്ഛനും അമ്മയും ഇല്ലേ?"
"അച്ഛൻ." - പുച്ഛത്തോടെയാണ് അവൾ ആ വാക്ക് ഉച്ചരിച്ചത്. - "മൂക്കറ്റം കുടിച്ച് സ്വബോധമില്ലാതെ വീട്ടിൽ കയറിവരുന്ന ഏതോ ഒരാൾ മാത്രമാണെനിക്ക്. രാത്രിയിൽ വീട്ടിൽ കയറിവരുമ്പോൾ ആരെങ്കിലുമുണ്ടാവും കൂടെ. അവർ വരുന്നത് അച്ഛനോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല. എന്നെയും അനുജത്തിയെയും അവരുടെ മുന്നിൽപെടാതെ ഒളിപ്പിച്ചുനിർത്തും, അമ്മ. എന്നിട്ടും തോറ്റുപോയി, ഇവിടെ."
അവൾ തുടർന്നു - "ആദ്യമൊക്കെ ഒഴിഞ്ഞുമാറി. വിസയുടെ കാശുകൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളിൽ പലരും എന്നെ നിർബന്ധിച്ചു, പ്രലോഭിപ്പിച്ചു. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. പക്ഷെ, ഒരിക്കൽ കൈവിട്ടുപോയി, ഒരാളുടെ മുന്നിൽ. ധൈര്യം തന്ന് കൂടെനിന്നയാൾ ഇഷ്ടവും സ്നേഹവും നടിച്ച് ചതിച്ചു. പിന്നീട് അയാളെ കണ്ടിട്ടില്ല. കണ്ടത് ഞാനും അയാളും തമ്മിലുള്ള വീഡിയോ ആയിരുന്നു."  

     ഈ കഥകളൊക്കെ പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം ഓരോതവണ കാണുമ്പോഴും ജീനയിൽ വിനയവും സ്നേഹവും കൂടിവരുകയായിരുന്നു. രമേഷിൽ അവളോടുള്ള സഹതാപവും. 

"എത്രതവണ നമ്മൾതമ്മിൽ കണ്ടു ഇങ്ങനെ? ഓർമ്മയുണ്ടോ?" - രമേഷ് ചോദിച്ചു.
"അറിയില്ല. ഒർത്തുവച്ചിട്ടില്ല. ആരുടെയും മുഖം ഓർമ്മയിലുണ്ടാവരുതേയെന്ന് പ്രാർത്ഥിക്കുകയാണ്." - അവൾ അയാളുടെ ചുണ്ടിൽ ചുംബിച്ചു. - "പക്ഷെ, ഈ മുഖം ഞാൻ മറക്കില്ല, എത്ര തവണയെന്ന് ഓർമ്മയില്ലെങ്കിലും."
അവൾ ഒന്ന് നിശ്വസിച്ചു. - "ഇരുപത്തിമൂന്ന്മാസം കഴിഞ്ഞു. എനി ഒരുമാസംകൂടി. എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെനിക്ക്."
രമേഷ് അവളെ നോക്കി എന്തുപറയണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു.
ജീന തന്നെ സംസാരം തുടർന്നു. അവൾ പതിവിലും വാചാലയായിരുന്നു. - "ഞാൻ കണ്ട ആണുങ്ങളിൽ ഏറ്റവും സ്നേഹമുള്ളയാൾ നിങ്ങളാണ്. പലർക്കും ഇത് ജീവനുള്ള ശരീരമായിരുന്നില്ല. എങ്ങനെയും ഉപയോഗിക്കാവുന്ന വെറുമൊരു മാംസക്കഷണം മാത്രം. എന്റെ ശരീരത്തിൽ അവർ ഏൽപ്പിക്കുന്ന വേദനയായിരുന്നു പലരുടെയും സംതൃപ്തി."
അവൾ ഓർത്തു. ആർത്തിപൂണ്ട മനുഷ്യരുടെ പല്ലുകൾ കൊണ്ട മുലക്കണ്ണുകളിലെ വേദന. തുടയ്ക്ക് പിന്നിലെ നഖക്ഷതങ്ങളിലെ നീറ്റൽ...
"പക്ഷെ, സാർ മാത്രം എന്താണിങ്ങനെ?" 
രമേഷ് അവളെനോക്കി പുഞ്ചിരിച്ചു. - "മൃഗങ്ങളെപ്പോലെ ഇണചേരുന്നത് എനിക്കിഷ്ടടമല്ല." - പൂർണ്ണമായും വിവസ്ത്രയായിക്കഴിഞ്ഞ അവളെ തന്നിലേക്കടുപ്പിച്ചുകൊണ്ടാണ് രമേഷ് അങ്ങനെ പറഞ്ഞത്.
"ങ്ഹ ഹ..." - അവൾ പ്രതിവചിച്ചു - "ഹേയ്... ഞാൻ നിങ്ങളുടെ കാമുകിയല്ല."
രമേഷിന്‍റെ കൈകൾ പിന്നെയും മുറുകി. - "ഈ നിമിഷം മുതൽ നീയെന്‍റെ കാമുകിയാണ്."
"പക്ഷെ, സാറിന് ഭാര്യയും കുട്ടികളുമുണ്ടല്ലോ? അപ്പോൾ എനിക്കെന്താണ് നിങ്ങൾക്കിടയിൽ പ്രസക്തി?"
"ഒരു കാമുകിയുടെ പ്രസക്തി അത്ര നിസാരമാണോ?"
"അതുവേണ്ട. നിങ്ങൾക്കിടയിലേക്ക് കയറിവന്ന് കുടുംബം തകർക്കാൻ ഞാനില്ല. പക്ഷെ, ഒരപേക്ഷയുണ്ട്. കാമുകിയുടെ അപേക്ഷ നിരസിക്കാൻ പാടില്ല." - അവൾ ഒരു കുസൃതിച്ചിരി ചിരിച്ചു.
അതുകേട്ട് രമേഷ് ചോദ്യഭാവത്തിൽ അവളെ നോക്കി. - "പറയൂ. കേൾക്കട്ടെ."
അവൾ പറഞ്ഞു. - "എനി മറ്റൊരു പെണ്ണിന്‍റെയടുത്ത് സാറ് പോകരുത്. ഭാര്യയേയും മക്കളേയും ഓർത്ത്. അവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും. ആലോചിച്ചുനോക്കിയിട്ടുണ്ടോ? പിന്നെ ഇതൊരു കാമുകിയുടെ സ്വാർത്ഥത കൂടിയാണ്. എനിക്ക് അഭിമാനിക്കാലോ എന്‍റെ കാമുകനെക്കുറിച്ച്."
"ഞാനും അങ്ങനെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. എന്‍റെ ജീവിതത്തിലെ ശരിതെറ്റുകളെക്കുറിച്ച്." ഈയിടെയായി രമേഷിൽ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. - "അവരെ കൊണ്ടുവരണം. എത്രയും പെട്ടെന്ന്."
"എങ്കിൽ സത്യം ചെയ്യു. ഏറ്റവും ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിച്ചുകൊണ്ട്‌." - അവൾ രമേഷിന് നേരെ കൈ നീട്ടി.
രമേഷ് ആ കൈയ്യിൽ തൊട്ടു. മൃദുലമായി തലോടി.
"ഇതുകണ്ടോ?" - അവൾ കഴുത്തിലെ നക്ലസ് കാണിച്ചുകൊണ്ട് പറഞ്ഞു. - "ഒരു അറബി തന്നതാ. ഒരു കിഴവൻ. ഒന്നിനും പറ്റില്ല അയാളെക്കൊണ്ട്. വന്നിട്ട് വെറുതെ സമയവും പൈസയും ചിലവഴിച്ച് തിരിച്ചുപോകും. അയാൾക്കാണെങ്കിൽ ഞാൻതന്നെ വേണംതാനും. അടുത്തമാസം നാട്ടിലേക്ക് പോകുമെന്ന് അയാളോടാരോ പറഞ്ഞു."
രമേഷ് അതിലേക്ക് നോക്കാൻ താല്പര്യം കാണിച്ചില്ല. ചോദിച്ചു. - "തിരിച്ചുപോയിട്ട് എന്താ പ്ളാൻ?"
"എന്ത് പ്ളാൻ? എനിക്കൊന്നുമറിയില്ല. ഇപ്പോൾ ഒരാഗ്രഹമേയുള്ളൂ. എങ്ങനെയെങ്കിലും നാട്ടിലെത്തണം."
കുറേ നേരം ആലോചിച്ച ശേഷം ഓർത്തെടുത്തപോലെ അവൾ ചോദിച്ചു. "ഒരു തമാശ കേൾക്കണോ?"
"എന്താണിത്ര വലിയ തമാശ?"
"കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറയുകയാണ്‌, ഇനി സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന്. പരിചയമുള്ള രണ്ട്മൂന്ന് ബ്രോക്കർമാരോട് പറഞ്ഞുവച്ചിട്ടുണ്ട്. പറ്റിയ ചെറുക്കൻ ഉണ്ടെങ്കിൽ പറയണമെന്ന്."
"എന്നിട്ട് നീയെന്ത് പറഞ്ഞു?"
"എന്ത്പറയാൻ? ചിരിക്കണോ കരയണോ? രണ്ടിനും സാധിച്ചില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും അനുവദിക്കാത്ത ജീവിതമാണ് എന്നെപോലുള്ളവരുടേത്. ആദ്യത്തെ രണ്ടുമൂന്ന്മാസം കരഞ്ഞുതീർത്തു. ആത്മഹത്യയെക്കുറിച്ച്പോലും ചിന്തിച്ചു."
"ഇവിടുന്നു പോകുമ്പോൾ എല്ലാ ഓർമ്മകളും അനുഭവങ്ങളും ഇവിടെ ഉപേക്ഷിച്ചുവേണം പോകാൻ. ഒന്നും കൂടെ കൊണ്ടുപോകരുത്." - രമേഷ് വെറുതെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.
"മ്ഉം. ശ്രമിക്കും. അതുതന്നെയാണ് എന്‍റെയും ആഗ്രഹം. പിന്നെ..." - അവൾ ഒന്ന് നിർത്തി. അല്പം മടിച്ചുകൊണ്ടാണെങ്കിലും തുടർന്നു. - "നമ്മളാദ്യം പരിചയപ്പെട്ടപ്പോൾ ഞാനൊരു നുണ പറഞ്ഞിട്ടുണ്ട്. അങ്ങനെയേ പറയാൻ പാടുള്ളൂ എന്നായിരുന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത്."
രമേഷ് കൗതുകത്തോടെ അവളെ നോക്കി.
"എന്റെ പേര് ജീന എന്നല്ല."
"പിന്നെ?"
"സജ്ന എന്നാണ്. നാട് കണ്ണൂരെന്ന് പറഞ്ഞതും നുണയാണ്."
"പിന്നെയെവിടെയാണ്?"
"അത് പറയില്ല. രഹസ്യമായിത്തന്നെയിരിക്കട്ടെ. പറഞ്ഞാൽ സാറെന്നെ അന്വേഷിച്ച് വന്നാലോ."
രമേഷ് ഒന്നും പറഞ്ഞില്ല. അവളെ ബലമായി പുണരുകമാത്രം ചെയ്തു. രമേഷും സജ്നയും പുണർന്നുകിടന്നു.
അവൾ ഇങ്ങനെ പറഞ്ഞു. "ഞാനിവിടെ വന്നിട്ട് ആദ്യമായി ഒരാളോട് സത്യം പറഞ്ഞു. ഇന്നെനി സുഖമായുറങ്ങണം. വൈകുന്നേരം വീണ്ടും അണിഞ്ഞൊരുങ്ങണം."
അപ്പോൾ ചുമരിലെ ക്ലോക്കിൽ മൂന്ന്മണി കഴിഞ്ഞിരുന്നു.
***